ന്യൂഡൽഹി : അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കവർച്ച, രാജ്യം നടുങ്ങുന്ന ഒരു വൻ വിവാദത്തിലേക്കെത്തുന്നു. 500 -1500 കോടി രൂപയോളം അപഹരിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ഭണ്ഡാരങ്ങളിൽ നിന്നും, സംഭാവനകളിൽനിന്നും കോടിക്കണക്കിന് രൂപയും സ്വർണ്ണ-വെള്ളി ശേഖരങ്ങളും തട്ടിയെടുക്കപ്പെട്ടെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ( എസ് ഐ ടി) നടത്തുന്ന അന്വേഷണം തുടരുകയാണ്.
ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച അതിവിശിഷ്ടമായ രത്നമാലയും സ്വർണ്ണ ചരണ പാദുകങ്ങളും ഉൾപ്പെടെയുള്ള പുരാവസ്തു തുല്യമായ അമൂല്യവസ്തുക്കൾ കാണാതായതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് ഇടപെട്ട് രൂപീകരിച്ച മൂന്നംഗ ഉന്നതതല അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ക്ഷേത്രത്തിനുള്ളിൽ നടന്ന വലിയ ക്രമക്കേടുകളുടെയും കവർച്ചയുടെയും വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ അനിൽ വിശ്വകർമ്മയും കുടുംബവും ഏറെ നാളത്തെ കാൽനടയാത്രയ്ക്ക് ശേഷം 2025 ഒക്ടോബർ 30-നാണ് അയോധ്യയിലെത്തി പ്രഭു രാമലല്ലയ്ക്ക് അമൂല്യമായ ഈ ആഭരണങ്ങൾ സമർപ്പിച്ചത്.
ദ്വാദശ ജ്യോതിർലിംഗങ്ങൾ കൊത്തിയെടുത്ത അതിമനോഹരമായ, വിലമതിക്കാനാവാത്ത രത്നങ്ങളും വജ്രങ്ങളും പതിച്ചതാണ് വെള്ളി മാല. ഭഗവാൻ്റെ 64 പുണ്യചിഹ്നങ്ങൾ ആലേഖനം ചെയ്തതാണ് സ്വർണ്ണ ചരണ പാദുകങ്ങൾ.
ഇതുകൂടാതെ, ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ഭക്തരിൽ നിന്ന് ശേഖരിച്ച് നൽകിയ 60 കിലോഗ്രാം വെള്ളി ഇഷ്ടികകളും, 1 കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണ വിളക്കും കാണാതായവയിൽ ഉൾപ്പെടുന്നു.
ഈ അമൂല്യ വസ്തുക്കൾ ക്ഷേത്രത്തിൽ സമർപ്പിച്ചിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ദാതാക്കൾക്ക് ഔദ്യോഗിക രസീതുകൾ ട്രസ്റ്റ് നൽകിയിരുന്നില്ല. തുടർന്ന് ഉയർന്ന പരാതികളെത്തുടർന്നാണ് സർക്കാർ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടത്.
എസ്‌ഐടിയുടെ കണ്ടെത്തലുകളും സംശയത്തിന്‍റെ നിഴലിലുള്ളവരുംക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ മോഹിത് പാണ്ഡെ ഉൾപ്പെടെയുള്ള നാല് പുരോഹിതന്മാരെയും മറ്റ് ജീവനക്കാരെയും എസ്‌ഐടി ചോദ്യം ചെയ്തു.
ഭഗവാന് ഈ മാലയും പാദുകങ്ങളും ചാർത്തിയ ശേഷം അത് ട്രസ്റ്റിലെ പ്രധാനിയായ രാംശങ്കർ യാദവ് എന്ന ‘തിന്നു യാദവിന്’ കൈമാറിയെന്നാണ് പുരോഹിതൻ നൽകിയ മൊഴി. ഈ ആഭരണങ്ങൾ ഉരുക്കി സ്വർണ്ണ ഇഷ്ടികകളാക്കി മാറ്റാൻ തീരുമാനിച്ചിരുന്നു എന്നാണ് തിന്നു യാദവ് പറയുന്നത്.
