അരൂപി .
“ഞാന്‍ പ്രകാശ് രാജ്. ഞാനൊരു ബിരുദധാരിയല്ല. എന്‍റെ സര്‍ഗ്ഗാത്മക കരിയറില്‍ ശ്രദ്ധ ചെലുത്തിയതിനാല്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരു ബിരുദധാരിയല്ലത്തത് എനിക്കൊരിക്കലും അപമാനമായി തോന്നിയിട്ടില്ല. അതിനാല്‍ അക്കാര്യം മറച്ച് വക്കുന്നുമില്ല.”
“പ്രിയപ്പെട്ട നരേന്ദ്ര മോദിജി, ഇതാ നോക്കൂ, ഇതാണെന്‍റെ ബി.എ.ബിരുദം. ഇതുപോലെ നിങ്ങളുടെ കോളേജ് ബിരുദം എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന തരത്തില്‍ പോസ്റ്റ് ചെയ്യുക. ഒരു ജനാധിപത്യ രാഷ്ട്രത്തിന്‍റെ പ്രധാനമന്ത്രി എന്ന് നിലയില്‍ നിങ്ങള്‍ക്ക് എന്താണ് ഒളിച്ചു വക്കുവാനുള്ളത്? എന്തുകൊണ്ടാണ് മോദിജി, നിങ്ങളുടെ വിദ്യാഭ്യാസം ഒരു രഹസ്യമായിരിക്കുന്നത്?”
പ്രധാനമന്ത്രി നരേന്ദ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെത്തുടര്‍ന്ന് പ്രമുഖ സിനിമ നടനായ പ്രകാശ് രാജും രാജ്യസഭാംഗവും തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ ഡപ്യൂട്ടി ലീഡറുമായ സാഗരിക ഘോഷും എക്സ് പോസ്റ്റിലൂടെ കുറിച്ചതാണിത്.
ഏറെ നാളുകള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ ബിരുദം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത് ഇക്കഴിഞ്ഞ ആഗസ്റ്റ് 25-ന് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി കാരണമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയ വ്യക്തിക്ക് നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 2016-ല്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധിയായിരുന്നു അത്. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് ഡല്‍ഹി സര്‍വ്വകലാശാല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിന്മേലായിരുന്നു ഈ വിധി.
)
വ്യക്തികളുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തിഗത വിവരങ്ങളാകയാല്‍ അവ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരികയില്ലന്നും അവയില്‍ പൊതു താല്‍പ്പര്യമില്ലന്നും നിരീക്ഷിച്ചുകൊണ്ടാണ് മോദിയുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലന്ന് ഡല്‍ഹി ഹൈക്കോടിതി വിധിച്ചത്.
ദല്‍ഹി ഹൈക്കോടതിയുടെ ഈ വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ നിയമം 8(1)(ജെ) വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരമാണ് യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലന്ന് ഹൈക്കോടതി വിധിച്ചത്. ഏതെങ്കിലും പൊതു അധികാര സ്ഥാനത്തുള്ള വ്യക്തിയുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ പൊതു താല്‍പ്പര്യമില്ലങ്കില്‍ നല്‍കേണ്ടതില്ലന്നാണ് ഈ വകുപ്പിലെ വ്യവസ്ഥ. എന്നാല്‍ അത് ബാങ്ക് അക്കൗണ്ട്, നിക്ഷേപങ്ങള്‍, നികുതി വിവരങ്ങള്‍, രോഗവിവരങ്ങള്‍ തുടങ്ങിയവയാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. അവയില്‍ തന്നെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ അധികാരികള്‍ ബാദ്ധ്യസ്ഥരാണ്.
പരീക്ഷാഫലം, റാങ്ക്, ക്ലാസ് എന്നിവയെല്ലാം വിദ്യാര്‍ത്ഥികളുടെ പേരും പടവുമടക്കം പൊതുരേഖയായി പ്രസിദ്ധപ്പെടുത്തുന്ന ഒരു നാട്ടില്‍ അവയെ വ്യക്തിഗത രേഖകളായി പരിഗണിക്കാന്‍ എങ്ങിനെ കഴിയുമെന്നാണവരുടെ ചോദ്യം. ഇനി അവ വ്യക്തിഗത രേഖകളായി പരിഗണിക്കപ്പെട്ടാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ഉദ്യോഗങ്ങളും മറ്റും കരസ്ഥമാക്കുന്ന വ്യാജന്മാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും.
