അഭയാർഥികൾ 12 ലക്ഷം: 2360 കുട്ടികൾ മരിച്ചു

In Main Story
October 26, 2023

ടെൽ അവീവ് : ഹമാസിൻ്റെ ആക്രമണത്തിനു തിരിച്ചടി നൽകുന്ന ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൻ്റെ ഫലമായി ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടെന്ന് യുണിസെഫ് അറിയിച്ചു.

ഇന്ധനക്ഷാമം മൂലം 12 ആശുപത്രികൾ പൂട്ടി. ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ എന്നിവ നേരിടുകയാണ്. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗർലഭ്യം എന്നിവ നേരിടുകയാണ് ഗാസ.

എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നത് വരെ യുദ്ധം തുടരുമെന്നും, വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കില്ലെന്നുമുള്ള നിലപാടിൽ ഇസ്രയേൽ ഉറച്ചുനിൽക്കുന്നു.

18 ദിവസത്തിലാൺ് 2360 കുട്ടികൾ കൊല്ലപ്പെട്ടത്. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തിൽ ഇസ്രയേലില്‍ 30 കുട്ടികളും കൊല്ലപ്പെട്ടു.

32 വലിയ ആശുപത്രികളിൽ 12 എണ്ണം ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. ബാക്കിയുള്ളിടത്ത് ഭാഗിക പ്രവർത്തനം മാത്രം. മുറിവേറ്റവർ തിങ്ങിനിറഞ്ഞ ആശുപത്രികളിൽ ഇന്ധനം ഉടൻ എത്തിയില്ലെങ്കിൽ കൂട്ടമരണമാണുണ്ടാകുകയെന്ന് സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

12 ലക്ഷത്തിലേറെ അഭയാർത്ഥികൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തെരുവിലാണ്. അവർക്ക് സഹായം നൽകി വരുന്ന യുഎൻ ഏജൻസികൾ ഇന്ധനം എത്തിയില്ലെങ്കിൽ ഇന്ന് പ്രവർത്തനം നിർത്തും. 150 യുഎൻ അഭയകേന്ദ്രങ്ങളിലായി അഞ്ചര ലക്ഷം ഗാസക്കാർ കഴിയുന്നു. റഫ അതിർത്തിയിൽ ഇരുപത് ട്രക്കുകൾ ഇന്ധനവുമായി കാത്തുകിടക്കുന്നുവെങ്കിലും ഗാസയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല.

ദിവസം 500 ട്രക്കുകൾ എത്തിയിരുന്ന ഗാസയിൽ ഇപ്പോൾ ആകെ അനുവദിച്ചിരിക്കുന്നത് 20 എണ്ണം മാത്രം. യുഎന്നിൽ സെക്രട്ടറി ജെനെറൽ അന്റോണിയോ ഗുട്ടറസ് നടത്തിയ പ്രസംഗത്തിന് പിന്നാലെ ഗാസയ്ക്ക് മാനുഷിക സഹായമെന്ന വാദം അന്താരാഷ്ട്ര തലത്തിൽ ശക്തിപ്പെടുകയാണ്.

നിരപരാധികൾ മരിച്ചുവീഴുമ്പോൾ ലോകത്തിന്റെ നിസംഗത നിരാശപ്പെടുത്തുന്നുവെന്ന് ജോർദാൻ രാഞ്ജി റാണിയ അൽ അബ്ദുല്ല. സൈനിക നടപടിക്ക് ഇടവേള നൽകി മാനുഷിക സഹായം ഗാസയിൽ എത്തിക്കണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു. കനത്ത വ്യോമാക്രമണം ഇസ്രയേൽ തുടരുകയാണ്.