എന്നാൽ ക്ഷേത്രത്തിന്‍റെ സ്ട്രോങ്ങ് റൂമിലോ റെക്കോർഡുകളിലോ ഇത്തരമൊരു സ്വർണ്ണ ഇഷ്ടികയോ അതിൻ്റെ രസീതോ കണ്ടെത്താൻ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. രാംജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറിയായ ചമ്പത് റായുടെ അതീവ വിശ്വസ്തനും മുൻ ഡ്രൈവറുമാണ് തിന്നു യാദവ്.

കാണിക്ക എണ്ണുന്നത് ഉൾപ്പെടെയുള്ള ക്ഷേത്രത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ തിന്നു യാദവിന് വലിയ സ്വാധീനമുണ്ടായിരുന്നു. ഇയാളുടെ വീട്ടിൽ എസ്‌ഐടി നടത്തിയ പരിശോധനയിൽ വലിയ അളവിൽ സ്വർണ്ണം കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.
ചമ്പത് റായ്, ലവ്കുഷ് മിശ്ര, അനുതാപ് മിശ്ര തുടങ്ങി ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രമുഖരായ അഞ്ചിലധികം പേർ നിലവിൽ അന്വേഷണ പരിധിയിലാണ്.ക്ഷേത്രത്തിലെ സുരക്ഷാ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പണം എണ്ണുന്നതിലും ആഭരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും വലിയ അട്ടിമറി നടന്നതായി വ്യക്തമായിട്ടുണ്ട്. എന്നാൽ കവർച്ച നടന്ന ദിവസങ്ങളിലെ ചില പ്രധാന സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായത് അന്വേഷണ സംഘത്തെ കുഴക്കുന്നു.
അയോധ്യയിലെ കവർച്ചാവിവാദം ദേശീയ രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം ഉന്നയിച്ച് ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് , ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. “രാമായണത്തിൽ ഭരതൻ പ്രഭു ശ്രീരാമന്‍റെ പാദുകങ്ങൾ സിംഹാസനത്തിൽ വെച്ചാണ് 14 വർഷം അയോധ്യ ഭരിച്ചത്.
എന്നാൽ ഇന്നത്തെ ‘ബിജെപി ഭരണത്തിൽ’ ആ പാദുകങ്ങൾ പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു. ഭൂമി ഇടപാടിലും കാണിക്കയിലും അഴിമതി നടത്തിയ ഭണ്ഡാര കള്ളന്മാർ ഇപ്പോൾ ഭഗവാന്‍റെ മാലയും മോഷ്ടിച്ചിരിക്കുന്നു,”- അദ്ദേഹം ആരോപിച്ചു.
സമാജ്‌വാദി പാർട്ടിയും കോൺഗ്രസും വിഷയത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെയും വിശ്വാസത്തെയും ബിജെപിയും ട്രസ്റ്റും ചേർന്ന് വഞ്ചിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം.
അയോധ്യയിൽ മുമ്പ് നടന്ന ഭൂമിയിടപാട് വിവാദങ്ങളും ഇതിനോടൊപ്പം പ്രതിപക്ഷം വീണ്ടും സജീവ ചർച്ചയാക്കുകയാണ്. കനത്തതോടെ രാമഭക്തരോട് ശാന്തരാകാനും അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു.
അയോധ്യയെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയ നേട്ടങ്ങൾക്കായി കഥകൾ മെനയാനും പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകുന്നുണ്ട്.
വിശ്വാസികളുടെ കണ്ണീരും ഭക്തിയും കലർന്ന കാണിക്കകളിൽ കവർച്ച നടത്തിയ കള്ളന്മാർ ക്ഷേത്രത്തിന്‍റെ ഉള്ളറകളിൽ തന്നെയാണ് ഉള്ളതെന്ന സൂചനകൾ പുറത്തുവരുമ്പോൾ, ഈ വിവാദം ഉത്തർപ്രദേശ് രാഷ്ട്രീയത്തെയും രാജ്യത്തെയും വരും ദിവസങ്ങളിൽ കൂടുതൽ ഉലയ്ക്കുമെന്നുറപ്പാണ്.































