ഡോ.ജോസ് ജോസഫ്
ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കി ബദൽ ഊർജ്ജസ്രോതസ്സുകളിലേക്ക് മാറുന്നതിന് കേന്ദ്ര ഗവൺമെൻ്റിൻ്റെ നിർണ്ണായക ചുവടുവെപ്പ്. വാഹനങ്ങളിൽ 100 ശതമാനം എഥനോൾ ഉപയോഗിക്കുന്നതിനുള്ള ഇ100 നിയന്ത്രണ ചട്ടക്കൂടിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ അനുമതി.
2018-ലെ ദേശീയ ജൈവഇന്ധന നയപ്രകാരം 2030-ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും, അഞ്ച് വർഷം മുൻപേ അതായത് 2025-ൽ തന്നെ ഈ ലക്ഷ്യം കൈവരിച്ചു. ഇതേത്തുടർന്നാണ് ഇ85 (85% എഥനോൾ, 15% പെട്രോൾ), ഇ100 ചട്ടക്കൂടുകൾ അവതരിപ്പിച്ചത്. ഡീസലിൽ 15 ശതമാനം ഐസോബുട്ടനോൾ കലർത്താനും ഇ22 മുതൽ ഇ30 വരെയുള്ള ഇന്ധനമിശ്രിതങ്ങളുടെ എക്സൈസ് തീരുവ ഒഴിവാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കുക, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുക, ഊർജ്ജ സ്വയംപര്യാപ്തതയും കർഷകർക്ക് ഉയർന്ന വരുമാനവും ഉറപ്പാക്കുക എന്നിവയാണ് എഥനോൾ പ്രോത്സാഹനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഈ പദ്ധതി വഴി 2014-15 നും 2025 ഓഗസ്റ്റിനും ഇടയിൽ 1.44 ലക്ഷം കോടി രൂപയുടെ ഇറക്കുമതി ലാഭിക്കാനും കർഷകർക്ക് 80,000 കോടി രൂപയുടെ വരുമാനമുണ്ടാക്കാനും സാധിച്ചതായി സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, വൻതോതിലുള്ള ഈ എഥനോൾ പരിവർത്തനം രാജ്യത്തിൻ്റെ ഭക്ഷ്യ, ജല, പോഷക സുരക്ഷകളെയും ഭൂവിനിയോഗത്തെയും ഗുരുതരമായി ബാധിക്കുമെന്നതാണ് യാഥാർത്ഥ്യം.
ഈ പുതിയ നയം കർഷകരെ ഭക്ഷ്യോല്പാദകരിൽ നിന്ന് ഊർജ്ജോല്പാദകരാക്കി മാറ്റും. ഭക്ഷ്യസുരക്ഷയ്ക്കായി നൽകുന്ന രാസവള സബ്സിഡികളുടെയും താങ്ങുവിലയുടെയും ആനുകൂല്യങ്ങൾ അദൃശ്യമായി ഡിസ്റ്റിലറികളിലേക്ക് വഴിമാറും.
പെട്രോളിൽ വൻതോതിൽ എഥനോൾ കലർത്തുന്നത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുമെന്ന് 2024-25 ലെ സാമ്പത്തിക സർവ്വെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഇന്ത്യയിലെ എഥനോൾ ഉല്പാദനത്തിൻ്റെ 65 ശതമാനവും ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ചാണ്. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് ടൺ അരി എഥനോൾ ഡിസ്റ്റിലറികളിലേക്ക് വഴിതിരിച്ചുവിടുന്നുണ്ട്.
ആഗോളതലത്തിലെ രാസവള പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യക്ഷാമത്തിന് കാരണമായേക്കാവുന്ന സാഹചര്യത്തിൽ, ഊർജ്ജ ആവശ്യത്തിനായി ഭക്ഷ്യസുരക്ഷയെ അവഗണിക്കുന്നത് വലിയ അപകടമാണ്. എഥനോൾ കൃഷിക്കായി രാസവളങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യേണ്ടി വരുന്നത് ക്രൂഡ് ഓയിൽ ലാഭത്തെ ഇല്ലാതാക്കും.

