June 5, 2026 11:05 pm

ദേശപ്പെരുമയുള്ള മാവിനങ്ങൾ മോദിയുടെ മൻ കി ബാത്തിലും

ഡോ ജോസ് ജോസഫ്

പ്രധാനമന്ത്രി നരേന്ദ്ര മോദി,മെയ് 31-ലെ ‘മൻ കി ബാത്തി’ൽ ഇന്ത്യൻ മാമ്പഴത്തിൻ്റെ പെരുമ ആഗോള വിപണികളിൽ എത്തിച്ച രാജ്യത്തെ മാവ് കർഷകരെ  പുകഴ്ത്തിയിരുന്നു.

വേനൽക്കാലമെത്തിയാൽ ഇന്ത്യൻ കുടുംബങ്ങളിലെ ചർച്ചകളിൽ നിറയുന്നത് മാമ്പഴ വിശേഷങ്ങളാണ്.ഇന്ത്യയിലെ ഓരോ മേഖലകളും അതിൻ്റെ തനത് മാമ്പഴങ്ങൾക്ക് പേരു കേട്ടതാണെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.ദേശപ്പെരുമയുള്ള 13 സവിശേഷ മാമ്പഴങ്ങളാണ് മൻ കി ബാത്തിൽ ഇടം പിടിച്ചത്.

Kohitur To Mankurad: Do You Know These Rare Mango Varieties From India?

കൊങ്കൺ മേഖലയിലെ ഹാപുസ്, അൽഫോൻസോ, ഗുജറാത്തിൻ്റെ കേസർ, ഉത്തർപ്രദേശിൻ്റെ ദഷേരി, മോദിയുടെ മണ്ഡലമായ വാരണാസിയിലെ ലാംഗ്റ എന്നിവയെല്ലാം പേരുകേട്ട മാമ്പഴങ്ങളാണ്. ബീഹാറിൻ്റെ സ്വന്തം ജർദാലു മാമ്പഴത്തിൻ്റെ സുഗന്ധം ദൂരെ നിന്ന് തിരിച്ചറിയാം.

ചൗസയും മാൾഡയും ബംഗാളിൻ്റെ സ്വന്തം ഇനങ്ങളാണ്. സുവർണ്ണ രേഖ, ബംഗനപ്പള്ളി, തോട്ടാപുരി, ഹിമസാഗർ,നീലം, മൽഗോവ എന്നീ മാമ്പഴങ്ങളെയും മോദി മൻ കി ബാത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു.

പഴങ്ങളുടെ രാജാവും ഇന്ത്യയുടെ ദേശീയ പഴവുമാണ് മാമ്പഴം.ഇന്ത്യയുടെ തനതു സമ്പത്തായ മാങ്ങയുടെ ഉത്ഭവ കേന്ദ്രം ഇന്തോ-ബർമൻ മേഖലയാണെന്ന് കരുതപ്പെടുന്നു. നാലായിരത്തിലേറെ വർഷമായി മാവ് ഇന്ത്യയിൽ കൃഷി ചെയ്തു വരുന്നു.കേരളത്തിലെ മാവ് കൃഷിയ്ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

രാമായണത്തിലും മഹാഭാരതത്തിലുമെല്ലാം മാമ്പഴത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. കാളിദാസ ഭാവനയിൽ കാമദേവൻ്റെ അമ്പുകളിലൊന്നാണ് മാമ്പൂ.ലോകത്തിൻ്റെ മാമ്പഴക്കൂട കൂടിയാണ് ഇന്ത്യ. ആഗോള മാമ്പഴ ഉല്പാദനത്തിൻ്റെ 45 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണ്.

ലോകത്തെ നാലാമത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി രാജ്യമാണ് ഇന്ത്യ. അമേരിക്കയിലേക്കാണ് ഇന്ത്യ ഏറ്റവുമധികം മാമ്പഴം കയറ്റുമതി ചെയ്യുന്നത്.ഉത്തർ പ്രദേശിലാണ് ഇന്ത്യയിൽ ഏറ്റവുമധികം മാവ് കൃഷി. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ മാവ് കൃഷിയുള്ളത് കേരളത്തിൻ്റെ മാംഗോസിറ്റി എന്നറിയപ്പെടുന്ന പാലക്കാട് മുതലമടയിലാണ്.

