നടന്‍ ജയസൂര്യക്കെതിരെ മന്ത്രി

In Editors Pick, കേരളം
August 31, 2023

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദിന്റെ വാക്ക് വിശ്വസിച്ച് ജയസൂര്യ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. കൃഷ്ണ പ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയത് കൊണ്ടാണ് നെല്‍കര്‍ഷകന് കുടിശിക വന്നത്. ബാങ്ക് കണ്‍സോഷ്യം വഴി കുടിശിക കൊടുത്ത് തീര്‍ക്കുകയാണ്. കൃഷ്ണ പ്രസാദ് സപ്ലെക്കോക്ക് നല്‍കിയ നെല്ലിന്റെ പണം മുഴുവന്‍ വാങ്ങിയെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭരിച്ച നെല്ലിന്റെ പണത്തിനായി ഉപവാസ സമരം ഇരിക്കേണ്ടി വന്ന കര്‍ഷകന്റെ സ്ഥിതി നിരാശജനകമെന്നാണ് ജയസൂര്യ കുറ്റപ്പെടുത്തിയത്. കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയിലായിരുന്നു കൃഷി, വ്യവസായ മന്ത്രിമാരെ സാക്ഷിയാക്കി നടന്റെ പ്രതികരണം. തന്റെ സുഹൃത്തും നെല്‍ കര്‍ഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. ആറ് മാസം മുന്‍പ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. എന്നാല്‍, മന്ത്രി പി രാജീവ് ജയസൂര്യക്ക് അതേ വേദിയില്‍ മറുപടി നല്‍കി. കര്‍ഷകര്‍ക്കുള്ള സംസ്ഥാന വിഹിതം മുടങ്ങിയിട്ടില്ലെന്നും കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

സംഭവം വിവാദമായതിന് പിന്നാലെ ജയസൂര്യയ്ക്ക് മറുപടിയുമായി കൃഷിമന്ത്രിയും രംഗത്തെത്തി. കര്‍ഷകര്‍ക്ക് പണം നല്‍കുന്നതില്‍ കാലതാമസമുണ്ടായെന്ന് സമ്മതിച്ച കൃഷിമന്ത്രി കൃഷ്ണപ്രസാദിന് മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുമ്പോഴും സംസ്ഥാനത്തെ 24,000 അധികം കര്‍ഷകര്‍ക്ക് 360 കോടി രൂപ നെല്ല് സംഭരിച്ചതില്‍ കുടിശ്ശികയുണ്ടെന്നതാണ് വസ്തുത.കണക്കുകള്‍ കേന്ദ്രത്തിന് കൈമാറുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തിയതാണ് കുടിശ്ശികയ്ക്ക് കാരണമെന്നും കര്‍ഷക സംഘടനകള്‍.