സാമ്പത്തിക പ്രതിസന്ധി: ആകെ കടബാധ്യത 5.07 ലക്ഷം കോടി

തിരുവനന്തപുരം: പിണറായി വിജയൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇടതുമുന്നണി സർക്കാർ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് വരുത്തിവെച്ചതെന്ന് സംസ്ഥാന ധനകാര്യസ്ഥിതി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

സംസ്ഥാനത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന് നിയമസഭയിൽ വെച്ച ധവളപത്രത്തിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

അധികാരത്തിലെത്തിയ വി.ഡി.സതീശൻ സർക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സര്‍ക്കാരിന് എറെറടുക്കേണ്ടി വന്നു.

സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നു.

ആകെ വരുമാനത്തിന്‍റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നു. ഇതുമൂലം വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നു.

LDF Drove Kerala's Growth Despite Crises and Union Government Squeeze: Pinarayi Vijayan - The Left Views

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികയിനത്തിൽ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സർക്കാരിന് നേരിടേണ്ടി വരുന്നത്.

സംസ്ഥാനത്തിന്‍റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ആശങ്കാജനകമാണെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു.

കിഫ്‌ബി വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത യഥാർത്ഥത്തിൽ സംസ്ഥാനത്തിന്‍റെ തന്നെ കടമാണ്. ഇതിനു പുറമെ കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയർന്നു. സാമ്പത്തിക ഞെരുക്കം കാരണം പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കായുള്ള പദ്ധതി വിഹിതത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ കുറവുണ്ടായി.

കേന്ദ്ര സർക്കാർ വിഹിതത്തിൽ ഉണ്ടായ കുറവും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിച്ചതും കനത്ത ആഘാതമായി. 15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കിയത് വരുമാനത്തിൽ 20,000 കോടി രൂപയുടെ കുറവുണ്ടാക്കാൻ ഇടയാക്കും. കേന്ദ്ര നികുതി വിഹിതത്തിൽ പങ്ക് കുറയുന്നത് സാമ്പത്തിക അസമത്വം കൂട്ടും.

2024-25 സാമ്പത്തിക വർഷത്തിൽ 12-ൽ 10 മാസവും ട്രഷറിയിൽ ബാലൻസ് നെഗറ്റീവ് ആയിരുന്നു. ആർ.ബി.ഐയുടെ അടിയന്തര വായ്പാ സൗകര്യങ്ങളെ ആശ്രയിച്ചാണ് ദൈനംദിന കാര്യങ്ങൾ നടക്കുന്നത്. വായ്പാ പരിധി അവസാനിച്ചതിനെത്തുടർന്ന് കടുത്ത ഓവർഡ്രാഫ്റ്റ് നിയന്ത്രണങ്ങളിലേക്ക് ട്രഷറി നീങ്ങുകയാണ്.

കിഫ്‌ബി പോലുള്ള സമാന്തര സംവിധാനങ്ങൾ സംസ്ഥാനത്തിന് വലിയ ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്.ബജറ്റിന് പുറത്തുള്ള വായ്പകൾ എടുക്കുന്നതിനായി രൂപീകരിച്ച കിഫ്‌ബി, സർക്കാരിൻ്റെ നിയന്ത്രണത്തിന് പുറത്തുള്ള ഒരു സമാന്തര ഭരണകൂടമായാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. നിലവിൽ കിഫ്‌ബിക്ക് മാത്രം 21,000 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ട്.

Kerala opposition leader VD Satheesan

ഇതിനു പുറമെ, അംഗീകരിച്ചിട്ടുള്ള പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ കൂടി കിഫ്‌ബിക്ക് ആവശ്യമാണ്. കിഫ്‌ബിയുടെ വായ്പകൾ സംസ്ഥാനത്തിന്‍റെ മൊത്തം വായ്പാ പരിധിയിൽ ഉൾപ്പെടുമെന്ന കണ്ടെത്തൽ വലിയ തിരിച്ചടിയായി. വായ്പ എടുക്കുന്നതിന് സർക്കാരിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ അധികം പലിശ കിഫ്‌ബിക്ക് നൽകേണ്ടി വരുന്നത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കിഫ്‌ബി പദ്ധതികളുടെ വിതരണത്തിലും പ്രാദേശികമായ അസമത്വമുണ്ടെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. ആകെ അനുവദിച്ച തുകയുടെ 20 ശതമാനവും കണ്ണൂർ ജില്ലയിലേക്കാണ് പോയത്. തിരുവനന്തപുരം (17%), എറണാകുളം (11%) എന്നീ ജില്ലകൾ കൂടി ചേർത്താൽ ആകെ പദ്ധതികളുടെ പകുതിയോളം ഈ മൂന്ന് ജില്ലകളിലായി ഒതുങ്ങുന്നു.

മൂലധന ചെലവിന്‍റെ കാര്യത്തിൽ കേരളം, ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജി.എസ്.ഡി.പി-യുടെ വെറും 1.3 ശതമാനം മാത്രമാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്നത്. മറ്റു പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 3.01 ശതമാനമാണ്.

നികുതി വരുമാനത്തിലുണ്ടായ കുറവും കേന്ദ്ര സഹായം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കി. ഈ സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ല.വ്യവസായ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ മാത്രമേ ഈ തകർച്ചയിൽ നിന്ന് കരകയറാൻ സാധിക്കൂ എന്നും റിപ്പോർട്ട് പറയുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News