വ്യാജന്മാര്‍ പരീക്ഷയെഴുതി അനര്‍ഹര്‍ ബിരുദം നേടിയ ഗുരുതര തട്ടിപ്പായ വ്യാപം അഴിമതി പോലുള്ളവ ആവര്‍ത്തിക്കപ്പെടാം. 1982-ല്‍ കേരള സര്‍വ്വകലാശാലയില്‍ നടന്നത് പോലുള്ള മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍ കേസുകളും ആവര്‍ത്തിക്കപ്പെടാം. അതിനാല്‍ ഈ വിധി സുപ്രീം കോടതിയുടെ പരിശോധനക്ക് വിധേയമാക്കിയാല്‍ പുനഃപരിശോധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.
മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദത്തിന് വഴിമരുന്നിട്ടത് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജരിവാളായിരുന്നു. 1978-ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ബി.എ. ബിരുദവും ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് 2014-ലെ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം മോദി നല്‍കിയ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇപ്രകാരം ബിരുദം നേടിയിട്ടില്ലന്ന് കേജ്രിവാള്‍ ആരോപിച്ചു.
ഗുജറാത്തിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചതോടെ സംശയം ബലപ്പെട്ടു. മോദിയുടെ ബിരുദങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പകരം അന്നത്തെ നിയമമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റിലെയേയും ബി.ജെ.പി. അദ്ധ്യക്ഷനായിരുന്ന അമീത് ഷായേയും കൊണ്ട് പത്രസമ്മേളനം നടത്തി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് പ്രദര്‍ശിപ്പിക്കുകയാണ് ഉണ്ടായത്.
തുടര്‍ന്ന് കേജരിവാൾ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ വിവരങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍വ്വകലാശാലയോടും ഡല്‍ഹി സര്‍വ്വകലാശാലയോടും നിര്‍ദ്ദേശിച്ചു. ഗുജറാത്ത് സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് വെബ്-സൈറ്റില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതി നല്‍കി.
പരാതി പരിഗണിച്ച ഹൈക്കോടതി ‘വെബ്ബ്-സൈറ്റില്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന ഒരു രേഖക്കായി’ പരിശോധന ആവശ്യപ്പെട്ടത് ശരിയായില്ല എന്ന് പറഞ്ഞു കൊണ്ട് 2023-ല്‍ ഗുജറാത്ത് ഹൈക്കോടതി കേജരിവാളിന് 25000 രൂപ പിഴശിക്ഷ വിധിച്ചു. ഇതിനെതിരേ “നിങ്ങളുടെ ബിരുദം കാണിക്കൂ” എന്ന മുദ്രാവാക്യമുയര്‍ത്തി ആം ആദ്മി പാര്‍ട്ടി ഒരു പ്രചരണ പരിപാടി ആവിഷ്ക്കരിക്കുകയും ബി.ജെ.പി.നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
.
ഇതിനിടെ, 2015 ആഗസ്റ്റ് 27-ന് വിവരാവകാശ പ്രവര്‍ത്തകനായ നീരജ് ശര്‍മ്മ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് 1978-ല്‍ ബിരുദമെടുത്തവരുടെ പേരുകളും നമ്പരും രക്ഷിതാക്കളുടെ പേരും അവയുടെ ആധികാരിക വിവരങ്ങളടങ്ങിയ രേഖകളുടെ പകര്‍പ്പും മറ്റും ആവശ്യപ്പെട്ട് കൊണ്ട് അപേക്ഷ സമര്‍പ്പിച്ചു. സര്‍വ്വകലാശാല വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അദ്ദേഹവും കേന്ദ്ര വിവരവകാശ കമ്മീഷനെ സമീപിച്ചു.
വിവരങ്ങള്‍ നല്‍കാനുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തരവിനെതിരേ യൂണിവേഴ്സിറ്റി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. ഈ കേസിലാണ് ഇപ്പോള്‍ വ്യക്തികളുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തിഗത വിവരങ്ങളാകയാല്‍ അവ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരികയില്ലന്നും അവയില്‍ പൊതു താല്‍പ്പര്യമില്ലന്നും നിരീക്ഷിച്ചുകൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്‍ഡ്യയില്‍ പ്രധാനമന്ത്രിയാകാന്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതയൊന്നും ഭരണഘടന നിഷ്ക്കര്‍ഷിച്ചിട്ടില്ല. ലോക്സഭയിലോ രാജ്യസഭയിലോ അംഗമാകാന്‍ യോഗ്യതയുള്ള ആര്‍ക്കും പ്രധാനമന്ത്രി കസേരയിലിരിക്കാനുള്ള യോഗ്യതയുണ്ട്. ആ പദവികളിലിരിക്കുന്നവരുടെ വിദ്യാഭ്യാസമില്ലായ്മ ആരും ഒരു കുറവായി കരുതാറുമില്ല.
