സ്ത്രീയെ പീഡിപ്പിച്ചു: നിഷേധിച്ച് ഗവർണർ ആനന്ദബോസ്

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി. വി .ആനന്ദ ബോസ് രാജ്ഭവനില്‍ വച്ചു സ്ത്രീയെ പീഡിപ്പിച്ചുവെന്ന് ആരോപണം. ഗവർണർ ഇത് നിഷേധിച്ചു. സത്യം ജയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ് എക്‌സ് ഹാന്‍ഡിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ഇന്ന് രാജ്ഭവനില്‍ ഗവര്‍ണറെ കാണാന്‍ പോയ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു.

യുവതിയെ പരാതി നല്‍കുന്നതിനായി ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ഗവര്‍ണര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇത് ഞെട്ടിപ്പിക്കുന്നതും അപമാനകരവുമാണ്- സാഗരിക ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ തങ്ങുന്നതിന് മുന്നോടിയായി ആണ് ഗുരുതരമായ ആരോപണവുമായി സാഗരിക രംഗത്തെത്തിയത്.

രാജ്ഭവനില്‍ ഗവര്‍ണറെ കാണാന്‍ പോയപ്പോഴാണ് പീഡനം.സ്ത്രീയുടെ പരാതി ഹെയർ സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നു.അതേസമയം, ഇവര്‍ രാജ്ഭവനിലെ ജീവനക്കാരിയാണെന്നു ചില മാധ്യമങ്ങള്‍ പറയുന്നുണ്ട്.

അതേസമയം, കെട്ടിപ്പൊക്കുന്ന നുണകളില്‍ തളരാനില്ലെന്നും ആനന്ദബോസ് മറുപടി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്തി ആരെങ്കിലും തിരഞ്ഞെടുപ്പില്‍ നേട്ടം ആഗ്രഹിക്കുന്നെങ്കില്‍ അവരെ ദൈവം അനുഗ്രഹിക്കട്ടെ. എന്നാല്‍, ബംഗാളിലെ അക്രമത്തിനും അഴിമതിക്കുമെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും രാജ്ഭവൻ
എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.