ഇന്ത്യയിൽ ആദ്യം മാവ് പൂക്കുന്നതും മാമ്പഴം വിപണിയിൽ എത്തുന്നതും മുതലമടയിലാണ്.
ഇന്ത്യയിൽ 1500-ലേറെ മാവിനങ്ങൾ വ്യത്യസ്തമായ മണ്ണുകളിലും കാലാവസ്ഥയിലും വളരുന്ന 1500-ലേറെ മാവിനങ്ങൾ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്നതായി കണക്കാക്കിയിരിക്കുന്നു. ഇതിൽ ആയിരത്തിലേറെ ഇനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു.

No photo description available.

വാണിജ്യ പ്രാധാന്യമുള്ള സങ്കര ഇനങ്ങൾ അടുത്ത കാലത്ത് കാർഷിക ഗവേഷണ സ്ഥാപനങ്ങൾ വ്യാപകമായി പുറത്തിറക്കുന്നുണ്ട്. ഇതിൽ മല്ലിക, അമ്രപാലി, അംബിക, അനാമിക, ഉദയ, അരുണിക, സോൺപാരി തുടങ്ങിയ ഇനങ്ങൾ മാവ് കർഷകർ വ്യാപകമായി കൃഷി ചെയ്തു വരുന്നു.

കൂടിയ പഞ്ചസാര – അമ്ലത്വ അനുപാതം, കുടുതൽ സൂക്ഷിപ്പു കാലം, മഴയ്ക്കു മുമ്പെ വിളവെടുപ്പ് പൂർത്തിയാക്കൽ, താരതമ്യേന കട്ടിയുള്ള തൊലി, കൂടുതൽ ദശ, കനം കുറഞ്ഞ മാങ്ങായണ്ടി ,കീട രോഗ പ്രതിരോധ ശേഷി,കുറഞ്ഞ അളവിൽ നാര് തുടങ്ങിയ ഗുണങ്ങളുള്ള മാവിനങ്ങളാണ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുയോജ്യം.

ഉത്തരേന്ത്യൻ മാവിനങ്ങളും ദക്ഷിണേന്ത്യൻ മാവിനങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ദക്ഷിണേന്ത്യൻ മാമ്പഴങ്ങളിൽ കൂടിയ പഞ്ചസാര – അമ്ലത്വ അനുപാതമുണ്ട്. എന്നാൽ ഉത്തരേന്ത്യൻ ഇനങ്ങളിൽ മധുരം കൂടുതലായതിനാൽ പെട്ടെന്ന് പഴുത്തു പോകും അതിനാൽ കൂടുതൽ ദൂരം സഞ്ചരിച്ച് ഉത്തരേന്ത്യൻ വിപണികളിലെത്തുന്നത് ദക്ഷിണേന്ത്യൻ മാമ്പഴ ഇനങ്ങളാണ്.

കേരളത്തിലെ തനത് മാവിനങ്ങളിലും തെക്കൻ കേരളത്തിലെ ഇനങ്ങളും വടക്കൻ കേരളത്തിലെ ഇനങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്.ഒളോർ, ചന്ദ്രക്കാരൻ, പ്രിയൂർ, വെള്ളരി, വരിക്ക, കുറ്റ്യാട്ടൂർ, കോട്ടൂർക്കോണം, കൊളമ്പ്, മൂവാവണ്ടൻ, കിളിച്ചുണ്ടൻ തുടങ്ങിയവ നാടൻ ഇനങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

കേരളത്തിന് പുറത്തു നിന്നും നമ്മുടെ വിപണിയിൽ എത്തുന്ന പ്രധാന ഇനങ്ങൾ അൽഫോൻസോ, മൽഗോവ, സുവർണ്ണരേഖ, സിന്ദൂരം ,റുമാനിയ, ബംഗനപ്പളളി, നീലം, കാലപ്പാടി, മുണ്ടപ്പ, പൈറി, ബംഗളോറ, നടശാല, ഗുദാദത്ത്, ഇമാംപസന്ത്, ബദാമി, ജവാരി, രസാലു,ദഷേരി,കേസർ തുടങ്ങിയവയാണ്.

