ന്യൂഡൽഹി : രാജ്യത്ത് ‘പന്നിപ്പനി’എന്ന് അറിയപ്പെടുന്ന എച്ച്1എൻ1 ഇൻഫ്ലുവൻസ വൈറസ് ബാധ അതിവേഗം വ്യാപിക്കുന്നു. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.
ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിൽ 7,421 പേർക്ക് ഇൻഫ്ലുവൻസ വൈറസ് ബാധിക്കുകയും 88 പേർ രോഗം മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കർണാടകയിൽ 4,000 പേർക്കും ഡൽഹിയിൽ 1,777 പേർക്കും എച്ച്1എൻ1 സ്ഥിരീകരിച്ചു.മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ, പ്രത്യേക യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. എച്ച്1എൻ1 പ്രതിരോധിക്കാനുള്ള വാക്സിനുകളും ഫലപ്രദമായ ആൻ്റി വൈറൽ മരുന്നുകളും ലഭ്യമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ മാസ്ക് ധരിക്കാനും കൈകൾ ഇടയ്ക്കിടെ കഴുകി ശുചിത്വം പാലിക്കാനും വിദഗ്ദ്ധർ ഉപദേശിക്കുന്നു.
മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ 2009-10 കാലഘട്ടത്തിൽ പന്നിപ്പനി പടർന്നുപിടിച്ചപ്പോൾ രാജ്യത്ത് 20,000 കേസുകളും 1,700-ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മരണനിരക്ക് 8.5 ശതമാനത്തോളമായിരുന്നു.
എന്നാൽ, കോവിഡ്-19 മഹാമാരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലും ആഗോളതലത്തിലും മരണസംഖ്യയിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയിൽ കോവിഡ് മൂലം 5 ലക്ഷത്തിലധികം ആളുകൾ മരണപ്പെട്ടപ്പോൾ, എച്ച്1എൻ1 മൂലം ഉണ്ടാകുന്ന മരണനിരക്ക് നിലവിൽ 1 ശതമാനത്തിലും താഴെയാണ്. കോവിഡിൻ്റെ മരണനിരക്ക് 1 മുതൽ 3 ശതമാനം വരെയായിരുന്നെങ്കിൽ എച്ച്1എൻ1-ൽ ഇത് 0.01 മുതൽ 0.1 ശതമാനം മാത്രമാണ്.
സാധാരണയായി ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇൻഫ്ലുവൻസ കേസുകൾ വ്യാപിക്കുന്നത്. ഇൻഫ്ലുവൻസ എ, ബി വൈറസുകളിൽ ഏറ്റവും അപകടകാരിയായ എച്ച്1എൻ1 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയാണ് പകരുന്നത്.
രോഗ ബാധിതനിൽ നിന്ന് 1 മുതൽ 2 മീറ്റർ ദൂരപരിധിയിലുള്ളവരിലേക്ക് രോഗം പടരാം. മൊബൈൽ ഫോണുകൾ, വാതിൽപ്പിടികൾ എന്നിവയിൽ ഈ വൈറസിന് 24 മണിക്കൂർ വരെ നിലനിൽക്കാൻ കഴിയും.
തളർച്ച, വിശപ്പില്ലായ്മ, പനി, തൊണ്ടവേദന, ചുമ, ഛർദ്ദി, അതിസാരം, ശരീരവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മുൻപ് വാക്സിൻ എടുത്തതിനാലും പ്രതിരോധശേഷി കൈവരിച്ചതിനാലും ഭൂരിഭാഗം ആളുകളിലും ഇതൊരു സാധാരണ പനിയായി മാറുമെങ്കിലും, വയോധികർ, കുട്ടികൾ, ഗർഭിണികൾ, പ്രമേഹം, അസ്ത്മാ, ഹൃദ്രോഗം, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവരിൽ ഇത് ഗുരുതരമായേക്കാം.
അപൂർവ്വമായി ചിലരിൽ ഹൃദയപേശികളെ ബാധിക്കുന്ന മൈക്രോഡൈറ്റിസ് എന്ന അവസ്ഥയ്ക്കും ഇത് കാരണമാകാം. അതിനാൽ നെഞ്ചുവേദന, ശ്വാസതടസ്സം, കാൽമുട്ടുകളിൽ വീക്കം എന്നിവ കണ്ടാൽ നിസ്സാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.































