മുംബൈ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൈയെഴുത്തുപ്രതികളുടെ അപൂർവ ശേഖരം മുംബൈയിൽ നടന്ന ലേലത്തിൽ 16.18 കോടിയിലധികം രൂപയ്ക്ക് വിറ്റഴിഞ്ഞു.ഭാരതീയ ചരിത്രരേഖകളിൽ ഒരു ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
ഗാന്ധിയുടെ അടുത്ത അനുയായിയും സ്വാതന്ത്ര്യസമര സേനാനിയുമായ ആനന്ദ് ടി. ഹിംഗോറാണിയുടെ കുടുംബം സൂക്ഷിച്ചുവച്ച ഈ ശേഖരത്തിൽ, 1944-നും 1946-നും ഇടയിൽ സത്യം, അഹിംസ, ആത്മസംയമനം എന്നിവയെക്കുറിച്ച് ഗാന്ധിജി എഴുതിയ 688 സന്ദേശങ്ങളുണ്ട്. ഒരു ഇന്ത്യൻ ചരിത്രരേഖയ്ക്ക് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിതെന്ന് ലേല കമ്പനിയായ സാഫ്രൺആർട്ട് വ്യക്തമാക്കി.
ബ്രിട്ടീഷ് ഭരണത്തിനെതിരായ അഹിംസാത്മക പോരാട്ടത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയുടെ വ്യക്തിപരമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കുറിപ്പുകൾ. ഭാര്യ കസ്തൂർബയുടെ വിയോഗത്തിന് ശേഷം ഏകദേശം രണ്ടു വർഷത്തോളം ഗാന്ധിജി ഹിംഗോറാണിക്ക് ആശ്വാസവും വഴികാട്ടലും പ്രോത്സാഹനവും നൽകിക്കൊണ്ട് എഴുതിയവയാണ് ഈ സന്ദേശങ്ങൾ. ഇവ പിന്നീട് ‘എ തോട്ട് ഫോർ ദി ഡേ’എന്ന പേരിൽ പുസ്തകമായി പുറത്തിറക്കിയിരുന്നു.
അടുത്ത വ്യക്തിബന്ധത്തിന്റെ കാഴ്ചപ്പാടിലൂടെ ഗാന്ധിജിയെ കാണാൻ ഈ ശേഖരം ആളുകളെ സഹായിക്കുന്നുവെന്ന് സാഫ്രൺആർട്ടിന്റെ സഹസ്ഥാപകൻ ദിനേശ് വസീറാനി പറഞ്ഞു.
‘ഗാന്ധി: ഫ്രം ദി കളക്ഷൻ ഓഫ് ആനന്ദ് ടി. ഹിംഗോറാണി’ എന്ന പേരിൽ നടന്ന 86 ഇനങ്ങളുടെ ലേലത്തിലെ പ്രധാന ആകർഷണം ഈ കുറിപ്പുകളായിരുന്നു. തലമുറകളായി ഹിംഗോറാണി കുടുംബം സംരക്ഷിച്ചുപോന്ന കത്തുകൾ, കൈയെഴുത്തുപ്രതികൾ, ചിത്രങ്ങൾ, വ്യക്തിഗത വസ്തുക്കൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
രണ്ടു പതിറ്റാണ്ടിലേറെ നീളുന്ന ഈ ശേഖരം സ്വാതന്ത്ര്യസമരത്തിലെ പ്രധാന നിമിഷങ്ങളെയും ഗാന്ധിജിയും ഹിംഗോ റാണിയും തമ്മിലുള്ള സൗഹൃദത്തെയും സാക്ഷ്യപ്പെടുത്തുന്നു.
പൊതുജീവിതത്തിൽ ഉയർത്തിപ്പിടിച്ച തത്ത്വങ്ങൾ ഗാന്ധിജി സ്വന്തം ജീവിതത്തിൽ എങ്ങനെ പകർത്തി എന്നതിന്‍റെ അപൂർവമായ ഉൾക്കാഴ്ച ഈ ചിന്തകൾ നൽകുന്നുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ ചിന്തകളുടെയും ജീവിതരീതിയുടെയും വിലമതിക്കാനാവാത്ത രേഖയാണെന്നും വസീറാനി കൂട്ടിച്ചേർത്തു.
ഈ ലേലത്തിൽ ഗാന്ധിജിയുടെ ദൈവത്തെക്കുറിച്ചും ഭഗവദ്ഗീതയെക്കുറിച്ചുമുള്ള കുറിപ്പുകൾ, അദ്ദേഹത്തിന്‍റെ കൊണ്ടുനടക്കാവുന്ന ചർക്ക, നൂൽനൂൽപ്പിൻ്റെ ആത്മീയ ശിക്ഷണത്തെക്കുറിച്ചുള്ള രണ്ട് കത്തുകൾ എന്നിവയും ഉണ്ടായിരുന്നു. വാങ്ങിയ ആളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ അപൂർവ രേഖകൾ ഇന്ത്യയിൽത്തന്നെ തുടരുമെന്ന് സാഫ്രൺആർട്ട് അറിയിച്ചു.