The Ultimate Guide to Indian Mango Varieties: Which One Should You Try?

ഇവയിൽ ചില ഇനങ്ങൾ പാലക്കാട് മുതലമടയിൽ കർഷകർ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. ജാപ്പനീസ് ഇനം മിയാസാക്കിയും തായ്ലൻ്റ് മാമ്പഴ ഇനങ്ങളും അടുത്ത കാലത്ത് കേരളത്തിലെ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്. തനത് മാമ്പഴങ്ങൾക്ക് ഭൗമസൂചികാ പദവിയിലൂടെ സംരക്ഷണം ഓരോ മാമ്പഴത്തിൻ്റെയും രുചിയും സുഗന്ധവും പ്രാദേശികമായ മണ്ണിൻ്റെയും കാലാവസ്ഥയുടെയും പ്രത്യേകതകളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ഒരു പ്രദേശത്തിൻ്റെ തനത് മാവിനം അന്യദേശങ്ങളിൽ കൃഷി ചെയ്യുമ്പോൾ അതേ ഗുണനിലവാരം ലഭിക്കണമെന്നില്ല. കേന്ദ്ര ഗവണ്മെൻ്റിൻ്റെ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ് രജിസ്ട്രി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള തനത് മാവിനങ്ങൾക്ക് ഭൗമ സൂചികാ പദവി നൽകിയിട്ടുണ്ട്.

കുററ്യാട്ടൂർ മാമ്പഴമാണ് കേരളത്തിൽ നിന്നും ഭൗമ സൂചികാ പദവി നേടിയ ഏക മാവിനം.മുതലമട കേരളത്തിൻ്റെ മാംഗോസിറ്റിയാണെങ്കിൽ കണ്ണൂരിൻ്റെ മാംഗോ വില്ലേജാണ് കുററ്യാട്ടൂർ .കുററ്യാട്ടൂർ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമുള്ള തനത് മാവിനമാണ് കുററ്യാട്ടൂർ മാവ്.

ഈ ഗ്രാമ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ഉല്പാദിപ്പിക്കുന്ന മാമ്പഴത്തിനാണ് കുററ്യാട്ടൂർ
 മാംഗോ പ്രൊഡ്യൂസർ കമ്പനിക്ക് 2021 ൽ ഭൗമസൂചികാ പദവി അനുവദിച്ചത്. കുററ്യാട്ടൂർ മാങ്ങക്ക് പ്രാദേശികമായി നമ്പ്യാർ മാങ്ങ, കണ്ണപുരം മാങ്ങ, കുഞ്ഞിമംഗലം മാങ്ങ, വടക്കുംഭാഗം മാങ്ങ തുടങ്ങിയ പേരുകളും നിലവിലുണ്ട്. ഈ ഇനം നവംബർ രണ്ടാമത്തെ ആഴ്ച പുഷ്പിച്ചു തുടങ്ങും. മാർച്ച് അവസാനത്തെ ആഴ്ച്ച തുടങ്ങി മെയ് മധ്യത്തോടെ വിളവെടുപ്പ് തീരും.മഴക്കാലം എത്തുന്നതിന് മുമ്പെ വിളവെടുപ്പ് പൂർത്തിയാക്കാം.

നല്ല മൂപ്പെത്തിയ മാങ്ങകൾ തറയിൽ വീഴാതെ പറിച്ചെടുത്ത് ചാക്കിലോ തറയിലോ നിരത്തിവെച്ച് അതിനുമുകളിൽ കാഞ്ഞിര മരത്തിൻ്റെ ഇലയും വൈക്കോലും കൊണ്ട് പൊതിഞ്ഞ് ചാക്കു കൊണ്ട് മൂടിവെച്ചാണ്  കുററ്യാട്ടൂർ മാങ്ങ പരമ്പരാഗതമായി പഴുപ്പിക്കുന്നത്.ഓറഞ്ച് – മഞ്ഞ നിറമുള്ള പഴത്തിന് നല്ല രുചിയും ആകർഷകമായ ഗന്ധവുമുണ്ട്. പഴത്തിൽ കുത്തുകളോ പാടുകളോ ഉണ്ടാകില്ല.290 മുതൽ 325 ഗ്രാം വരെയാണ് ഒരു മാമ്പഴത്തിൻ്റെ തൂക്കം.

