June 21, 2026 3:49 pm

നിറയെ വിസ്മയങ്ങളും കരുതലും തലോടലുമായി സതീശൻ്റെ ആദ്യ ബജററ്

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ആദ്യ ബജററിൽ സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള ചുവടുവെപ്പുകൾ.

ഐക്യമുന്നണി സർക്കാരിൻ്റെ ആദ്യ ബജററിൽ നിറയെ പുതിയ പദ്ധതികളും ദരിദ്ര വിഭാഗങ്ങളോടുകുള്ള കരുതലുകളൂം.ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയായി സതീശൻ അവതരിപ്പിച്ച ബജററ് പുതിയ കേരളത്തെ വാർത്തടുക്കാനുള്ള ആദ്യ ശ്രമമായി തന്നെ വിലയിരുത്താം.

കേന്ദ്ര വിഹിതത്തില്‍ 20,500 കോടിയുടെ കുറവുണ്ടായിയെന്നും, ശമ്പള പരിഷ്‌കരണം സംസ്ഥാനത്തിൻ്റെ കടബാധ്യത കൂട്ടുമെന്നും സതീശന്‍ പറഞ്ഞു.

ബജററിലെ പ്രധാന നിർദേശങ്ങൾ ഇവയാണ് :

* 40 കഴിഞ്ഞവര്‍ക്ക് ആരോഗ്യ പരിശോധന, 2 പുതിയ മെഡിക്കല്‍ കോളജുകള്‍

* ശ്രീനാരായണ ഗുരുദേവന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും. ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മോനോൻ സ്മാരകം.

* സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ മുടക്കമില്ലാതെ നൽകും. മെഡിസെപ്പ് പരിഷ്കരിക്കും.

* നടൻ സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കാൻ 1 കോടി

* പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനായി സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ്സുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് നിരക്കും ട്രെയിലര്‍ വാഹനങ്ങളുടെ നികുതി നിരക്കും കുറച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കുറച്ചിട്ടുണ്ട്.

* വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിപണനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ അബ്കാരി നിയമം ഭേദഗതി ചെയ്തിരുന്നു. 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഇതില്‍ പരിഗണിച്ചത്. 10 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 125 ശതമാനവും 10-20 ശതമാനം വരെ 175 ശതമാനവും നികുതി ഏര്‍പ്പെടുത്തി.

* കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കും. ആദിവാസികള്‍ക്ക് ചികിത്സാ പദ്ധതി നടപ്പാക്കും. 40 കഴിഞ്ഞവര്‍ക്ക് രോഗ നിര്‍ണയം വേഗത്തിലാക്കാന്‍ പ്രത്യേക സെന്ററുകള്‍ ആരംഭിക്കും. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയാക്കും. മലപ്പുറത്ത് കാൻസർ സെന്റർ.

* ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന – 2076 കോടി വകയിരുത്തി. ചികിത്സാച്ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. കാസര്‍കോട്, വയനാട്, മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കേളജുകളിലെ സൗകര്യം മെച്ചപ്പെടുത്തും. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് പ്രവര്‍ത്തന ക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. 100 കോടി വകയിരുത്തി. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ റീച്ച് കേരള പദ്ധതി.

* സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ ‘മകൾക്കൊപ്പം’ പദ്ധതി.

* ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കും.

* കായിക, യുവജന മേഖലയ്ക്ക് 177 കോടി. കോളജ് ക്യാംപസുകളിലെ കളിസ്ഥലങ്ങള്‍ ഉപയോഗക്ഷമമാക്കും. 2036ലെ ഒളിംപിക്‌സിന് കായിക താരങ്ങളെ യോഗ്യരാക്കാന്‍ വിഷന്‍ 2036 പദ്ധതി നടപ്പാക്കും.

* വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റുകള്‍ സമയബന്ധിതമായി നടപ്പാക്കും.ഭിന്നശേഷിക്കാര്‍ക്ക് പൊതു ഇടങ്ങളില്‍ റാംപ് അടക്കമുള്ള സൗകര്യങ്ങള്‍. അര്‍ഹമായ സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.

* ജവാഹര്‍ലാല്‍ നെഹ്‌റു സെന്‍റര്‍‍ ഫോര്‍ സയന്റിഫിക് ടെംപര്‍ – ശാസ്ത്ര ബോധം വളര്‍ത്താനും കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതിക്കായി 25 കോടി വകയിരുത്തി.

* ടൂറിസം മേഖലയെ വ്യവസമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കും. തോട്ടം മേഖലയെ വിനോദസഞ്ചാരത്തിന് അനുകൂലമാക്കുന്ന നിയമഭേദഗതി കൊണ്ടുവരും. തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും.

* ഗതാഗത മേഖലയ്ക്ക് 1578.8 കോടി രൂപ വകയിരുത്തി. ഉള്‍നാടന്‍ ജല ഗതാഗതം ഉള്‍പ്പെടെ മെച്ചപ്പെടുത്താന്‍ പദ്ധതിയൊരുക്കും. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക പദ്ധതി.

