ഡോ ജോസ് ജോസഫ്..
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു, ഐ ആം കാതലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം എ. ഡി ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.
സൂപ്പർ ഹിറ്റ് ചിത്രം ‘ പ്രേമലു’ വിനു ശേഷം ഭാവനാ ഫിലിംസും ഗിരീഷും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും മമിതാ ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു വലിയ താരത്തെ നായക കഥാപാത്രമായി അവതരിപ്പിക്കുന്ന ആദ്യത്തെ ഗിരീഷ് ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.ജെൻ സി പിള്ളേർക്കും 90 കിഡ്സിനും തൊട്ടുമുമ്പുള്ള തലമുറകൾക്കും രസിക്കുന്ന തരത്തിലാണ് ചിത്രത്തിൻ്റെ മേക്കിംഗ്.
ഓണത്തിൻ്റെ ഉത്സവാന്തരീക്ഷത്തോട് ചേർന്നു പോകുന്ന ഫീൽ ഗുഡ് ,റൊമാൻ്റിക് -കോമഡി, ഫാമിലി ഡ്രാമയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.കഴിഞ്ഞ ക്രിസ്തുമസ്സ് നിവിൻ പോളിയുടെ സർവ്വം മായ തൂക്കിയെങ്കിൽ ഈ ഓണം അദ്ദേഹത്തിൻ്റെ ബെത്‌ലഹേം കുടുംബ യൂണിറ്റ് തൂക്കും. ഓം ശാന്തി ഓശാനയിലെ ഗിരിയെയും പ്രേമത്തിലെ ജോർജ്ജിനെയുമെല്ലാം ഓർമ്മിപ്പിക്കുന്ന വിൻ്റേജ് നിവിനെ ഈ ചിത്രത്തിൽ കാണാം.

വളരെ ലളിതമായ കഥയാണ് ചിത്രത്തിൻ്റേത്.പ്രായ വ്യത്യാസമുള്ള രണ്ട് പേർ തമ്മിലുള്ള പ്രണയം. അത് ഒരു കുടുംബ യൂണിറ്റിൻ്റെ പശ്ചാത്തലത്തിൽ കോമഡിയുടെ അകമ്പടിയോടെ പറഞ്ഞിരിക്കുന്നു. ഓരോ നിമിഷവും ‘കിടു’ കോമഡിയും അതിൻ്റെ കൗണ്ടറും കാണാം.
പ്രേക്ഷകൻ്റെ ചുറ്റുപാടുമായി റിലേറ്റ് ചെയ്യാവുന്ന പരിചിതരായ കഥാപാത്രങ്ങൾ.അവർക്കെല്ലാം തിരക്കഥയിൽ വേണ്ട സ്പേസ് സംവിധായകൻ നൽകിയിട്ടുണ്ട്. അയർലണ്ടിൽ നിന്നും നാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ആഷ്ലി (മമിതാ ബൈജു) എന്ന പെൺകുട്ടി എത്തുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം.തുടർന്ന് അതിന് രണ്ടു വർഷം മുമ്പുള്ള സംഭവങ്ങളിലേക്ക് ഫ്ലാഷ് ബാക്കിലൂടെ ചിത്രം പോകുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരുമെല്ലാം ചേർന്നതാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. അങ്കമാലി – കറുകുറ്റി മേഖലയിലുള്ള ഈ കുടുംബ യൂണിറ്റിലെ പുതിയ അംഗങ്ങളായാണ് ആഷ്ലിയും കുടുംബവും എത്തുന്നത്.മുമ്പ് മുണ്ടക്കയത്തായിരുന്നു ആഷ്ലിയും ഇളയ സഹോദരനും അമ്മയും അപ്പനും അടങ്ങിയ കുടുംബത്തിൻ്റെ താമസം.
അപ്പൻ തങ്കച്ചൻ്റെ കള്ളുകുടിയും ചീട്ടുകളിയും കാരണം കുടുംബം വിറ്റു പെറുക്കി അങ്കമാലിയിലേക്ക് പോന്നതാണ്.ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജസ്റ്റിൻ (നിവിൻ പോളി) എല്ലാവർക്കും വേണ്ടപ്പെട്ടവനാണ്. ആർക്കും സഹായിത്തിനെത്തുന്ന ,എല്ലാവരുടെയും കൂട്ടുകാരനായ വിശ്വസ്തൻ.
പുരയും പറമ്പും നിറഞ്ഞ് കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുകയാണ് ജസ്റ്റിൻ.
![]()
അതിന് അയാൾക്ക് നഷ്ടപ്രണയത്തിൻ്റെ ഒരു ശോക ചരിത്രവുമുണ്ട്. ജസ്റ്റിൻ്റെ അനിയൻ ജോയൽ (സംഗീത് പ്രതാപ് ) ഷോർട്ട് ഫിലിം സംവിധായകനാണ്. ജസ്റ്റിനാണ് പ്രൊഡ്യൂസർ. നാട്ടിൽ കേറ്ററിംഗും ചില്ലറ ബിസ്സിനസ്സുകളുമായി കഴിഞ്ഞു കൂടുകയാണ് ജസ്റ്റിൻ. അവിവാഹിതനായ ബൈജുവാണ് (സുരേഷ് കൃഷ്ണ) കേറ്ററിംഗ് ബിസിനസ്സിലെ പ്രധാന പങ്കാളി.