പഴങ്ങളുടെ രാജാവാണ് മാമ്പഴമെങ്കിൽ മാമ്പഴങ്ങളുടെ രാജാവാണ് അൽഫോൻസോ.ഗോവയിലെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന അഫോൻസോ ഡി ആൽബുക്വെർക്കിൻ്റെ ബഹുമാനാർത്ഥം അദ്ദേഹത്തിൻ്റെ സേവകരാണ് ഈ പേര് നൽകിയത്.

രത്നഗിരി ഹാപൂസ്, ആപ്പൂസ് എന്നും അൽഫോൻസോയ്ക്ക് വിളിപ്പേരുകളുണ്ട്. മഹാരാഷ്ട്രയിലെ രത്നഗിരി, സിന്ധുദുർഗ്, റായ്ഗഡ് പാൽഗർ, താനെ ജില്ലകളിൽ വിളയുന്ന അൽഫോൻസോ മാമ്പഴമാണ് ഗുണമേന്മയിൽ ഏറ്റവും മുൻപിൽ.

ഈ മേഖലയിൽ ഉല്പാദിപ്പിക്കുന്ന അൽഫോൻസോ മാമ്പഴത്തിന് 2018ൽ ഭൗമസൂചികാ പദവി അനുവദിച്ചു. കൊങ്കൺ മേഖലയിൽ വിളയുന്ന അൽഫോൻസോ മാമ്പഴത്തിന് സവിശേഷമായ രുചിയാണ്. നാര് അശേഷം ഇല്ല. തമിഴ്നാട്,കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഇതിൻ്റെ കൃഷിയുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയാണ് വിപണിയിൽ എത്തുക. ഒരു മാമ്പഴത്തിന് കാൽ കിലോയോളം തൂക്കമുണ്ടാകും.

നൂറു വർഷത്തിൽ ഏറെയായി ആന്ധ്രയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്ന സവിശേഷ മാവിനമാണ് ബംഗനപ്പള്ളി.ബനേഷാൻ, സഫേദാ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഈ മാവിനുള്ള ഭൗമസൂചികാ പദവി 20l8 ൽ കേന്ദ്രം അനുവദിച്ചു.

ആന്ധ്രപ്രദേശ് ഗവണ്മെൻ്റാണ് അവകാശി. ആന്ധ്രയിലെ കർണൂൽ ജില്ലയിലെ ബംഗനപ്പള്ളി, നന്ദ്യാൽ, പാന്യം മേഖലകളിൽ വളരുന്ന ബംഗനപ്പള്ളി മാങ്ങയാണ് ഗുണമേന്മയിൽ ഏറ്റവും മികച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻ്റുള്ള മാമ്പഴങ്ങളിലൊന്നാണിത്.

താരതമ്യേന വലിപ്പക്കൂടുതൽ ഉള്ള മാമ്പഴത്തിന് 350 മുതൽ 600 ഗ്രാം വരെ തൂക്കം ഉണ്ടാകും. മെയ്- ജൂൺ മാസങ്ങളാണ് പ്രധാന സീസൺ.ജി ഐ ടാഗ് ഇല്ലെങ്കിലും അൽഫോൻസോയും ബംഗനപ്പള്ളിയും തമ്മിലുള്ള സങ്കരണത്തിലൂടെ ഗുജറാത്ത് നവ്സാരി കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സോൺപാരി ഇനവും കർഷകർക്ക് പ്രിയപ്പെട്ടതാണ്.

ഗുജറാത്തിൻ്റെ സ്വന്തം മാമ്പഴമായ കേസർ ആണ് ഭൗമ സൂചിക നേടിയ മറ്റൊരു തനത് മാവിനം. ജുനഗഡ് ജില്ലയിലെ ഗിർ മേഖലയിൽ വളരുന്ന കുങ്കുമ നിറമുള്ള ഗിർ കേസർ മാമ്പഴത്തിനാണ് ഭൗമ സൂചിക.ജുൻഗറിലെ നബാബുമാരാണ് ഈ മാമ്പഴം പ്രചാരത്തിലാക്കിയത്.മെയ് മുതൽ ജൂൺ വരെയാണ് വിളവെടുപ്പ് കാലം.

