August 21, 2026 12:09 am

വെള്ള കടലാസില്‍ പേര്: ഒറ്റമുറി കട വീണയുടെ കമ്പനിയുടെ ഓഫീസ് ?

കൊച്ചി : മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പങ്കാളിത്തമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം ഒരു കടലാസു കമ്പനിയാണെന്ന് എൻ ഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇ ഡി ) സംശയിക്കുന്നു.

കോഴിക്കോട് പന്തീരാങ്കാവിൽ വെള്ള കടലാസില്‍ പേര് പ്രിന്‍റ് ചെയ്ത് പതിപ്പിച്ചൊരു ഒറ്റമുറി കടയാണ് ഇതിൻ്റെ ഓഫീസ് എന്ന് ചില മാധ്യമങ്ങൾ കണ്ടെത്തി. അതേസമയം, ഇവിടെ അങ്ങനെയൊരു കമ്പനി പ്രവര്‍ത്തിച്ചതായി അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോഴിക്കോട് പന്തീരാങ്കാവ് പൂളേങ്കരയിലെ ബൈത്തുല്‍ മുബാറക് ബില്‍ഡിങ്ങിൻ്റെ ഒന്നാം നിലയിലെ ഒരു മുറിയുടെ ചുവരിലാണ് ലേക്കര്‍ ഇന്ത്യ പേര് പതിച്ചൊരു മുറിയൂണ്ട്. വെള്ള കടലാസില്‍ പ്രിന്‍റ് ഔട്ട് എടുത്ത്, പ്ലാസ്റ്റിക് കവറിലാക്കിയാണ്  പതിപ്പിച്ചിരിക്കുന്നത്.വിശദമായ വിലാസത്തിനൊപ്പം, ജിഎസ്‌ടി നമ്പരും ചേര്‍ത്തിട്ടുണ്ട്.

2023 ല്‍ തുടങ്ങിയ കമ്പനിയെന്നാണ് ഇഡി പറയുന്നത്. കൃത്യമായി വാടക ലഭിക്കുന്നുണ്ടെന്ന് കെട്ടിട ഉടമ സമ്മതിക്കുന്നു.എന്നാൽ ഓഫീസ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അവിടെ നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റാണ് പ്രവര്‍ത്തിച്ചിരുന്നത്. പീന്നീട് കടമുറി തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല.ദീര്‍ഘനാളായി അടഞ്ഞുകിടക്കുകയാണ് ഈ മുറി.

അതേസമയം, സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുകയാണ്. അടുത്തയാഴ്ച നോട്ടീസ് നൽകിയേക്കും.

വിദേശത്തേക്ക് പണം അയച്ചതിൽ ഫെമ ചട്ടലംഘനം ഉണ്ടായോ എന്ന കാര്യവും അന്വേഷിക്കും. വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം നീളും.

വീണ മറ്റൊരാളുടെ പേരിലെടുത്ത സിം കാര്‍ഡിലും വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് ഇ‍ഡി.വീണ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് എടുത്തത് മുഹമ്മദ് റിയാസിന്‍റെ സുഹൃത്ത് നന്ദുലാലിൻ്റെ പേരിലാണ്. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജരാണ് നന്ദുലാല്‍.

2014 മുതല്‍ വീണ ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നു. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നാണ് നന്ദുലാലിൻ്റെ മൊഴി. എന്ത് ആവശ്യത്തിനാണ് സിം എടുത്തതെന്ന് അറിയില്ലെന്നും നന്ദുലാല്‍ പറയുന്നു. അതേസമയം, ഹവാല ഇടപാടുകള്‍ക്കായുള്ള ഇന്റര്‍നെറ്റ് കോളുകള്‍ക്കു വേണ്ടിയാണ് വ്യാജ സിം ഉപയോഗിച്ചതെന്നാണ് ഇഡി സംശയിക്കുന്നത്.

മുഹമ്മദ് റിയാസിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ചും ഇഡി അന്വേഷണം നടത്തുമെന്നാണ് സൂചന. 2021ൽ വീണ, സോളസ് എന്ന പരസ്യ കമ്പനിക്ക് പണം കൈമാറിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. റിയാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പണം കൈമാറിയതെന്നാണ് അവർ സംശയിക്കുന്നത്. സിഎംആര്‍എല്ലില്‍നിന്ന് ലഭിച്ച പണമാണോ കമ്പനിക്ക് നൽകിയതെന്നതിലും വ്യക്തത വരുത്തും. വീണയുടെ ഡയറിയിൽ നിന്നാണ് സോളസ് കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്.

അതേസമയം, ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം മാധ്യമങ്ങൾക്ക് വിശദമായ മറുപടി നൽകിയതാണെന്നും, തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ,നിയമപരമായി നേരിടാനാകും എന്ന ബോധ്യമുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേററ് അംഗമായ റിയാസ് പ്രതികരിച്ചു.

കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക്  ലഭിച്ച പണം തന്‍റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ തന്നോട് ഫോണിൽ വിശദീകരണം ചോദിച്ചുവെന്നുമുള്ള പത്രവാര്‍ത്ത പച്ചക്കള്ളമാണ്. അസംബന്ധ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും.

അന്വേഷണം നടക്കുന്നതിനാലും, നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്. ഇതിന്‍റെ രാഷ്‌ട്രീയ വശങ്ങൾ പാർട്ടിയും താനും നേരത്തെ സൂചിപ്പിച്ചതാണെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News