* പരമ്പരാഗത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായം നല്‍കും.

* വ്യവസായ മേഖലയ്ക്ക് ആകെ വിഹിതം 1115.48 കോടി രൂപ. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്കും ധാതു വ്യവസായങ്ങള്‍ക്കും തുക വകയിരുത്തി.

* ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 589.39 കോടി രൂപ വകയിരുത്തി. ഇതില്‍ 168 കോടി തീരദേശ സംരക്ഷണത്തിനും ബാക്കി ജലസേചന പദ്ധതിക്കുമാണഅ വകയിരുത്തിയത്.

* പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണ വകുപ്പിനെ പ്രോത്സാഹിക്കുന്നതിനായി പ്രത്യേക പദ്ധതി

* പിന്നാക്ക ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ പ്രഖ്യാപിച്ചു.

* വിലങ്ങാട് പാക്കേജ് -ഉരുള്‍പൊട്ടലില്‍ വിലങ്ങാട് വില്ലേജിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പാക്കേജ്. ഇതിനായി 5 കോടി വകയിരുത്തി.

* ഗ്രാമസഭയില്‍ നേരിട്ട് എത്താനാകാത്തവര്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും.

* കേരളത്തെ ഏഷ്യയുടെ ഭൗതിക തലസ്ഥാനമാക്കും; നോളജ് വാലി സ്ഥാപിക്കുമെന്ന് വി ഡി സതീശന്‍

* ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്

* കൊച്ചിയിൽ ഫിലിം സിറ്റി

* സ്കൂളുകളിൽ പൗൾട്രി ക്ലബ്. ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ.

* മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും.

* വനം വന്യജീവി സംരക്ഷണത്തിന് 240.80 കോടി രൂപ മാറ്റിവെയ്ക്കും

* റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.

* പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.

* തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.

* പ്രവാസി ഇൻവെസ്റ്റ്മന്റ് ഫണ്ട് രൂപീകരിക്കും.

* മലയാളം എഐ സംരംഭം ആരംഭിക്കും, 10 കോടി രൂപ മാറ്റിവെയ്ക്കും

* വാണിജ്യ സംരംഭങ്ങള്‍ക്കായി ഭൂമി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും. വലിയ പദ്ധതികള്‍ക്കായി ലാന്‍ഡ് പൂളിങ്. കിന്‍ഫ്രയും ഇന്‍കലും ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കും.

* വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതികള്‍. വയോജന വകുപ്പിനായി 10 കോടി രൂപ വകയിരുത്തി. വയോജന പരിപാലനത്തിനായി കെയര്‍ ഗിവര്‍ പദ്ധതി.

* കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി – സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള സൗകര്യവും വികസിപ്പിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി.

* വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി.

*കേരള നോളജ് വാലി -കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റും. റാങ്കിങ്ങുകളില്‍ മുന്നിലുള്ള സര്‍വകലാശാല കേന്ദ്രങ്ങള്‍ കേരളത്തില്‍ എത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ അവസരം ഉറപ്പാക്കും. ഇതിനായി 100 കോടി വകയിരുത്തി. വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഇതിനായി 50 കോടി വകയിരുത്തി.

* ഭൂമി ഏറ്റെടുക്കലിന് ഏകജാലക പദ്ധതി

* വണ്‍ കേരള കരുതല്‍ മിഷന്‍ – മാരക രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി. അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം എത്തിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം. ഒരുകോടി രൂപ ഇതിനായി വകയിരുത്തി.

* ചെറുകിട, ഇടത്തരം സംരഭങ്ങള്‍ ആരംഭിക്കാന്‍ പ്രത്യേക പദ്ധതി. സംരംഭകര്‍ക്ക് സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി.

* ഇന്‍വെസ്റ്റ് കേരള സെല്‍ -കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതി നടപ്പാക്കും.

* വ്യോമയാന മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തിലെ നാല് വിമാനത്താവളങ്ങളേയും പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി. വിമാന അറ്റകുറ്റപ്പണി, പൈലറ്റ് പരിശീലനം തുടങ്ങിയവയും ഇതിന്റെ ഭാഗമാകും. കൊച്ചി വിമാനത്താവളത്തിന് അനുബന്ധമായി ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും.

* റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനിറല്‍സിന് 100 കോടി, സതേണ്‍ കേരള കോറിഡോറിന് 50 കോടി രൂപയും വകയിരുത്തി.

* കേരളം പോര്‍ട്ട് സിറ്റിയാക്കും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കും. തീരദേശത്തുള്ളവര്‍ക്ക് ഇത് ഗുണമാകും. കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും. കേരള മാരിടൈം പോളിസി വികസിപ്പിക്കും. മിഷന്‍ സമുദ്ര പദ്ധതിക്ക് 400 കോടി വകയിരുത്തി. മാരിടൈം മ്യൂസിയത്തിന് 50 കോടി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News