കൈവെട്ട് കേസ് : പ്രതിയെ സംരക്ഷിച്ചത് പോപ്പുലർ ഫ്രണ്ട് ?

കണ്ണൂര്‍: മത നിന്ദ ആരോപിച്ച് തൊടുപുഴയിലെ പ്രൊഫ ടി ജെ ജോസഫിന്റെ
കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിന് സംരക്ഷണം നല്കിയത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആണെന്ന് എൻ ഐ എ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആയിരുന്നു ഇയാൾ .

സവാദിന് സഹായം നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണവുമായി എന്‍ഐഎ മുന്നോട്ട് പോകുകയാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്‍റെ ഒളിവുജീവിതമെന്നാണ് എൻഐഎ മനസ്സിലാക്കുന്നത് .

13വര്‍ഷം ഒളിവിലിരിക്കാന്‍ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും കാണാമറയത്ത് സവാദ് എവിടെയൊക്കെയാണ് കഴിഞ്ഞതെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ നീക്കം.

വിദേശത്തായിരുന്നുവെന്ന് പറയപ്പെടുന്ന സവാദ് എപ്പോഴാണ് കേരളത്തിലെത്തിയതെന്ന കാര്യത്തിന് ഉള്‍പ്പെടെ വ്യക്തത വരേണ്ടതുണ്ട്.

കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്‍റെ ഭാര്യാപിതാവ് പറയുന്നു . ഷാജഹാനെന്ന കളളപ്പേരിൽ 2016ലാണ് സവാദ് വിവാഹം കഴിച്ചത് .

കാസർകോട് മഞ്ചേശ്വരം സ്വദേശിയാണു ഭാര്യ. ഉളളാൾ ദർഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നാണ് ഭാര്യാപിതാവ് പറയുന്നത്.പിന്നീട് വിവാഹശേഷം കണ്ണൂരിലെത്തി,വളപട്ടണത്തും ഇരിട്ടി വിളക്കോടും പിന്നീട് മട്ടന്നൂർ ബേരത്തും വാടകയ്ക്ക് കഴിഞ്ഞു.

ഭാര്യയുടെ രേഖകളും വിലാസവുമാണ് വാടകവീടെടുക്കാൻ നൽകിയത്. ഭാര്യ ഗർഭിണിയായി ബേരത്ത് എത്തിയപ്പോൾ ആശാ വർക്കർമാർക്കും പൂർണ വിവരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി.

ഇളയ കുഞ്ഞിന്‍റെ ജനന രേഖയിൽ നിന്നാണ് ഷാജഹാന്‍ തന്നെയാണ് സവാദ് എന്ന് എന്‍ഐഎ ഉറപ്പിച്ചത് .കണ്ണൂരില്‍നിന്നാണ് സവാദ് മരപ്പണി പഠിച്ചത്. വാടകവീടെടുക്കാനും മരപ്പണിക്കും സഹായം നൽകിയത് പോപ്പുലർ ഫ്രണ്ട് ബന്ധമുളളവരെന്ന് എൻഐഎക്ക് വ്യക്തമായിട്ടുണ്ട്.

എട്ട് വർഷത്തിലധികമായി കാസർകോട്,കണ്ണൂർ ഭാഗങ്ങളിൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് പിടികൊടുക്കാതെ സവാദ് ഉണ്ടായിരുന്നുവെന്നാണ് തെളിയുന്നത്.വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇയാളുടെ തിരിച്ചറിയൽ രേഖകളും എൻഐഎ പരിശോധിക്കുന്നുണ്ട്.