തിരുവനന്തപുരം: നിയമസഭയിലേക്ക് നിലമ്പൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജിനെ ജയിപ്പിക്കാൻ പ്രസ്താവനകളിറക്കി പ്രചരണം നടത്തുന്ന സാഹിത്യകാരന്‍മാരെ പരിഹസിച്ച് ദേശാഭിമാനി മുൻ അസോസിയേററ് എഡിററർ ജി.ശക്തിധരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു.
അതിൻ്റെ പൂർണരൂപം ഇങ്ങനെ:
സാഹിത്യ പടുക്കളുടെ
മുറവിളി!
അയ്യയ്യോ!
ഭീതിപ്പെടുത്തുന്ന അഗ്നിഗോളങ്ങൾ കേരളത്തിൻ്റെ കണ്ണെത്തും ദൂരത്ത് താണ്ഡവനൃത്തമാടവെയാണ് മലയാളസാഹിത്യപടുക്കളായ എം മുകുന്ദനും വൈശാഖനും കെ ആർ മീരയും കെ ഇ എൻ കുഞ്ഞഹമ്മദും മറ്റും നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്. അഭൂതപൂർവ്വമായ പ്രചാരണത്തിലാണ് സാഹിത്യനായകർ.
സിപിഎം സ്ഥാനാർഥി ഈ തെരഞ്ഞെടുപ്പിൽ ജയിച്ചുകാണാത്ത ഒരു നിയമസഭയെ കുറിച്ച് ചിന്തിക്കാനാകില്ല, നോവലിസ്റ്റ് കെ ആർ മീരയ്ക്ക്?
ഏഴോ എട്ടോ മാസം മാത്രം ആയുസ്സുള്ള ഒരു സഭയിലേക്കാണ് വോട്ടെടുപ്പ് എന്നത് പോലും സാഹിത്യനായകർ പരിഗണിക്കുന്നില്ല.
മുഖ്യമന്ത്രിയുടെ മുമ്പിൽ ആടിയും പാടിയും തൃപ്തിപ്പെടുത്തുക എന്ന അജണ്ടയിലേക്ക് ചുരുങ്ങിയിരിക്കുകയാണ് മലയാള സാഹിത്യനഭസിലെ വിശിഷ്ട വ്യക്തികൾ. ഒമ്പത് വർഷത്തെ ഭരണം എഴുത്തുകാരിൽ ഒരു വിഭാഗത്തെ എങ്ങിനെയാണ് പ്രീണിപ്പിച്ചും സ്വാധീനിച്ചും കീശയിലാക്കിയതെന്നത് പഠനാർഹമാകേണ്ടതാണ്.
കെ. ആർ. മീരയും പിണറായി വിജയനും
അടിയന്തിര പ്രാധാന്യമില്ലാത്തത് കൊണ്ട് തെരഞ്ഞെടുപ്പ് നടക്കുമോ എന്നത് പോലും സന്നിഗ്ദതയിലായിരുന്നു. എന്നിട്ടും എഴുത്തുകാരിൽ ഉപ തെരഞ്ഞെടുപ്പിന്റെ ആവശ്യകത ഉണ്ടാക്കിയ സ്വാധീനം ജനങ്ങളെ പലതും പഠിപ്പിക്കുന്നുണ്ട്. പൊതു തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ ആണിത്.
വാഗ്മി എന്ന നിലയിൽ ഖ്യാതി നേടിയ ആൾ പുറത്ത് നിൽക്കുന്നതിലാണ് മറ്റൊരു സാഹിത്യകാരന് കുണ്ഠിതം. എന്തേ നേരത്തെ മൽസരിച്ച സീറ്റിൽ എട്ടുനിലയിൽ പൊട്ടിയപ്പോൾ ഇതൊന്നും ആലോചിച്ചില്ല ?. പ്രസംഗത്തിൽ ഇപ്പോൾ കൂടുതൽ തിളങ്ങി തുടങ്ങിയോ? ഭരണത്തിലിരിക്കുന്നത് കൊണ്ടാണോ ഇത് സാഹിത്യകാരന്മാരുടെ ഉരുൾപൊട്ടൽ ആയി മാറിയത്?.
ഈ വോട്ടെടുപ്പ് മുഖ്യമന്ത്രിക്ക് ഭാഗ്യപരീക്ഷണമാണ്.പാർട്ടി സമ്മേളനങ്ങളിൽ വി എസ് അച്ചുതാനന്ദനെ ഇകഴ്ത്താൻ മുഖ്യമന്ത്രി വർഷങ്ങളായി ഉപയോഗിക്കുന്ന കൈക്കോടാലിയാണ് യുവനേതാവ്. അതിനുള്ള പ്രതിഫലവും കിട്ടുന്നുണ്ട്.
പക്ഷെ വി എസ് അച്ചുതാനന്ദനെ മുച്ചൂടും അധിക്ഷേപിക്കുന്ന പ്രസംഗം തൊഴിലായി മാറ്റിയപ്പോൾ ഓർക്കണ്ടേ ഇദ്ദേഹത്തിന് കരുതിവെച്ചിരുന്ന സീറ്റും മന്ത്രിസ്ഥാനവും നഷ്ടപ്പെടുമെന്ന്. ഇപ്പോൾ കയ്യും കാലുമിട്ടടിച്ചിട്ടു എന്ത് കാര്യം?
നാലരവർഷവും പെരുവഴിയിൽ നിൽക്കേണ്ടിവന്നു. എങ്കിലും മറ്റു പാർശ്വവർത്തികളെ എന്നപോലെ ഇദ്ദേഹത്തെയും സംസ്ഥാന സെക്രട്ടറിയറ്റിൽ തള്ളിക്കയറ്റി. സെക്രട്ടറിയറ്റിൽ നടക്കുന്ന ശീതസമരത്തിൽ ഉൽപ്പോരുകൾ മൂത്തിരിക്കുകയാണ്.