മക്കച്ചോളമാണ് എഥനോൾ ഉല്പാദനത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതുകാരണം കർഷകർ പയറുവർഗ്ഗങ്ങളും എണ്ണക്കുരുക്കളും ഉപേക്ഷിച്ച് മക്കച്ചോളം കൃഷിയിലേക്ക് മാറുന്നു. ഇത് ജനങ്ങളുടെ പ്രോട്ടീൻ സ്രോതസ്സായ പയറുവർഗ്ഗങ്ങളുടെ ഉല്പാദനം കുറയ്ക്കുകയും ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി ഭാരം വർദ്ധിപ്പിക്കുകയും ചെയ്ത് പോഷക സുരക്ഷയെ തകിടം മറിക്കും.
എഥനോൾ ആവശ്യങ്ങൾക്കായി കർഷകർ ഇന്ധനവിളകളിലേക്ക് മാറുമ്പോൾ കാർഷിക സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ഭക്ഷ്യവിലക്കയറ്റം രൂക്ഷമാവുകയും ചെയ്യും. കോഴിത്തീറ്റയ്ക്കായി ഉപയോഗിച്ചിരുന്ന ചോളം എഥനോളിലേക്ക് മാറ്റിയതു വഴി കാലിത്തീറ്റ വിലയും ആഭ്യന്തര വിപണിയിൽ പഞ്ചസാര വിലയും ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.
എഥനോൾ നിർമ്മാണത്തിന് പിന്നിലുള്ള ഭീമമായ ജല ഉപഭോഗം മറ്റൊരു പ്രധാന പ്രതിസന്ധിയാണ്. ഒരു ലിറ്റർ എഥനോൾ ഉല്പാദിപ്പിക്കാൻ അരിയിൽ നിന്ന് പതിനായിരത്തിലേറെ ലിറ്ററും, കരിമ്പിൽ നിന്ന് 3630 ലിറ്ററും, മക്കച്ചോളത്തിൽ നിന്ന് 4670 ലിറ്ററും വെള്ളം ആവശ്യമാണ്. കടുത്ത ജലക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിലാണ് ഈ കൃഷിയും ഡിസ്റ്റിലറികളും കേന്ദ്രീകരിച്ചിരിക്കുന്നത്.
ഒരു പ്ലാൻ്റിന് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലം ഊറ്റാൻ അനുമതിയുണ്ട്. രാജ്യത്ത് 60 കോടി ജനങ്ങൾ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ ജൈവഇന്ധനത്തിന് മുൻഗണന നൽകുന്നത് ജലസുരക്ഷയെ ബാധിക്കും.

എഥനോൾ പൂർണ്ണമായും ഒരു ഹരിത ഇന്ധനമല്ല. വനനശീകരണവും രാസവള പ്രയോഗവും കണക്കിലെടുക്കുമ്പോൾ, ഒന്നാം തലമുറ എഥനോൾ ഫോസിൽ ഇന്ധനങ്ങളേക്കാൾ 16 ശതമാനം കൂടുതൽ കാർബൺ പുറന്തള്ളുമെന്ന് പഠനങ്ങൾ പറയുന്നു. വാഹനങ്ങളിൽ നിന്നുള്ള നേരിട്ടുള്ള പുക കുറവാണെങ്കിലും ഇവ മനുഷ്യാരോഗ്യത്തിന് ഹാനികരമായ മറ്റ് ജൈവസംയുക്തങ്ങൾ പുറന്തള്ളിയേക്കാം. കൂടാതെ പ്ലാൻ്റുകളിൽ നിന്നുള്ള മലിനജലം ജലാശയങ്ങളെയും ഭൂഗർഭജലത്തെയും മലിനമാക്കുന്നുണ്ട്.
എഥനോളിൻ്റെ ഊർജ്ജ സാന്ദ്രത പെട്രോളിനേക്കാൾ കുറവായതിനാൽ വാഹനങ്ങൾക്ക് മൈലേജ് കുറവായിരിക്കും. ഒരു ലിറ്റർ പെട്രോളിൽ നിന്ന് 34-36 മെഗാജൂൾസ് ഊർജ്ജം ലഭിക്കുമ്പോൾ എഥനോളിൽ നിന്ന് 21-24 മെഗാജൂൾസ് മാത്രമേ ലഭിക്കൂ. അതിനാൽ ഒരേ ദൂരം സഞ്ചരിക്കാൻ കൂടുതൽ ഇന്ധനം കത്തിക്കേണ്ടി വരുന്നു.
ഇന്ധനത്തിനായി വലിയ അളവിൽ കൃഷിഭൂമി ഉപയോഗിക്കുന്നതിനേക്കാൾ കാര്യക്ഷമത സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജങ്ങൾക്കാണ്. എഥനോൾ കൃഷിഭൂമിയുടെ വെറും 3 ശതമാനം സ്ഥലത്തെ സോളാർ പാനലുകൾ കൊണ്ട് ഇതേ അളവിൽ ഊർജ്ജം ഉല്പാദിപ്പിക്കാൻ കഴിയും.

പൊതുഖജനാവിലെ പണവും സബ്സിഡികളും ഇളവുകളും ജൈവഇന്ധന മേഖലയിലേക്ക് തിരിച്ചുവിടുമ്പോൾ അതിൻ്റെ യഥാർത്ഥ നേട്ടം കർഷകർക്കല്ല, മറിച്ച് വൻകിട പഞ്ചസാര ഫാക്ടറികൾക്കും എഥനോൾ കമ്പനികൾക്കുമാണ് ലഭിക്കുന്നത്. വിപണിയിലെ മാറ്റങ്ങൾ ഭാവിയിൽ കർഷകർക്ക് പ്രതികൂലമായേക്കാം.
ചുരുക്കത്തിൽ, രാജ്യത്തിൻ്റെ ഭക്ഷ്യ, ജല, പോഷക സുരക്ഷകളെക്കുറിച്ച് കൃത്യമായ ഓഡിറ്റിംഗ് നടത്താതെയും പ്രാദേശിക പ്രതിസന്ധികൾ വിലയിരുത്താതെയും ജൈവഇന്ധനത്തിനായി കാർഷിക ഭൂപടം മാറ്റിയെഴുതുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































