കാബൂൾ : ഇസ്ലാമിക ഭീകരവാദികൾ നയിക്കുന്ന താലിബാൻ്റെ ഇരുണ്ട ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതം പൂർണ്ണമായും നിശ്ചലമാകുന്നു.
താലിബാൻ വീണ്ടും അധികാരത്തിലെത്തി അഞ്ച് വർഷം തികയുമ്പോഴും രാജ്യത്തെ 24 ലക്ഷത്തിലധികം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്കോ മുന്നറിയിപ്പ് നൽകുന്നു.
ലോകത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഉന്നത വിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും ഔദ്യോഗികമായി നിരോധിച്ചിട്ടുള്ള ഏക രാജ്യമായി അഫ്ഗാനിസ്ഥാൻ മാറിയിരിക്കുന്നുവെന്നത് നടുക്കത്തോടെയല്ലാതെ ലോകത്തിന് കണ്ടുനിൽക്കാനാകില്ല.
2021 ഓഗസ്റ്റ് 15-നാണ് യു.എസ്, നാറ്റോ സൈന്യങ്ങളുടെ പിന്മാറ്റത്തിന് പിന്നാലെ താലിബാൻ തീവ്രവാദികൾ അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചെടുത്തത്. അധികാരത്തിലേറിയ ഉടൻ തന്നെ പെൺകുട്ടികളുടെ സ്കൂൾ പഠനം തടഞ്ഞ അവർ, തൊട്ടുപിന്നാലെ ഉന്നത വിദ്യാഭ്യാസവും തൊഴിലും പൊതുജീവിതവും സ്ത്രീകൾക്ക് പൂർണ്ണമായി നിരോധിക്കുകയായിരുന്നു.
ഐക്യരാഷ്ട്രസഭയുടെയും വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും ഇസ്ലാമിക രാജ്യങ്ങളുടെപോലും കടുത്ത എതിർപ്പുകളെ അവഗണിച്ച്, ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന ക്രൂരമായ നിലപാടാണ് താലിബാൻ വച്ചുപുലർത്തുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് അഫ്ഗാൻ സമൂഹം നേടാൻ ശ്രമിച്ച വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തെ താലിബാൻ ഒറ്റയടിക്ക് തുടച്ചുനീക്കി. 2001-ൽ വളരെ കുറച്ച് പെൺകുട്ടികൾ മാത്രം സ്കൂളുകളിൽ പോയിരുന്ന സ്ഥാനത്ത്, 2021 ആയപ്പോഴേക്കും ഏകദേശം 10 ലക്ഷത്തോളം പെൺകുട്ടികൾ സെക്കൻഡറി തലത്തിൽ പഠനം നടത്തിയിരുന്നു. അത്തരം അപൂർവ്വ നേട്ടങ്ങളെല്ലാം ഇന്ന് തലകീഴായി മറിഞ്ഞിരിക്കുന്നു.
വിദ്യാഭ്യാസ നിരോധനത്തിൽ മാത്രം ഒതുങ്ങുന്നതല്ല താലിബാൻ്റെ ക്രൂരതകൾ. സ്ത്രീകളുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങളെപ്പോലും റദ്ദാക്കുന്ന നൂറിലധികം ക്രൂരമായ ഉത്തരവുകളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ ഇസ്ലാമിസ്റ്റ് ഭരണകൂടം നടപ്പിലാക്കിയത്.
ഒരു പുരുഷ പങ്കാളിയോ കാവൽക്കാരനോ ഇല്ലാതെ സ്ത്രീകൾ പുറത്തിറങ്ങുന്നത് നിരോധിച്ചിരിക്കുന്നു. പാർക്കുകൾ, ജിമ്മുകൾ, പൊതു കുളിമുറികൾ എന്നിവ സ്ത്രീങ്ങൾക്ക് മുന്നിൽ അടഞ്ഞു കിടക്കുന്നു. പൊതുസ്ഥലങ്ങളിൽ സംസാരിക്കുന്നതും മുഖം തുറന്നു കാണിക്കുന്നതും പോലും വിചിത്രമായ നിയമങ്ങളിലൂടെ കുറ്റകരമാക്കി മാറ്റിയിരിക്കുകയാണ്.
നിയമ വ്യവസ്ഥ പൂർണ്ണമായും താലിബാൻ്റെ മത കോടതികൾക്ക് കീഴിലായതോടെ കല്ലെറിയലും ചാട്ടവാറടിയും ഉൾപ്പെടെയുള്ള പ്രാകൃത ശിക്ഷാരീതികൾ തിരികെ എത്തിയിരിക്കുന്നു.
നിർബന്ധിത വിവാഹം, ഗാർഹിക പീഡനം എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകളെ വ്യാജമായി അവിഹിത ബന്ധം ആരോപിച്ച് തടവിലാക്കുകയും പരസ്യമായി ചാട്ടവാറടിക്കുകയും ചെയ്യുന്നു. സ്ത്രീ ഡോക്ടർമാർക്കോ നഴ്സുമാർക്കോ ഉള്ള പരിശീലനം നിരോധിച്ചതോടെ രാജ്യത്തെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന ഭയാനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇതുകൂടാതെ, രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്കും ദാരിദ്ര്യത്തിലേക്കും നിലംപതിച്ചിരിക്കുകയാണ്. വിദേശ സഹായങ്ങൾ നിലച്ചതും അന്താരാഷ്ട്ര ഉപരോധങ്ങളും മൂലം അഫ്ഗാനിസ്ഥാനിലെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലാണ്.
സ്വതന്ത്ര മാധ്യമപ്രവർത്തനം പൂർണ്ണമായി അടിച്ചമർത്തപ്പെടുകയും, ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും തടവിലാക്കപ്പെടുകയോ ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നു.
മുൻ സർക്കാരിലെ ഉദ്യോഗസ്ഥരെയും സൈനികരെയും ലക്ഷ്യമിട്ടുള്ള രഹസ്യ കൊലപാതകങ്ങളും നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും കാറ്റിൽപ്പറത്തി രാജ്യം കടുത്ത മധ്യകാല ഇരുണ്ട യുഗത്തിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ഇത്തരം ഭയാനകമായ വിലക്കുകൾക്കിടയിലും അഫ്ഗാനിലെ വിദ്യാർത്ഥികളെ പൂർണ്ണമായി കൈവിടാൻ യുനെസ്കോ തയ്യാറായിട്ടില്ല. പ്രാദേശിക പങ്കാളികളുടെയും ആയിരത്തിലധികം പരിശീലനം ലഭിച്ച അധ്യാപകരുടെയും സഹായത്തോടെ പ്രാദേശിക കൂട്ടായ്മകൾ വഴിയും ലിറ്ററസി പ്രോഗ്രാമുകൾ വഴിയും പഠനത്തിന്‍റെ കൊച്ചു വഴികൾ തുറന്നുപിടിക്കാൻ അവർ ശ്രമിക്കുന്നു































