ഡോ ജോസ് ജോസഫ്
നിങ്ങളുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും സ്പൈവെയർ സ്ഥാപിച്ച് വിദൂര നിയന്ത്രണത്തിലൂടെ നുഴഞ്ഞു കയറി ഡേറ്റയും സ്വകാര്യതയും മറ്റൊരാൾ ചോർത്തിയാൽ എന്ത് സംഭവിക്കും?
ഗവണ്മെൻ്റ് തന്നെ സ്പൈവെയറിലൂടെ നിങ്ങളുടെ സോഷ്യൽ മീഡിയ പെരുമാറ്റം നിരീക്ഷിച്ച് ‘സോഷ്യൽ സ്കോർ ‘ നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുക കൂടി ചെയ്താലോ?

മൊബൈലും ലാപ്ടോപ്പുമെല്ലാം ‘സൈബർനെറ്റിക് അവയവങ്ങളായി ‘മാറിയ ഇക്കാലത്ത് ഭയാനകമായിരിക്കും അതിൻ്റെ പ്രത്യാഘാതം. ക്രിമിനൽ കുറ്റങ്ങൾ നിരീക്ഷിക്കാൻ വികസിപ്പിച്ചെടുത്ത പെഗാസസ് സ്പൈവെയർ ഗവണ്മെൻ്റുകൾ രാഷ്ട്രീയ നേതാക്കന്മാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോണുകളിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ചത് അഞ്ചു വർഷം മുമ്പ് വൻ വിവാദമായിരുന്നു.
ഗവണ്മെൻ്റും കോർപ്പറേറ്റുകളും ഒത്തുകളിച്ച് സാധാരണക്കാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറി അവരുടെ ജീവിതത്തെ നിയന്ത്രണത്തിലാക്കുന്ന,ഗൗരവമായ വിഷയമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റ് അവതരിപ്പിക്കുന്നത്.

18 വർഷങ്ങൾക്കു ശേഷം, മലയാളത്തിൻ്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്.2008-ലെ ട്വൻ്റി 20 യിലാണ് ഇവർ ഇതിന് മുമ്പ് ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2013-ൽ പുറത്തിറങ്ങിയ കടൽ കടന്ന് ഒരു മാത്തുക്കുട്ടി എന്ന ചിത്രത്തിൽ ഇവർ ഒരുമിച്ചിരുന്നുവെങ്കിലും മോഹൻലാലിന് ചെറിയ അതിഥി വേഷമായിരുന്നു.
മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, നയൻതാര, സറിൻ ഷിഹാബ്,രാജീവ് മേനോൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദ്യ ചിത്രമായ ടേക്ക് ഓഫിലൂടെ ( 2017) ഇൻ്റർനാഷണൽ ലെവൽ മേക്കിംഗ് മലയാളത്തിലുമാകാമെന്ന് തെളിയിച്ച സംവിധായകനാണ് മഹേഷ് നാരായൺ.കഥയിൽ പുതുമയില്ലെങ്കിലും മേക്കിംഗിലെ മികവ് പേട്രിയറ്റിലും സംവിധായകൻ ആവർത്തിച്ചിരിക്കുന്നു.
![]()
180 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ ആദ്യ പകുതി വേഗത്തിൽ പോകുമ്പോൾ രണ്ടാം പകുതി ചെറുതായി ഇഴഞ്ഞാണ് നീങ്ങുന്നത്.
ഗാന്ധി രക്തസാക്ഷി ദിനത്തിലെ അനുസ്മരണ ചടങ്ങിനിടയിൽ കേന്ദ്ര മന്ത്രിമാരായ നളിനി രാമകൃഷ്ണനും (രേവതി) ജെ പി സുന്ദരവും ( രാജീവ് മേനോൻ) തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ചിത്രത്തിൻ്റെ തുടക്കം.
സുന്ദരത്തിൻ്റെ മകൻ ശക്തി സുന്ദരം, ശക്തി സൊലൂഷൻസ് എന്ന കോർപ്പറേറ്റ് കമ്പനിയുടെ ഉടമസ്ഥനാണ്. മിലിട്ടറി സർവൈലൻസിനു വേണ്ടി വികസിപ്പിച്ചെടുത്ത പെരിസ്കോപ്പ് സ്പൈവെയറിൻ്റെ നിയന്ത്രണാധികാരം ഗവണ്മെൻ്റ് ശക്തി സുന്ദരത്തിന് കൈമാറുന്നു.
പ്രധാനപ്പെട്ട ചില വിഐപി ഫോണുകളിലേക്ക് ഈ സ്പൈവെയർ കടന്നു കയറിയതിനെപ്പറ്റി നളിനി രാമകൃഷ്ണൻ ജെ പി സുന്ദരത്തിന് മുന്നറിയിപ്പ് നൽകുന്നു. ഇതിൻ്റെ ചുരുളഴിക്കാൻ ഡിഫൻസ് റിസർച്ച് വിങ്ങിൽ സയൻ്റിഫിക് അഡ്വൈസറായിരുന്ന ഡോ ഡാനിയേൽ ജെയിംസിൻ്റെ (മമ്മൂട്ടി ) സഹായം നളിനി തേടി. ഞെട്ടിക്കുന്ന ചില രഹസ്യങ്ങളാണ് ഡാനിയേൽ കണ്ടെത്തിയത്.
രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെട്ട ഡാനിയേൽ പ്രവാസിയായി മാറി ‘വിമതൻ’ എന്ന ബ്ലോഗിലൂടെ വിദേശത്തിരുന്ന് പോരാട്ടം തുടരുന്നതാണ് ചിത്രത്തിൻ്റെ ആദ്യ പകുതി. ഈ പോരാട്ടത്തിൽ മുഴുവൻ സമയവും ഒപ്പമുള്ളത് പങ്കാളിയായ അയിഷയാണ് (സറിൻ ഷിഹാബ്) രണ്ടാം പകുതിയിൽ കളി വീണ്ടും ഇന്ത്യയിലേക്ക് മാറുന്നു.

