ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ)പുറത്തിറക്കിയ പ്രകടന പത്രികയിൽ യുവജനങ്ങളെയും വിദ്യാർഥികളെയും ആകർഷിക്കുന്ന നിരവധി വാഗ്ദാനങ്ങൾ.
അധ്യക്ഷൻ വിജയ് പ്രകടനപത്രിക പ്രസിദ്ധീകരണത്തിന് നൽകി. 29 വയസ്സ് കഴിഞ്ഞിട്ടും തൊഴിൽ ലഭിക്കാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും, ഡിപ്ലോമക്കാർക്ക് 2,000 രൂപയും സഹായധനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
വിദ്യാഭ്യാസത്തിനും തൊഴിലിനും ഊന്നൽ നൽകുന്ന പ്രധാന വാഗ്ദാനങ്ങൾ.12-ാം ക്ലാസ് മുതൽ പിഎച്ച്ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ പഠനം തുടരുന്നതിനായി 20 ലക്ഷം വരെ ഈടില്ലാത്ത വിദ്യാഭ്യാസ വായ്പ നൽകും. സർക്കാർ ജോലികളിലെ നിയമനങ്ങൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കുകയും സുതാര്യമായ രീതിയിൽ നിയമനം നടത്തുകയും ചെയ്യും.
തമിഴ്നാട്ടിലെ 75% ആളുകൾക്ക് തൊഴിൽ നൽകുന്ന സ്വകാര്യ കമ്പനികൾക്ക് 2.5% സംസ്ഥാന ജിഎസ്ടി ഇളവും, വൈദ്യുതി ബില്ലിൽ 5% സബ്സിഡിയും ലഭിക്കും. ഇത്തരം കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് സർക്കാർ സംഭരണത്തിൽ മുൻഗണനയുണ്ടാകും. തമിഴ്നാടിനെ ലഹരിമുക്തമാക്കാൻ പ്രത്യേക പദ്ധതികളും കർശന നടപടികളും നടപ്പിലാക്കും. വിദ്യാഭ്യാസം, തൊഴിൽ, സംസ്ഥാനത്തിന്റെ വ്യാവസായിക വികസനം എന്നിവയ്ക്ക് ടിവികെയുടെ പ്രകടനപത്രിക പ്രാധാന്യം നൽകുന്നു.






























