ന്യൂഡൽഹി: കൃത്രിമബുദ്ധി എന്ന നൂതന സാങ്കേതിക വിദ്യ പിടിമുറുക്കുന്നതോടെ 12,000-ത്തിലധികം ജീവനക്കാരെ രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പിരിച്ചുവിടുന്നു.
![]()
അടുത്ത വർഷത്തോടെ ഈ നടപടി പൂർത്തിയാവും.കൂടുതലും മധ്യ, മുതിർന്ന തലങ്ങളിൽ നിന്നുള്ളവരെ ആണ് ഇത് ബാധിക്കുക. മണികൺട്രോൾ എന്ന പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് ചീഫ് എക്സിക്യൂട്ടീവ് കെ.കൃതിവാസൻ പദ്ധതികൾ വെളിപ്പെടുത്തിയത്. ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനിയെ “കൂടുതൽ ചടുലവും ഭാവിക്ക് തയ്യാറുള്ളതുമാക്കുന്നതിനുള്ള” വിശാലമായ തന്ത്രത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
വ്യവസായം തന്നെ പരിവർത്തനത്തിന് വിധേയമാകുന്നതു കൊണ്ടാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തന രീതികൾ മാറിക്കൊണ്ടിരിക്കുകയാണ്. കമ്പനി വിജയിക്കണമെങ്കിൽ, ഭാവി വെല്ലുവിളികൾ നേരിടാൻ തയാറാവണം. ചടുലത പുലർത്തുകയും ചെയ്യേണ്ടതും അത്യാവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

2025 ജൂൺ വരെ, ടിസിഎസ് ലോകമെമ്പാടുമായി 6,13,000 പേർക്ക് തൊഴിൽ നൽകി. 2 ശതമാനം കുറവ് വരുത്താനാണ് ഉദ്ദേശ്യം. ഇത് ഏകദേശം 12,200 ജോലികൾക്ക് തുല്യമാണ്. ജൂനിയർ സ്റ്റാഫിനേക്കാൾ മിഡിൽ മാനേജ്‌മെന്റിലും സീനിയർ ലെവലിലുമായിരിക്കും പിരിച്ചുവിടലുകൾ പ്രധാനമായും കേന്ദ്രീകരിക്കുക.
പിരിച്ചുവിടലുകൾക്ക് കൃത്രിമബുദ്ധി നേരിട്ട് ഉത്തരവാദിയാണെന്ന ധാരണ ഇല്ലാതാക്കാൻ കൃതിവാസൻ ശ്രദ്ധിച്ചു.”ഇത് കൃത്രിമബുദ്ധി കാരണമല്ല, ഭാവി വളർച്ചക്ക് വേണ്ടിയാണ്- അദ്ദേഹം പറഞ്ഞു.