രണ്ടാം പകുതിയിലാണ് മോഹൻ ലാലിൻ്റെ കഥാപാത്രം പ്രത്യക്ഷപ്പെടുത്തത്.ഒരു നിർണ്ണായക ഘട്ടത്തിൽ ഡാനിയേലിന് സഹായവുമായി എത്തുന്നത് റഹിം നായിക് (മോഹൻ ലാൽ ) എന്ന മുൻ കേണലാണ്. യുദ്ധത്തിൽ ഒരു കാൽ നഷ്ടപ്പെട്ട റഹിം ഡാനിയേലിൻ്റെ വിശ്വസ്ത സുഹൃത്താണ്. ചിത്രത്തിൻ്റെ തുടക്കത്തിൽ റഹിമിൻ്റെ പേര് കേൾക്കുന്നുണ്ടെങ്കിലും കഥാപാത്രം പ്രത്യക്ഷപ്പെടുന്നത് രണ്ടാം പകുതിയിലാണ്.
ശക്തിയുടെ കമ്പനിയിലെ പല നിർണ്ണായക വിവരങ്ങളുമറിയാവുന്ന ടെക്കിയാണ് മൈക്കിൾ ദേവസി ( കുഞ്ചാക്കോ ബോബൻ). കാമുകി ജ്യോതിയുടെ (ദർശന രാജേന്ദ്രൻ) ദുരൂഹ മരണത്തെ തുടർന്ന് കമ്പനി ജോലി ഉപേക്ഷിച്ച് മൈക്കിളും ഡാനിയേലിന് ഒപ്പം കൂടുന്നു. ഡാനിയേലിൻ്റെ മുൻ ഭാര്യ അഡ്വ.ലതിക (നയൻതാര ) നിർണ്ണായകമായ ഒരു ചെറിയ വേഷത്തിൽ എത്തുന്നതും രണ്ടാം പകുതിയിലാണ്.
രണ്ടാം പകുതിയിൽ ഒരു കാർ ചേസിംഗും ആശുപ്രതിയിലെ സംഘർഷവും ഉണ്ടെങ്കിലും മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സ്റ്റാർഡം പൂർണ്ണമായി പ്രയോജനപ്പെടുത്താനായില്ല. മമ്മൂട്ടിയും മോഹൻ ലാലും തമ്മിലുള്ള കോമ്പോയിലെ ദൈർഘ്യമേറിയ കെമിസ്ട്രി പ്രതീക്ഷിക്കുന്നവർ നിരാശരാകും.
രജനി കാന്തിൻ്റെ ജയിലറിൽ നായകൻ്റെ സഹായിയായി എത്തുന്ന മോഹൻ ലാലിൻ്റെ മാത്യുവിനെ പോലെ വിപുലീകരിച്ച ഒരു അതിഥി വേഷമായി തോന്നും പേട്രിയറ്റിലെ കേണൽ റാം നായിക്.

