തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ഐക്യജനാധിപത്യ മുന്നണിയുടെ മന്ത്രിസഭയെ നയിക്കാൻ വി.ഡി. സതീശൻ തന്നെ വന്നേക്കും.
മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ( ജോസഫ്), ആർ. എസ്. പി എന്നീ ഘടക കക്ഷികൾ അദ്ദേഹത്തെയാണ് പിന്തുണയ്ക്കുന്നത് എന്നാണ് സൂചന.
നേരിയ ഭൂരിപക്ഷത്തിലായിരുന്നു ജയമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദങ്ങള്‍ ഉയരുമായിരുന്നു.എന്നാൽ അത് ഒഴിവായപ്പോൾ സതീശൻ്റെ സാധ്യത കൂടുകയാണ്.
ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഉടന്‍ സംസ്ഥാനത്തെത്തി നിയുക്ത എംഎല്‍എമാരുടെ മനസറിയും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും പിന്നോട്ടില്ല.
ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടിയുടെ തീരുമാനമാണ് മുഖ്യമന്ത്രി സ്ഥാനമെന്നാണ് സതീശനും വേണുഗോപാലും പ്രതികരിച്ചത്.
മത്സരിക്കാത്ത വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചേക്കില്ല. ഒന്നുകില്‍ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രി സ്ഥാനം നല്‍കിയേക്കും. അല്ലാത്തപക്ഷം സ്പീക്കര്‍ ആക്കിയേക്കാനാണ് സാധ്യത.
മുഖ്യമന്ത്രി പദവിയിലേക്ക് അവകാശ വാദം വെക്കുന്നത് ശരിയല്ലെന്നും പാർട്ടി തീരുമാനിക്കട്ടെയെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.തമ്മിൽ തല്ലി പിരിഞ്ഞാൽ ജനം പൊറുക്കില്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ഹൈക്കമാൻഡിന് നടപടിക്രമങ്ങൾ ഉണ്ട്. ഞങ്ങൾ ആരും തർക്കം ഉണ്ടാക്കിയിട്ടില്ല.
നൂറിലധികം സീറ്റ് മനസ്സിലുണ്ടായിരുന്നു. 102 സീറ്റിനെ അത്ഭുതത്തോടെ കാണുന്നു. പാർടി വിട്ടുപോയവരെ തിരികെ എത്തിക്കാൻ നിശബ്ദ പ്രവർത്തനം നടത്തി. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും നിരന്തരം കണ്ടു. 90% പേരെയും തിരിച്ചെത്തിച്ചു.
ഇതിനിടെ ചില വിസ്മയങ്ങൾ ഉണ്ടായി. ഉത്തമ കമ്യൂണിസ്റാറുകാരുടെ യു ഡി എഫിന് വോട്ട് കിട്ടി. 15 സീറ്റിൽ നല്ല മൽസരമായിരുന്നു.
തുടർ തോൽവിയിൽ പ്രവർത്തകരുടെ മനസ്സ് തകർന്നിരുന്നു. നേതാക്കളാണ് അവർക്ക് ആത്മവിശ്വാസം നൽകേണ്ടിയിരുന്നത്. തൻ്റെ വനവാസ പ്രഖ്യാപനം അണികളുടെ ആത്മ വിശ്വാസം കൂട്ടാനാണ്. തോൽക്കില്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു.
വനവാസം പ്രഖ്യാപനം തോൽക്കില്ല എന്ന ഉറപ്പിലായിരുന്നു. തോറ്റാൽ അത് എൻ്റെ പരാജയമായിരുന്നു. തോറ്റാൽ കടിച്ചു തൂങ്ങില്ലെന്ന് ഉറപ്പിച്ചു. അങ്ങനെ എങ്കിൽ സ്ഥാനങ്ങൾക്ക് വേണ്ടി കടിച്ചുതൂങ്ങില്ല എന്ന് ഉറപ്പിച്ചു. സർവ്വേകൾ പണം നൽകി ചെയ്യിച്ചതായിരുന്നുവെന്നും സതീശൻ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരായിരിക്കും ഉണ്ടായിരിക്കുക എന്നാണ് രാഷ്ടീയ വൃത്തങ്ങൾ നൽകുന്ന സൂചന. മുസ്ലീം ലീഗിന് അഞ്ച് മന്ത്രി സ്ഥാനം ഉറപ്പാണ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും. മോന്‍സ് ജോസഫ് ആയിരിക്കും മന്ത്രിയാകുക.
ആര്‍ എസ് പിയില്‍ നിന്ന് ഷിബു ബേബി ജോണ്‍ തന്നെയായിരിക്കും മന്ത്രി സ്ഥാനത്തേക്ക് എത്തുക. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്ന് അനൂപ് ജേക്കബ്, സിഎംപിയില്‍ നിന്ന് സി പി ജോണ്‍ എന്നിവരും മന്ത്രി സ്ഥാനത്തെത്തും.
യു ഡി എഫിലെ അസോസിയേറ്റഡ് അംഗങ്ങളായ മാണി സി കാപ്പനും കെ കെ രമയ്ക്കും രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കിയേക്കും. Powered By എന്നാല്‍ ഇടത് നിലപാട് ഉയര്‍ത്തി ആര്‍ എം പി സര്‍ക്കാരില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചാല്‍ രമ മന്ത്രിയാകില്ല. അങ്ങനെയെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയും രമ എത്തിയേക്കും.
കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരന്‍, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, സണ്ണി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉറപ്പായും മന്ത്രിമാരാകാനാണ് സാധ്യത. ദളിത് പ്രാതിനിധ്യമായി എ പി അനില്‍കുമാര്‍റോ ഐ സി ബാലകൃഷ്ണനോ മന്ത്രിയാകും.
അന്‍വര്‍ സാദത്ത്, ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ് ഇവരില്‍ ഒരാളും മന്ത്രിയായേക്കും. മുസ്ലീം ലീഗില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടിയും പികെ ബഷീറും ഉറപ്പായും മന്ത്രിമാരാകും. കെഎം ഷാജി, എകെഎം അഷ്‌റഫ് എന്നിവരില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ രണ്ടാളുമോ മന്ത്രിയാകും.