പ്രിൻ്റോ (ഷമീർ ഖാൻ ) കേറ്റിംഗിലെ സഹായിയും അടുത്ത കൂട്ടുകാരനും. ജസ്റ്റിൻ്റെ ഫസ്റ്റ് കസിൻസ് മൊറേലി സിസ്റ്റേഴ്സ് രേഷ്മയും (ശ്രിന്ദ) റിയയുമെല്ലാം (മീനാക്ഷി രവീന്ദ്രൻ) ജസ്റ്റിൻ്റെ കട്ട സപ്പോർട്ടേഴ്സും ഫാൻസുമാണ്. അയൽവാസി ഗ്ലിക്സൺ (ആവേശം ഫെയിം റോഷൻ ഷാനവാസ്) ഒന്നാന്തരം വായിനോക്കിയാണ്.
അങ്കമാലിയിലെത്തിയ ആഷ്ലിയുടെ കണ്ണിൽ ആദ്യം ഉടക്കുന്നത് ജസ്റ്റിനാണ്. തന്നെക്കാൾ 10-12 വയസ്സ് കൂടുതലുള്ള ജസ്റ്റിനോട് ആഷ്ലിക്ക് തോന്നുന്ന രഹസ്യ പ്രണയം ആദ്യം കണ്ടെത്തുന്നത് കന്യാസ്ത്രീയായ ജസ്റ്റിൻ്റെ കുഞ്ഞാൻ്റിയും (ബിന്ദു പണിക്കർ ). ഈ പ്രണയം ആഷ്ലിയും ജസ്റ്റിനും വളരെ പക്വതതയോടെയാണ് കൈകാര്യം ചെയ്യുന്നത്.
ആദ്യ പകുതി പ്രണയവും കോമഡിയുമായി കടന്നു പോകുമ്പോൾ രണ്ടാം പകുതി കുടുംബവും വൈകാരികതയുമെല്ലാം കടന്നു വരുന്നു. ആഷ്ലിയുടെ അമ്മയും (മഞ്ജുശ്രീ നായർ ) അമ്മാവനും (വിനയ് ഫോർട്ട് ) കടുത്ത അച്ചടക്കക്കാരും ആഷ്ലിയുടെ ഭാവിയെക്കുറിച്ച് വ്യത്യസ്തമായ പ്ലാനുകൾ ഉള്ളവരുമാണ്.ഇതിനിടയിലേക്ക് ഉപകഥയായി ജോയലിൻ്റെ കാമുകിയും (പാർവ്വതി അയ്യപ്പദാസ്) കാമുകിയുടെ സഹോദരൻ ഹരിയുമെല്ലാം (ശ്യാം മോഹൻ ) കടന്നു വരുന്നു. ജോയലിൻ്റെ കല്യാണത്തിന് ആഷ്ലി എത്തുന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.
ഭാരമില്ലാത്ത, നനുത്ത ഒരു തൂവൽ സ്പർശം പോലെയാണ് ചിത്രത്തിൻ്റെ 2 മണിക്കൂർ 37 മിനിറ്റ് കടന്നു പോകുന്നത്.കോമഡികൾ തികച്ചും സ്വാഭാവികമാണ്. കൃത്രിമമായി കുത്തിക്കയറ്റിയിട്ടില്ല. ഹരിയുടെ ‘കാന്താര’ റെഫറൻസിലുള്ള പ്രകടനം പോലും അനാവശ്യമായി തോന്നില്ല. അങ്ങോട്ടോ ഇങ്ങോട്ടോ തെല്ലൊന്ന് വഴുതിയാൽ പാളിപ്പോകുന്നവയാണ് റൊമാൻ്റിക് – കോമഡി ചിത്രങ്ങൾ.

അത് അനായാസകരമായി വിജയിപ്പിക്കാനാവുന്നു എന്നതാണ് ഗിരീഷ് എ ഡി യുടെ വിജയം. കിരൺ ജോസിയും സംവിധായകനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഏച്ചു കെട്ടലുകളില്ലാതെ രണ്ടര മണിക്കൂറിലേറെ നേരം പ്രേക്ഷകരെ ചിത്രത്തിൽ പൂർണ്ണമായും ആകർഷിച്ചു നിർത്താൻ തിരക്കഥാകൃത്തുക്കൾക്ക് കഴിഞ്ഞു.
അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിൽ നിവിൻ പോളി അവതരിപ്പിച്ച പ്രഭേന്ദു സംഗീത പ്രേമിയായിരുന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജസ്റ്റിനും സംഗീത പ്രേമിയാണ്. സർവ്വം മായയിലേത് പോലെ നിവിൻ്റെ കോമഡി ടൈമിംഗിലെ മികവ് ബെത്‌ലഹേം കുടുംബ യൂണിറ്റിലും കാണാം. നിവിനു വേണ്ടി ടെയ്ലർ മെയ്ഡ് ചെയ്ത കഥാപാത്രമാണ് ജസ്റ്റിൻ എന്ന് തോന്നും.
