![](https://www.newsboardindia.com/wp-content/uploads/2023/10/kalamassery-bomb-attack-29-300x156-1.webp)
കൊച്ചി: ക്രൈസ്തവ പ്രാർഥനാ വിഭാഗമായ യഹോവ സാക്ഷികളുടെ കളമശ്ശേരിയിലെ സമ്മേളനത്തിനിടെ ഉണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്.
ഞായറാഴ്ച രാവിലെ കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
നടന്നത് ഉഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായി. 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു.
ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പറഞ്ഞു.
നടന്നത് ബോംബ് സ്‌ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
യവോഹ സാക്ഷികളുടെ സമ്മേളന വേദിയെ ബോംബ് ആക്രമണത്തിന് തിരഞ്ഞെടുത്തതില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്ന വിലയിരുത്തലിലേക്കും പോലീസ് എത്തിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയും പോലീസ് തള്ളിയിട്ടില്ല.
സ്‌ഫോടനം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു.
എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും കളമശേരിയിലെത്തി
സ്ഫോടനമുണ്ടായതിനു പിന്നാലെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ്. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണു നിർദേശം. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകി.