അയോധ്യ : ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ വിശ്വ ഹിന്ദു പരിഷത്തും (വി.എച്ച്.പി) പ്രധാനമന്ത്രിയുടെ ഓഫീസും (പി.എം.ഒ) തമ്മിൽ നിലനിൽക്കുന്ന ആഭ്യന്തര ഭിന്നതകൾ ട്രസ്റ്റിൻ്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി പുറത്തുവിട്ട ഒമ്പത് പേജുള്ള കുറിപ്പിലൂടെ പുറത്തുവരുന്നു. ഈ കത്തിൽ റായിയുടെ ഒപ്പില്ലെങ്കിലും അദ്ദേഹം ഇതുവരെ അത് നിഷേധിച്ചിട്ടുമില്ല.
അയോധ്യയിലെ രാമക്ഷേത്ര നിർമാണവും ഭരണനിർവഹണവും ആരൊക്കെ നിയന്ത്രിക്കണം എന്നതിനെച്ചൊല്ലി സംഘപരിവാർ പ്രസ്ഥാനത്തിനുള്ളിലെ ആശയപരമായ സംഘർഷമാണ് ഈ സംഭവ വികാസങ്ങൾക്ക് കാരണം.
രാമജന്മഭൂമി പ്രസ്ഥാനത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുള്ള നീണ്ട ചരിത്രമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ തർക്കങ്ങളിൽ നിന്ന് തുടങ്ങി 1949-ൽ ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം സ്ഥാപിച്ചതോടെയാണ് ഈ വിഷയം രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നായി മാറിയത്.

ട്രസ്റ്റിൻ്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി
തുടർന്ന് 1980-കളിൽ വിശ്വ ഹിന്ദു പരിഷത്ത് പ്രസ്ഥാനത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും രാമശിലാ പൂജ, രഥയാത്രകൾ എന്നിവയിലൂടെ രാജ്യവ്യാപകമായി ജനങ്ങളെ അണിനിരത്തുകയും ചെയ്തു.
1992 ഡിസംബർ 6-ന് ‘ബാബറി മസ്ജിദ്’ എന്ന തർക്ക മന്ദിരം തകർക്കപ്പെട്ടത് രാജ്യത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ നിർണായക വഴിത്തിരിവായി. പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2019 നവംബറിൽ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയിലൂടെ തർക്കഭൂമി രാമക്ഷേത്ര നിർമാണത്തിനായി വിട്ടുകൊടുക്കുകയും ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര സർക്കാരിനോട് ഒരു ട്രസ്റ്റ് രൂപീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.
2020 ഫെബ്രുവരിയിൽ രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ തുടക്കം മുതൽ തന്നെ രണ്ട് വ്യത്യസ്ത ശക്തികേന്ദ്രങ്ങൾ ഉണ്ടായിരുന്നു. വി.എച്ച്.പി അന്താരാഷ്ട്ര ഉപാധ്യക്ഷൻ ചമ്പത് റായി ജനറൽ സെക്രട്ടറിയായും മുൻ പി.എം.ഒ ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്ര നിർമാണ സമിതി ചെയർമാനായും ചുമതലയേറ്റു.
എന്നാൽ ക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും അറസ്റ്റുകളും ഉയർന്നതോടെ ഈ ആഭ്യന്തര ഭിന്നത പരസ്യമായി പുറത്തുവരികയായിരുന്നു. സാമ്പത്തിക അഴിമതിയിൽ പ്രത്യേക അന്വേഷണ സംഘം ‘ശുദ്ധിപത്രം’ നൽകിയെങ്കിലും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചമ്പത് റായി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു.

സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ചമ്പത് റായി തയ്യാറാക്കിയ ഒമ്പത് പേജുള്ള വിശദീകരണ കുറിപ്പ് വി.എച്ച്.പി വൃത്തങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തു. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും എൽ ആൻഡ് ടി കമ്പനിക്ക് കരാർ നൽകിയതും നിർമാണ സമിതിയിലേക്ക് പുതിയ ആളുകളെ നിയമിച്ചതുമെല്ലാം നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള സമിതി ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങളാണെന്ന് റായി ആരോപിക്കുന്നു.
നിർമാണ സമിതിക്ക് ഭരണപരമായി പരിധിയില്ലാത്ത അധികാരമാണ് ഉണ്ടായതെന്നും, പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളികളെക്കാൾ ടെക്നോക്രാറ്റുകൾക്കും ഐ.എ.എസ് ഉദ്യോഗസ്ഥർക്കും കൂടുതൽ മുൻഗണന നൽകപ്പെട്ടുവെന്നുമാണ് കത്തിലെ പ്രധാന സൂചന.
പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ വൃന്ദവും ,പതിറ്റാണ്ടുകളായി തെരുവിൽ പോരാടിയ വി.എച്ച്.പി-ആർ.എസ്.എസ് സംഘടനകളും തമ്മിലുള്ള അധികാര വടംവലിയാണ് ഇത് വ്യക്തമാക്കുന്നത്. പ്രസ്ഥാനത്തിന്‍റെ പഴയ നേതാക്കൾക്ക് ക്ഷേത്ര ഭരണത്തിൽ അർഹിച്ച പ്രാധാന്യം ലഭിച്ചില്ലെന്ന വികാരം നേരത്തെ തന്നെയുണ്ടായിരുന്നു. ഈ അസംതൃപ്തിയാണ് സാമ്പത്തിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കത്തുകളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും ഇപ്പോൾ വൻ വിവാദമായി മാറിയിരിക്കുന്നത്.
ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാൻ പ്രൊഫഷണൽ രീതിയിലുള്ള ആദ്യത്തെ സി.ഇ.ഒ-യെ നിയമിക്കാൻ ട്രസ്റ്റ് ഒരുങ്ങുന്ന ഘട്ടത്തിലാണ് ഈ കത്ത് പുറത്തുവന്നത്. നൃപേന്ദ്ര മിശ്രയും ആരോപണങ്ങൾ തള്ളിക്കളയുകയും റായിക്ക് എതിരെയല്ല മറിച്ച് ട്രസ്റ്റിന്‍റെ പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രദ്ധിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ടെങ്കിലും സംഘപരിവാർ പ്രസ്ഥാനങ്ങൾക്കുള്ളിലെ ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കും.































