അയോധ്യ: ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴമായ ‘മിയാസാക്കി’,അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമന് സമർപ്പിച്ചു.’എഗ്ഗ് ഓഫ് ദി സൺ’ (സൂര്യന്‍റെ മുട്ട)എന്നും ഇതിനു പേരുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലമതിക്കുന്ന ഈ അപൂർവ മാമ്പഴത്തിന്‍റെ ഒരു പഴത്തിന് മാത്രം ഏകദേശം ഒരു ലക്ഷം രൂപയോളം മൂല്യമുണ്ട്.
ഇതാദ്യമായാണ് ഇത്രയും വിലയേറിയ ഒരു ഫലം അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠയ്ക്ക് വഴിപാടായി സമർപ്പിക്കപ്പെടുന്നത്. തികച്ചും പ്രാദേശികമായ ആചാരങ്ങൾ പാലിച്ച്, തുളസിയിലയോടൊപ്പം സീസണിലെ ആദ്യത്തെ പഴുത്ത മാമ്പഴം ഭഗവാന് സമർപ്പിക്കുകയായിരുന്നു.

ഈ വാർത്ത ഏറെ ശ്രദ്ധേയമാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഈ മാമ്പഴം ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തതല്ല, മറിച്ച് അയോധ്യയിലെ മണ്ണിൽ തന്നെ വിളയിച്ചെടുത്തതാണ് എന്നതാണത്.
അയോധ്യയിലെ കർഷകനായ ഓംപ്രകാശ് സിംഗ് ആണ് തന്‍റെ തോട്ടത്തിൽ ഈ അപൂർവ മാമ്പഴം വിജയകരമായി കൃഷി ചെയ്തെടുത്തത്. മിയാസാക്കി മാവിന്‍റെ തൈ തോട്ടത്തിൽ നട്ടത് രണ്ട് വർഷം മുമ്പാണ്.
അയോധ്യയിലെ കാലാവസ്ഥയുമായി ഈ ജാപ്പാൻ മാവ് എത്രത്തോളം പൊരുത്തപ്പെടുമെന്ന് പരീക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. കഠിനാധ്വാനവും കൃത്യമായ പരിചരണവും ഫലം കണ്ടു. ഈ സീസണിൽ അദ്ദേഹത്തിന്റെ തോട്ടത്തിലെ മിയാസാക്കി മാവിൽ ഒരു ഡസനോളം മാമ്പഴങ്ങളാണ് ഉണ്ടായത്.
ഓരോ പഴത്തിനും 150 ഗ്രാം മുതൽ 300 ഗ്രാം വരെ തൂക്കമുണ്ട്. പരമ്പരാഗത ശീലമനുസരിച്ച്, തങ്ങളുടെ വിളവെടുപ്പിലെ ആദ്യ ഫലം സ്വന്തം ഗുരുവിനോ ദൈവത്തിനോ സമർപ്പിക്കുന്ന പതിവുണ്ട്. ഈ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട്, വിപണിയിൽ വൻ വില ലഭിക്കുമായിരുന്നിട്ടും, ഈ സീസണിലെ ആദ്യത്തെ കനി ഓംപ്രകാശ് സിംഗ് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്തിക്കുകയായിരുന്നു.
ഓംപ്രകാശ് സിംഗ്
വലിപ്പത്തിലും മധുരത്തിലും ഗുണത്തിലും മറ്റ് മാമ്പഴങ്ങളെക്കാൾ ഏറെ മുന്നിലാണ് മിയാസാക്കി. ഉയർന്ന അളവിൽ നാരുകളും വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ഈ മാമ്പഴത്തിന് കടും ചുവപ്പ് കലർന്ന പർപ്പിൾ നിറമാണുള്ളത്.
ഓംപ്രകാശ് സിംഗിന്റെ തോട്ടം സന്ദർശിച്ച മഹന്ത് സീതാറാം ദാസ് ജി മഹാരാജ്, ഈ സമർപ്പണത്തെ അതീവ ആത്മീയവും പ്രതീകാത്മകവുമായ ഒരു പുണ്യകർമ്മമായി വിശേഷിപ്പിച്ചു. പ്രപഞ്ചത്തിന് മുഴുവൻ വെളിച്ചം നൽകുന്ന സൂര്യഭഗവാൻ്റെ നിറത്തോട് സാദൃശ്യമുള്ളതാണ് ഈ മാമ്പഴമെന്നും, പഴങ്ങളുടെ രാജാവായ മാമ്പഴത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഇനം ഭഗവാന് തന്നെ ആദ്യം സമർപ്പിച്ചത് തികച്ചും യോജ്യമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയോധ്യയുടെ മണ്ണിൽ തന്നെ ഇത്തരമൊരു അപൂർവ ഫലം ഉത്പാദിപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജപ്പാനിലെ മിയാസാക്കി പ്രവിശ്യയിൽ ഉത്ഭവിച്ച ഈ മാമ്പഴം കനത്ത സുരക്ഷയിലും പ്രത്യേകമായി നിയന്ത്രിക്കപ്പെടുന്ന അന്തരീക്ഷത്തിലുമാണ് അവിടെ വളർത്തുന്നത്. എന്നാൽ ഇന്ത്യയിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലും കൃത്യമായ പരിചരണം നൽകിയാൽ ഇത് വളരുമെന്ന് ഓംപ്രകാശ് സിംഗിനെപ്പോലെയുള്ള കർഷകർ തെളിയിക്കുകയാണ്.
അദ്ദേഹത്തിൻ്റെ തോട്ടത്തിൽ ഈ ജാപ്പനീസ് മാമ്പഴം കൂടാതെ തായ്‌ലൻഡിൻ്റെ ‘ബനാന മാംഗോ’, ഓസ്‌ട്രേലിയയുടെ ‘R2E2’, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇനങ്ങളായ ‘ചൗൻസ’, ‘ദശേരി’ തുടങ്ങിയ നിരവധി വിദേശ-സ്വദേശി മാമ്പഴ ഇനങ്ങളും വളരുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം അയോധ്യയിലെ രാമന്‍റെ നടയിൽ സമർപ്പിച്ച വാർത്ത ഭക്തർക്കിടയിലും കാർഷിക പ്രേമികൾക്കിടയിലും ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്