നരേന്ദ്ര മോദി എന്ന വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച സംശങ്ങള്‍ ഇന്‍ഡ്യാക്കാര്‍ക്ക് ഉണ്ടാകേണ്ട കാര്യമില്ല. അതൊരു വ്യക്തിയുടെ സ്വകാര്യ പ്രശ്നമാണെന്ന് പറഞ്ഞ് തള്ളിക്കളയാം. എന്നാല്‍ പ്രധാനമന്ത്രിയുടെ ബിരുദങ്ങള്‍ സംബന്ധിച്ചടത്തോളമുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് തന്നെയാണെന്നാണ് നിയമരംഗത്തുള്ളവരുടെ അഭിപ്രായം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ സാഹചര്യത്തില്‍.
മോദിയും ബി.ജെ.പി.യും അവകാശപ്പെടുന്ന പോലെ ബിരുദവും ബിരുദാനന്തര ബിരുദവും യഥാര്‍ത്ഥ മാണെങ്കില്‍ അക്കാര്യം വിവരാവകാശ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ നല്‍കുന്നതിന് പകരം അത് വിവരാവകാശ നിയമത്തിന്‍ കീഴില്‍ വരില്ല, രാജ്യരക്ഷയെ ബാധിക്കുമെന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നിരാകരിക്കുമ്പോൾ സംശയം വര്‍ദ്ധിക്കുന്നതില്‍ അതിശയിക്കാനില്ല.
ഒരു പരിധി വരെ ഈ സംശയം ഉടലെടുക്കാന്‍ കാരണം നരേന്ദ്ര മോദി തന്നെയാണ്. സ്ക്കൂള്‍ വിദ്യാഭ്യാസാനന്തരം ഹിമാലയത്തിലേക്ക് പോയതിനാല്‍ ഉന്നത വിദ്യാഭ്യാസം നേടാനായില്ലന്ന് അദ്ദേഹം തന്നെ 2014-ലെ തെരഞ്ഞടുപ്പ് പ്രചരണ വേളകളില്‍ പ്രസംഗിച്ചിട്ടുണ്ടായിരുന്നു. കറസ്പോണ്ടന്‍സ് കോഴ്സിലൂടെയാണ് ബിരുദം നേടിയെന്നും അദ്ദേഹം പിന്നീട് അവകാശപ്പെട്ടിരുന്നു.
അരുണ്‍ ജയ്റ്റിലിയും അമിത്ഷായും ഉയര്‍ത്തിക്കാട്ടിയ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമാണെന്നാണ് ആരോപണമുന്നയിക്കുന്നവരുടെ വാദം. ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ വിഷയം രേഖപ്പെടുത്തിയിട്ടില്ല. ഏത് ഫാക്കല്‍റ്റി ആണെന്ന് സൂചിപ്പിച്ചിട്ടില്ല. 1978-ല്‍ കമ്പ്യൂട്ടര്‍ പ്രിന്‍റിംഗ് ഇന്‍ഡ്യയില്‍ വന്നിട്ടില്ല; പക്ഷേ ഡല്‍ഹി യൂണിവേഴ്സിറ്റി മോദിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ അദ്ദേഹത്തിന്‍റെ പേര്‍ അച്ചടിച്ച് നല്‍കിയിരിക്കുന്നു.

ഗുജറാത്ത് സര്‍വ്വകലാശാല നല്‍കിയ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റില്‍ വിഷയം ‘എന്‍റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്’ എന്നാണ്. അത്തരമൊരു വിഷയം ഇന്‍ഡ്യയിലെ ഒരു സര്‍വ്വകലാശാലയിലും പഠിപ്പിക്കുന്നില്ല. സര്‍ട്ടിഫിക്കറ്റില്‍ ‘ഡ്യൂപ്ലിക്കേറ്റ്’ എന്ന് അച്ചടിച്ചിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റാണെങ്കിലും അതില്‍ വൈസ് ചാന്‍സലറുടെ ഒപ്പ് വേണ്ടതാണ്. പക്ഷേ ഒപ്പിന്‍റെ സ്ഥാനത്ത് “ഒപ്പ്” എന്ന് രേഖപ്പെടുത്തി യിട്ടേയുള്ളൂ. സര്‍ട്ടിഫിക്കറ്റില്‍ സര്‍വ്വകലാശാലയുടെ എംബ്ലവും സീലുമില്ല. ഇങ്ങിനെ പല അപാകതകള്‍ ചൂണ്ടിക്കാട്ടി മോദിയുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് അവര്‍ ആരോപിക്കുന്നു.
