ലഖ്നൗ : അയോധ്യയിലെ ശ്രീ രാമക്ഷേത്രത്തിലേക്ക് ലഭിച്ച കോടിക്കണക്കിന് രൂപയുടെ കാണിക്കകൾ ഒളിപ്പിച്ചുവെച്ചത് കക്കൂസുകളിലാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു.
മോഷ്ടിച്ച പണം ക്ഷേത്ര സമുച്ചയത്തിലെ കക്കൂസുകളിൽ താൽക്കാലികമായി ഒളിപ്പിച്ച ശേഷമാണ് പുറത്തുകടത്തിയിരുന്നതെന്ന് അറസ്റ്റിലായ പ്രതികളിൽ ഒരാൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
താൻ കോടിക്കണക്കിന് രൂപ മോഷ്ടിച്ചതായി ഇയാൾ സമ്മതിക്കുകയും മോഷണം എങ്ങനെയൊക്കെയാണ് ആസൂത്രണം ചെയ്തതെന്ന് വിവരിക്കുകയും ചെയ്തു.സംഭാവനകൾ എണ്ണുന്നതിനിടയിൽ നിന്ന് ഒരാൾ പണം മാറ്റുമ്പോൾ, സിസിടിവി ക്യാമറകളിൽ ദൃശ്യങ്ങൾ പതിയുന്നത് തടയാൻ മറ്റുള്ളവർ ഇയാൾക്ക് ചുറ്റും മറയായി നിൽക്കുകയായിരുന്നുവത്രെ.
ക്ഷേത്രത്തിനുള്ളിലെ നിരീക്ഷണ ക്യാമറകൾ എവിടെയൊക്കെയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് കൃത്യമായി അറിയാമായിരുന്നതുകൊണ്ട് അവയെല്ലാം വെട്ടിക്കാൻ പ്രതികൾക്ക് കഴിഞ്ഞു.ഭരണം നടത്തുന്ന ട്രസ്റ്റ് ഭാരവാഹികളുമായുള്ള അടുത്ത ബന്ധം കാരണം പ്രതികളെ സംശയിച്ചിരുന്നില്ല.
ആർ എസ് എസ് നേതാക്കളായ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും മിശ്രയും കഴിഞ്ഞ ആഴ്ച തങ്ങളുടെ പദവികൾ രാജിവെച്ചിരുന്നു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കാണിക്കുന്ന ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. വിശ്വഹിന്ദു പരിഷത്ത് ദേശീയ ഉപാധ്യക്ഷനാണ് ചമ്പത് റായ്.
ക്ഷേത്രത്തിലെ പണം എണ്ണുന്ന മുറിയിലേക്ക് ആർക്കൊക്കെയാണ് പ്രവേശനമുണ്ടായിരുന്നതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. അറസ്റ്റിലായ പ്രതി രാമശങ്കർ എന്ന ടിന്നു യാദവിന്‍റെ കൈവശം ഈ മുറിയുടെ ഒരു ചാവി ഉണ്ടായിരുന്നുവെന്നും രണ്ടാമത്തെ ചാവി പണം എണ്ണുന്നതിൽ പങ്കാളികളായ ബാങ്ക് ജീവനക്കാരുടെ പക്കലായിരുന്നുവെന്നും പറയുന്നു.
എസ്ബിഐ ആണ് പണം എണ്ണുന്നതിന് മേൽനോട്ടം വഹിക്കുന്നത്. ഇതിനായി ഒരു സ്വകാര്യ ഏജൻസിയെ അവർ ചുമതലപ്പെടുത്തിയിരുന്നു. നാല് സംഭാവന പെട്ടികളിലെ പണം എണ്ണുന്നതിനായി 11 ബാങ്ക് ജീവനക്കാരും 3 ട്രസ്റ്റ് അംഗങ്ങളും ഉൾപ്പെടെ 14 പേരടങ്ങുന്ന സംഘമാണ് ഉള്ളത്. പണം തട്ടിയെടുക്കാൻ ബാങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒത്താശകൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
മോഷ്ടിച്ച പണത്തിൽ കുറച്ചുപയോഗിച്ച് ഭൂമിയും വീടും വാങ്ങിയതായി പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പണത്തിന്‍റെ ഉറവിടവും വിനിയോഗവും വ്യക്തമാക്കുന്നതിനായി പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ആസ്തികളും പരിശോധിച്ചുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന പരാതി അന്വേഷിക്കാൻ ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇത്രയും ദീർഘകാലം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഈ മോഷണം എങ്ങനെ തുടർന്നു എന്നും ഇതിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.