ജസ്റ്റിൻ്റെ ചെറിയ സന്തോഷങ്ങൾ, പ്രണയം, സങ്കടം, ലജ്ജ, കോമഡി എന്നിവയെല്ലാം പെട്ടെന്ന് പ്രേക്ഷകരുമായി കണക്ട് ആകും.പ്രേക്ഷകരെ കയ്യിലെടുക്കുന്ന മികച്ച പ്രകടനമാണ് ചിത്രത്തിൽ നിവിൻ പോളിയുടേത്.
പ്രേമലുവിലെ ക്യൂട് ടെക്കി റീനുവിനു ശേഷം മലയാളത്തിൽ മമിത ബൈജു അവതരിപ്പിക്കുന്ന ശ്രദ്ധേയമായ വേഷമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ആഷ്ലി.കഴിഞ്ഞ ആഴ്ച്ച റിലീസായ, സൂര്യ നായകനായ വിശ്വനാഥ് ആൻഡ് സൺസിലും തന്നെക്കാൾ 20 വയസ്സ് കൂടുതലുള്ള പുരുഷനെ പ്രേമിക്കുന്ന ‘മാഡി’ എന്ന കോളേജ് വിദ്യാർത്ഥിനിയുടെ വേഷമായിരുന്നു മമിത അവതരിപ്പിച്ചത്.
എന്നാൽ നായകനെ ‘ഓർബിറ്റ്’ ചെയ്യുന്ന നായികയല്ല ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ആഷ്ലി. ചിത്രത്തിലെ ഏറ്റവും ബ്രില്ലിയൻ്റ് പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്നത് മമിതയുടേതാണ്. ആഷ്ലിയുടെ വീക്ഷണത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
ബസ്സിൽ യാത്ര ചെയ്യുകയും വഴിയിലൂടെ നടന്നു പോവുകയുമൊക്കെ ചെയ്യുന്ന സാധാരണക്കാരിയായ കോളേജ് വിദ്യാർത്ഥിനിയെ മമിത തന്മയത്വത്തോടെ അവതരിപ്പിച്ചു. മറ്റുള്ളവരുടെ മുമ്പിൽ അടങ്ങിയൊതുങ്ങി കഴിയുന്നവളാണ് ആഷ്ലി.എന്നാൽ മൊറേലി സിസ്റ്റേഴ്സിനൊപ്പം രഹസ്യമായി മദ്യപിക്കാനും ജസ്റ്റിനെ ഒറ്റയ്ക്ക് കിട്ടുമ്പോൾ പ്രണയം പരസ്യമായി പ്രകടിപ്പിക്കാനും അവൾക്ക് മടിയില്ല. പ്രേമലുവിൽ നിന്നും മമിത ഏറെ മുന്നോട്ടു പോയി. വളരെ സ്വഭാവികവും നിയന്ത്രിതവുമാണ് മമിതയുടെ അഭിനയം.
കിടിലൻ കൗണ്ടറുകളുമായി സംഗീത് പ്രതാപും റോഷൻ ഷാനവാസും ഷമീർ ഖാനും വെട്ടുകിളി പ്രകാശുമെല്ലാം കളം നിറഞ്ഞു.പ്രേമലുവിലെ ‘ജസ്റ്റ് കിഡ്ഡിംഗ്’ ആദിയായി വന്ന ശ്യാം മോഹൻ്റെ വ്യത്യസ്തമായ വേഷമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഹരി.

മധ്യവയസ്ക്കനെങ്കിലും അവിഹിതനായ ബൈജുവായി വന്ന സുരേഷ് കൃഷ്ണയും തിളങ്ങി. ചൊറിയൻ അമ്മാവൻ അലക്സായി വന്ന വിനയ് ഫോർട്ടും മികച്ച പ്രകടനം കാഴ്ച്ച വെച്ചു.മുൻ ചിത്രങ്ങളെപ്പോലെ ചുറ്റുപാടുകളിൽ നിന്നും പ്രേക്ഷകർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന കഥാപാത്രങ്ങളെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിലും സംവിധായകൻ എ ഡി ഗിരീഷ് അവതരിപ്പിക്കുന്നത്.
വിശദമായ തിരക്കഥയും മൊണ്ടാഷുകളും പാട്ടുകളും ഗിരീഷ് ചിത്രങ്ങളുടെ പ്രത്യേകതയാണ്. ചിത്രത്തിൽ ആദ്യാവസാനം ‘ഫീൽ ഗുഡ് വൈബ്’ നിലനിർത്തുന്നതിൽ അണിയറ പ്രവർത്തകർ പൂർണ്ണമായും വിജയിച്ചു. അജ്മൽ സാബുവാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീത സംവിധാനം വിഷ്ണു വിജയ്.എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്.
കുടുംബ പ്രേക്ഷകരെയും ജെൻ സിയെയും ഒരു പോലെ ആകർഷിക്കുന്ന ക്ലീൻ എൻ്റർടെയിനറാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.ഭാവനാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

——————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