രാജ്യത്തെ പരമോന്നത എക്സിക്യൂട്ടീവ് പദവിയായ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന നരേന്ദ്ര മോദി വോട്ടര്‍മാരാല്‍ തെരഞ്ഞെടുക്കപ്പെട്ടയാളും നികുതിദായകരില്‍ നിന്ന് ശമ്പളം സ്വീകരിക്കുന്ന വ്യക്തിയുമാണ്. അങ്ങിനെയുള്ള വ്യക്തി തന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ സുതാര്യവും സത്യസന്ധവുമായിരിക്കണം. സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്ന പോലെ ബി.എ.യും എം.എ.യും ബിരുദമുണ്ടെങ്കില്‍ ആ തെളിവുകള്‍ ഹാജരാക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്ന് അവര്‍ ചോദിക്കുന്നു.
മോദിയുടെ ബിരുദത്തെക്കുറിച്ച് എന്തോ മറച്ചു വക്കാനുണ്ടെന്ന മട്ടില്‍ ബി.ജെ.പി. ഈ മറച്ചുവക്കല്‍ തന്ത്രം സ്വീകരിച്ചത് എന്തുകൊണ്ട്, പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ കോടതികള്‍ എന്തിന് സംരക്ഷിക്കണം, ഇക്കാര്യത്തില്‍ ഇത്രയധികം വിവാദങ്ങള്‍ ഉണ്ടായിട്ടും മോദി എന്തുകൊണ്ട് മൗനം വെടിയുന്നില്ല തുടങ്ങിയ ചോദ്യങ്ങളും അവര്‍ ഉന്നയിക്കുന്നു.
2016-ല്‍ മണിപ്പൂരിലെ ഒരു എം.എല്‍.എ.യുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് അദ്ദേഹം എം.ബി.എ. ബിരുദധാരിയാണെന്ന് തെറ്റായ സത്യവാങ്മൂലം നല്‍കിയതിനാലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പൂര്‍വ്വകാല ചരിത്രം വോട്ടര്‍മാര്‍ക്ക് അറിവില്ലങ്കില്‍ വോട്ടവകാശം അര്‍ത്ഥശൂന്യമാകുമെന്നും അതിനാല്‍ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് തെറ്റായ പ്രഖ്യാപനം നടത്തിയ ഒരു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടാമെന്നും ആ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
മോദിയുടേത് ശരിയായ സര്‍ട്ടിഫിക്കറ്റുകള്‍ ആണെങ്കില്‍ അത് വിശ്വാസയോഗ്യമായ രീതിയില്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. എന്നിട്ട് തനിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുകയുമാണ് വേണ്ടത്.
എന്നാല്‍ അവ വ്യാജമാണെങ്കില്‍ അതു ഗുരുതരമായ കുറ്റകൃത്യമാണ്. അത് ശരിയായ ഒന്നാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് അതിലും ഗുരുതരമായ കുറ്റമാണ്. അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും നിയോഗിക്കുന്നതും കുറ്റമാണ്, അധികാര ദുര്‍വിനിയോഗമാണ്.
എന്തായാലും ജനങ്ങളുമായി സത്യം പങ്ക് വക്കുന്നതിന് പകരം വിവാദത്തിന്‍റെ കാതലായ അവ്യക്തതയും രഹസ്യാത്മക നിലപാടുകളും തുടരുന്നത് അധികാരികള്‍ക്ക് ഭൂഷണമല്ല.
ഈ ബോദ്ധ്യമുള്ളത് കൊണ്ടാണോ എന്നറിയില്ല രാഷ്ട്രീയത്തില്‍ സത്യം സംസാരിക്കപ്പെടുന്നത് നിരോധിക്കപ്പെടു മെന്നും ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മികച്ച നേതാവാകാന്‍ കഴിയൂവെന്നും ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. പക്ഷേ അന്തിമ വിജയം സത്യത്തിന്‍റേതായിരിക്കുമെന്നും കുറുക്കു വഴികള്‍ പെട്ടെന്നുള്ള ഫലം നല്‍കുമെങ്കിലും ദീര്‍ഘകാല വിശ്വാസ്യതയെ അത് ദുര്‍ബ്ബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.



























