വാഷിംഗ്ടൺ: റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഓഗസ്റ്റ് 18-ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ട്രംപ് , റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സെലെൻസ്കിയുടെ ഈ വാഷിംഗ്ടൺ യാത്ര.
ട്രംപുമായി താൻ വളരെക്കാലം ഫോണിൽ സംസാരിച്ചുവെന്നും, അതിനുശേഷമാണ് ഈ കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചതെന്നും സെലെൻസ്കി, എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
തിങ്കളാഴ്ച വാഷിംഗ്ടൺ ഡി.സി.യിൽ വെച്ച്, പ്രസിഡന്‍റ് ട്രംപുമായി യുദ്ധത്തിന് അറുതിവരുത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യും,” അദ്ദേഹം വ്യക്തമാക്കി.
റഷ്യയും അമേരിക്കയും തമ്മിൽ അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ ഉക്രെയ്ൻ നേരിട്ട് പങ്കെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതിനാൽ, ആ ചർച്ചകളുടെ വിവരങ്ങൾ നേരിട്ട് മനസ്സിലാക്കാനും സമാധാന ചർച്ചകളിൽ ഉക്രെയ്ന്റെ നിലപാടുകൾ അറിയിക്കാനും സെലെൻസ്കിക്ക് ഈ കൂടിക്കാഴ്ച അവസരം നൽകും. യൂറോപ്യൻ യൂണിയൻ നേതാക്കളും സെലെൻസ്കിയും ട്രംപുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
പുടിനുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. സമാധാന ഉടമ്പടിക്ക് സാധ്യതയുണ്ടെന്നും, അത് സെലെൻസ്കിയുടെയും യൂറോപ്യൻ യൂണിയൻ നേതാക്കളുടെയും കൈകളിലാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ട്രംപും സെലെൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച വളരെ നിർണ്ണായകമാണ്.
ഉക്രെയ്ൻ, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ത്രിരാഷ്ട്ര ചർച്ചകൾ നടത്താനുള്ള ട്രംപിൻ്റെ നിർദേശത്തെ സെലെൻസ്കി പിന്തുണച്ചതായും റിപ്പോർട്ടുകളുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്ന് സെലെൻസ്കി വ്യക്തമാക്കി. അമേരിക്കയുടെ ശക്തി ഈ സാഹചര്യത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






