സാഹിത്യനായകരുടെ കയ്യിൽ ദശലക്ഷങ്ങൾ കാരണഭൂതൻ എൽപ്പിച്ചിട്ടുണ്ട്. പക്ഷെ അത് വോട്ട് തരില്ലല്ലോ? ബുദ്ധിയും വിവേകവുമുള്ള ആരെങ്കിലും ഈ പൊട്ടന്മാരുടെ പിന്നാലെ പോകുമോ?
നിലമ്പൂരിൽ,കവിതയോ,കഥയോ,നോവലോ,നാടകമോ ഒന്നും ഇതേവരെ മുളപൊട്ടിയിട്ടില്ലെന്നതിലും സാഹിത്യകുതുകികൾ നിരാശയിലാണ്.നിലമ്പൂരിനെ ഇളക്കി മറിക്കുന്ന ഒരു ഗാനം പോലും ഉയരുന്നില്ല.”സഹജീവികൾക്കായി കത്തിയെരിയുന്ന സൂര്യൻ” എത്ര വിചാരിച്ചിട്ടും ജനം ഇളകുന്നില്ല. കാരണഭൂതന് അസാധ്യമായതൊന്നുമില്ല എന്നത് വെറും വീമ്പ് പറച്ചിലായി.
എന്തായാലും നിലമ്പൂരിൽ സാഹിത്യകാരന്മാരിൽ അത്താഴപ്പട്ടിണിക്കാർ ഒരാളും ഇപ്പോഴില്ല. ഒന്നിനും പഞ്ഞമുണ്ടാകരുതെന്ന “ആരാച്ചാരുടെ” തീട്ടൂരം അക്ഷരം പ്രതി പാലിക്കപ്പടുന്നുണ്ട്.
ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത എഴുത്തുകാരുടെ അക്ഷൌഹിണി പടയാണ് നിലമ്പൂരിൽ ഒഴുകിക്കൊണ്ടിരിക്കുന്നത്. എല്ലാർക്കും ഒറ്റ ദൌത്യം.എല്ലാവരുടെയും കയ്യിലുള്ള കുറിപ്പടിയിൽ ഒറ്റവാചകം മാത്രം.”ആഴത്തിലുള്ള വായനയും ജനകീയ ബന്ധവുമുള്ള” യുവ തുർക്കിയെ നിയമസഭയിൽ കയറ്റിവിടുക!
ലോകത്തെവിടെയെങ്കിലും ഇങ്ങിനെ ഒരു മുറവിളി കേട്ടിട്ടുണ്ടോ? സാഹിത്യകാരന്മാർക്കു ഉച്ചക്കിറുക്കായോ? എന്ന് ചോദിച്ചുപോകും. സർവ്വവിജ്ഞാനകോശം എന്ന് വാതോരാതെ വിശേഷിപ്പിച്ചിരുന്ന പി ഗോപിന്ദപിള്ളയെ പാർലമണ്ടിൽ കയറ്റി എംപി യുടെ കസേരയിൽ ഇരുത്തിയിട്ടായിരുന്നില്ലേ പുത്തൻകൂറ്റുകാരായ ഇത്തരക്കാരെ പൊക്കിവിടാൻ।
പിജി യെ മുമ്പ് തഴഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വായനാശീലം കണ്ണിൽ പെട്ടില്ലായിരുന്നോ? അന്നൊന്നും അദ്ദേഹത്തിന് വേണ്ടി ശബ്ദമുയർത്താൻ ഈ സാഹിത്യ പടുക്കളെ കണ്ടില്ലല്ലോ? സർവ്വവിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കുന്ന യുവനേതാവിനെ പുറത്തിരുത്തിയിട്ട് എങ്ങിനെ സഭ ചേരുമെന്നാണ് എം മുകുന്ദൻ ചോദിക്കുന്നത്!
ഏഴോ എട്ടോ മാസത്തെ ഒഴിവിലേക്ക് ഈ “മഹാസാഹിത്യകാരനെ” കൊണ്ടിരുത്തിയില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ? കലാ സാംസ്കാരിക രംഗത്തെ പാർട്ടി പ്രസംഗ തൊഴിലാളിയായ ഈ നേതാവിന്റെ സംഭാവന എന്താണാവോ? എത്ര സാഹിത്യകാരന്മാരെ പുതുതായി കൊണ്ടുവന്നു ?അതോ ഉള്ളവരെ ചാടിച്ചോ?
ജി.ശക്തിധരൻ
മുഖ്യമന്ത്രിയുടെ കുംഭകോണങ്ങൾ തെരഞ്ഞെടുപ്പ് വർഷം പ്രതിരോധിയ്ക്കാൻ എത്ര കുറച്ചു മാസത്തേക്കെങ്കിലും ആളെ വേണം! അതിന് പറ്റിയ ചേകവരാണിത്! എന്ത് ഭോഷ്ക്കാണിത്? അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കാൽ കഴുകി ജീവിക്കുന്ന വൈതാളികർ ഉണ്ട്,താനൊരു പ്രതിഭാശാലിയാണെന്ന് വീമ്പടിച്ചു നടക്കുന്നത് മാന്യതയാണോ? അമാനുഷികർ ആണത്രെ?
നുണപറയാൻ,കൊല്ലും കൊലയും ന്യായീകരിക്കാൻ വാക്ചാതുരിയുണ്ട്. സഹജീവികൾക്കായി കത്തിയെരിയുന്ന സൂര്യനോടാണല്ലോ മുഖ്യമന്ത്രിയെ ഉപമിക്കേണ്ടത്!