August 26, 2026 10:00 pm

ഉത്തർപ്രദേശിൽ മുതിർന്ന സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര

ലഖ്‌നൗ: ഉത്തർപ്രദേശിൽ 60 വയസ്സും അതിനുമുകളിൽ പ്രായമുള്ളതുമായ സ്ത്രീകൾക്ക് ആയുഷ്‌കാല സൗജന്യ ബസ് യാത്ര അനുവദിച്ച് സംസ്ഥാന മന്ത്രിസഭ ഉത്തരവിറക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ‘ലോകമാതാ അഹില്യാബായി മാതൃശക്തി യോജന’ എന്ന പേരിൽ പ്രഖ്യാപിച്ച ഈ ചരിത്രപ്രധാനമായ പദ്ധതിക്ക് അംഗീകാരം നൽകിയത്. ഉത്തരപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (യു.പി.എസ്.ആർ.ടി.സി) എല്ലാ സാധാരണ ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകും.

സംസ്ഥാനത്തെ ഒരു കോടിയിലധികം മുതിർന്ന സ്ത്രീകൾക്ക് ഈ തീരുമാനത്തിന്‍റെ നേട്ടം ലഭിക്കുമെന്ന് ഗതാഗത മന്ത്രി ദയാശങ്കർ സിംഗ് അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രതിമാസം 22.6 കോടി രൂപയിലധികം അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കും.

അർഹരായ സ്ത്രീകൾക്ക് ആധാർ കാർഡോ വോട്ടർ ഐഡി കാർഡോ ഹാജരാക്കി സൗജന്യമായി യാത്ര ചെയ്യാം. കൂടാതെ, യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനായി പ്രത്യേക സ്മാർട്ട് കാർഡുകൾ നൽകാനും ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 400 കോടി രൂപ ചെലവിൽ 250 പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി.

സ്ത്രീകളുടെ ശാക്തീകരണവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിൽ പൊതുഗതാഗത സംവിധാനങ്ങൾ സൗജന്യമാക്കുന്നത് വലിയ പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയിൽ ഇതിനകം തന്നെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കായി സൗജന്യ ബസ് യാത്രാ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിവരുന്നുണ്ട്.

ഡൽഹിയിൽ ആം ആദ്മി നടപ്പിലാക്കിയ ‘പിങ്ക് ടിക്കറ്റ്’ പദ്ധതിയാണ് ഇന്ത്യയിൽ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. തുടർന്ന് തമിഴ്‌നാട്ടിൽ ‘വിടിയൽ പയണം’ എന്ന പേരിലും, കർണാടകയിൽ ‘ശക്തി എന്ന പേരിലും, തെലങ്കാനയിൽ ‘മഹാലക്ഷ്മി’ പദ്ധതി എന്ന പേരിലും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഏർപ്പെടുത്തി.

കൂടാതെ പഞ്ചാബ്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, കേരളം, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലും സ്ത്രീകൾക്കായി ഭാഗികമായോ പൂർണ്ണമായോ ഉള്ള സൗജന്യ ഗതാഗത പദ്ധതികൾ നിലവിലുണ്ട്. ‘പ്രിയദർശിനി’ എന്ന പേരിലുള്ള കേരളത്തിലെ പദ്ധതിയിൽ യാത്ര പൂർണമായും സൗജന്യമാണ്.

ആഗോളതലത്തിലും പൊതുഗതാഗതം സൗജന്യമാക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. യൂറോപ്യൻ രാജ്യമായ ലക്‌സംബർഗ് ലോകത്തിലാദ്യമായി രാജ്യത്തുടനീളം പൂർണ്ണമായും സൗജന്യ പൊതുഗതാഗതം നടപ്പിലാക്കിയ രാജ്യമാണ്. എസ്റ്റോണിയയിലെ ടാലിൻ നഗരം, ഫ്രാൻസിലെ ഡങ്കർക്ക്, ഔബാൻ നഗരങ്ങൾ എന്നിവയും ഇത്തരത്തിൽ പൗരന്മാർക്ക് സൗജന്യ യാത്രാസൗകര്യം നൽകുന്നതിൽ പ്രശസ്തമാണ്.

പൊതുഗതാഗതത്തിൽ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും നൽകുന്ന ഇത്തരം ഇളവുകൾക്ക് വലിയ സാമൂഹിക-സാമ്പത്തിക പ്രാധാന്യമുണ്ട്. പ്രായമായ സ്ത്രീകൾക്ക് സാമ്പത്തിക പരാശ്രയത്വമില്ലാതെ ആരോഗ്യ സംരക്ഷണം, തീർത്ഥാടനം, ബന്ധു വീടുകൾ സന്ദർശിക്കൽ എന്നിവയ്ക്കായി യാത്ര ചെയ്യാൻ ഇത് അവസരമൊരുക്കുന്നു.

യാത്രാച്ചെലവ് ലഘൂകരിക്കപ്പെടുന്നതോടെ സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവും സഞ്ചാരസ്വാതന്ത്ര്യവും വർദ്ധിക്കുന്നു. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ നഗരങ്ങളിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കാനും ഇത്തരം പൊതുജനക്ഷേമ പദ്ധതികൾ സഹായിക്കുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ തീരുമാനം മുതിർന്ന പൗരന്മാരുടെ ക്ഷേമവും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതിൽ ഒരു നിർണ്ണായക നാഴികക്കല്ലായി മാറും.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News