ആദ്യ പകുതി കഥയിലും പ്രമേയത്തിലും കേന്ദ്രീകരിക്കുമ്പോൾ ആക്ഷൻ രംഗങ്ങൾ കടന്നു വരുന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പകുതിയിൽ സസ്പെൻസ് കുറവാണ്.
പൗരൻ്റെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് എല്ലാ സർക്കാരുകളും ഉറപ്പ് നൽകുമ്പോഴും രഹസ്യമായി എങ്ങനെ പിന്തുടരുന്നുവെന്നതിൻ്റെ വിദ്യാഭ്യാസപരമായ ഭാഗം തിരക്കഥാകൃത്ത് കൂടിയായ മഹേഷ് നാരായണൻ സൂക്ഷ്മമായി കൈകാര്യം ചെയ്തിട്ടുണ്ട്.
‘ദ ഗ്രേറ്റ് ഇന്ത്യൻ ട്രെയിറ്റർ ഓർ പേട്രിയറ്റ് ?” എന്ന ക്ലൈമാക്സിലെ ചോദ്യത്തിലൂടെ ഭരണകൂടങ്ങളും കോർപ്പറേറ്റുകളും സംഘടിതമായി നടത്തുന്ന അധാർമ്മിക പ്രവൃത്തികളെ എതിർക്കുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നതിനെയും സംവിധായകൻ വിമർശിക്കുന്നു.
മമ്മൂട്ടിയുടെ ഡാനിയേലാണ് ചിത്രത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കേന്ദ്ര കഥാപാത്രം. പുറമെ ലളിതമെന്ന് തോന്നുമെങ്കിലും സങ്കീർണ്ണമാണ് ഡാനിയേൽ എന്ന കഥാപാത്രം.വളരെ അനായാസകരമായി മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിച്ചു.

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ അര മണിക്കൂറിൽ താഴെ മാത്രമാണ് മോഹൻലാലിൻ്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഒരു കാൽ നഷ്ടപ്പെട്ട, അമാനുഷിക പരിവേഷമില്ലാത്ത റഹിം നായിക്കിനെ മോഹൻലാൽ തന്മയത്വത്തോടെ അവതരിപ്പിച്ചു.
ഒരേ സമയം രാഷ്ട്രീയ പവറും കോർപ്പറേറ്റ് പവറും കൈകാര്യം ചെയ്യുന്ന മന്ത്രി ജെ പി എസിനെ നടനും സംവിധായകനുമായ രാജീവ് മേനോൻ ഭംഗിയായി അവതരിപ്പിച്ചു.ഹൈവോൾട്ടേജ് പ്രകടനമാണ് കോർപ്പറേറ്റ് വില്ലൻ ശക്തി സുന്ദറായി ഫഹദ് ഫാസിൽ നടത്തിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ്റെ ടെക്കി മൈക്കിളും കൊള്ളാം. നയൻതാര, സറിൻ ഷിഹാബ് എന്നീ നായികാ നടിമാർക്ക് കാര്യമായൊന്നും ചെയ്യാനില്ല.ജിനു ഏബ്രഹാം, ഇന്ദ്രൻസ്, ഗ്രേസ് ആന്റണി, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, വിനീത് തട്ടിൽ, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ
യു കെ, ശ്രീലങ്ക, ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ആഡംബരപൂർണ്ണമായ ലൊക്കേഷനുകളിലാണ് പേട്രിയറ്റ് ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യഭംഗിയെക്കാൾ കഥാപാത്രങ്ങളെയും അവരുടെ വൈകാരിക ഭാവങ്ങളെയുമാണ് മാനുഷ് നന്ദൻ്റെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്.
ഇൻ്റർനാഷണൽ ലെവൽ മേക്കിംഗുള്ള ഒരു ചിത്രത്തിൻ്റെ മൂഡ് നിലനിർത്തുന്നതാണ് സുഷിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗീതം.മാഫിയ ശശി, ദിനേശ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മഹേഷ് മാത്യു എന്നിവരുടേതാണ് ആക്‌ഷൻ കൊറിയോഗ്രഫി മികച്ചതാണ് .
മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തിന് അത്ര പരിചിതമല്ലാത്ത വലിയ ക്യാൻവാസിൽ പേട്രിയറ്റ് നിർമ്മിച്ചത് ആൻ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്.

———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































