മദ്യനയക്കേസ്: മുഖ്യമന്ത്രി കെജ്‌രിവാള്‍ അറസ്റ്റില്‍

ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍,ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിൽ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഈ നടപടി.

ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട്, എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍, ബിആര്‍എസ് നേതാവ് കെ കവിത എന്നിവരെ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വീടു പരിശോധിക്കുന്നതിൽ നിന്ന് സംരക്ഷണം നല്‍കണമെന്നകേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ ഡി സംഘം കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയത്.

അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഒന്‍പതാം തവണയും സമന്‍സ് അയച്ചതിന് പിന്നാലെയാണ്, അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, മനോജ് ജെയിംസ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 22-ന് വാദം കേള്‍ക്കാനായി ഹര്‍ജി മാറ്റിയിരുന്നു.

ഇ ഡി നല്‍കിയ രണ്ട് പരാതികളില്‍ കെജ്രിവാളിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച ഇ ഡി ഒന്‍പതാമത്തെ സമന്‍സ് അയച്ചത്. ചോദ്യം ചെയ്യലിന് വിസ്സമ്മതിച്ച കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു ഇ ഡിയുടെ പ്രധാന ആവശ്യം.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇ ഡി ആസ്ഥാനത്തിന് മുന്നില്‍ നാല് കമ്പനി പാരാമിലിട്ടറി സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കെജ് രിവാളിന്റെ അറസ്റ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാത്രിതന്നെ സുപ്രീംകോടതിയെ സമീപിച്ചെന്ന് മന്ത്രി അതിഷി ഘോഷ് അറിയിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നാണ് ആവശ്യം.

അറസ്റ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. തിരഞ്ഞെടുപ്പിന്റെ പേരില്‍ അരവിന്ദ് കെജ് രിവാളിനെ ഈ രീതിയില്‍ നോട്ടമിടുന്നത് തികച്ചും തെറ്റും ഭരണഘടനാവിരുദ്ധവുമാണ് എന്ന് അവർ പ്രതികരിച്ചു.

അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും പാർടി വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മദ്യ നയ കേസിൽ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ് ബി.ആർ.എസ് എംഎൽസിയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കവിത നിലവിൽ ഇഡി കസ്റ്റഡിയിലാണ്. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ​ഗ്രൂപ്പിന് മദ്യ വിതരണ സോണുകൾ ലഭിക്കാൻ  അരവിന്ദ് കെജ്രിവാളുമായും, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ​ഗൂഢാലോചന നടത്തിയത് കവിതയാണെന്ന് ഇഡി ആരോപിക്കുന്നു.

ഫെബ്രുവരിയില്‍ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഒരു മാസത്തിനിടെ ഇഡി അറസ്റ്റ് ചെയ്ത രണ്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ.

ഡല്‍ഹി  സംസ്ഥാനത്തെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ എഎപി സര്‍ക്കാരിന്റെ പുതിയ മദ്യനയമാണ് കേസിന് ആധാരം. സ്വകാര്യ മേഖലയ്ക്ക് മദ്യോൽപ്പന്ന വിതരണ മേഖലയിലേക്ക് കടന്നുവരാന്‍  വഴിയൊരുക്കിയതായിരുന്നു  എക്സൈസ് നയം 2021-22. ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതിയുണ്ടെന്നാണ് സിബിഐ ഫയല്‍ ചെയ്ത ഇപ്പോഴത്തെ കേസ്.

ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകി, ലൈസൻസ് ഫീസിൽ ഇളവ് വരുത്തി, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് കെജ്രിവാൾ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.