മിൽക്ക് ഷേക്ക്, ജ്യൂസ്, ഐസ് ക്രീം എന്നിവയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന മാമ്പഴമാണ് കേസർ.രാജ്യാന്തര വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻ്റുള്ള കേസർ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന മാമ്പഴമാണ്. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിൽ വളരുന്ന മാറാത്ത് വാഡ കേസർ ഇനത്തിനും പ്രത്യേകം ഭൗമസൂചികാ പദവി അനുവദിച്ചിട്ടുണ്ട്.

ഉത്തര പ്രദേശിലെ ഗോമതി നദീതീരങ്ങളിൽ വിളയുന്ന വിശിഷ്ടമായ മാമ്പഴമാണ് ദഷേരി. ജൂൺ മാസം വിപണിയിലെത്തും.മലീഹാബാദ് ദഷേരി ഇനത്തിനാണ് ഭൗമസൂചികാ സംരക്ഷണം.ലക്നൗ നബാവിൻ്റെ മാന്തോട്ടങ്ങളിലാണ് ഈ ഇനം ആദ്യം കൃഷി ചെയ്തു തുടങ്ങിയത്.

യു പിയിൽ നിന്നു തന്നെയുള്ള രടൗൾ മാമ്പഴത്തിനും ഭൗമ സൂചികാ സംരക്ഷണമുണ്ട്. ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ വൈകി മാർക്കറ്റിൽ എത്തുന്ന ലാൻഗ്ര യു പി വാരണാസിയിലെ ഏറ്റവും പ്രശസ്തമായ മാമ്പഴമാണ്.ഇതിന് ഭൗമ സൂചികാ സംരക്ഷണമില്ല. പ്രധാനമന്ത്രി സൂചിപ്പിച്ചതു പോലെ പഴുക്കുമ്പോഴും പച്ച നിറമായതിനാൽ മറ്റ് മാമ്പഴങ്ങളിൽ നിന്ന് ഇതിനെ തിരിച്ചറിയാം.ലാംഗ്ര എന്ന വാക്കിന് മുടന്തൻ എന്നാണ് അർത്ഥം. മുടന്തനായ ഒരാളാണ് ഈ മാവ് സംരക്ഷിച്ചു പ്രചരിപ്പിച്ചതെന്ന് ചരിത്രം പറയുന്നു.

Top 20 Mango Varieties in India (2025) - Features, Regions and Prices

ബീഹാറിലെ ഭഗൽപൂർ പ്രദേശങ്ങളിൽ വളരുന്ന ജർദാലു മാമ്പഴത്തിനാണ് ഭൗമ സൂചികാ സംരക്ഷണം. ഇളം മഞ്ഞ നിറമുള്ള മാമ്പഴത്തിന് പ്രത്യേക സുഗന്ധമുണ്ട്. ദഹന പ്രശ്നങ്ങൾ ഉള്ളവർക്കും പ്രമേഹ രോഗികൾക്കും സുരക്ഷിതമായ ഭക്ഷണമാണ് ഈ മാമ്പഴം.

പശ്ചിമ ബംഗാളിലെ മാൾഡ മേഖലയിൽ നിന്നുള്ള ഫസ്ലി, ഹിമസാഗർ ഇനം മാൾഡ ഖിർസപതി, ലക്ഷ്മൺ ഭോഗ് എന്നീ മൂന്ന് ഇനങ്ങൾക്കും ഭൗമ സൂചിക ലഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഒരു പോലെ പ്രിയപ്പെട്ട ഇനമാണ് ഹിമസാഗർ.

ബീഹാറിൽ ഇതിന് കിഷൻ ഭോഗ് എന്നാണ് പേര്.അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു തനത് മാവിനമാണ് അപ്പെമിഡി. കർണാടകയിലെ പശ്ചിമഘട്ട മേഖലകളിൽ കൃഷി ചെയ്യുന്ന ഈ ഇനത്തിനും ഭൗമ സൂചികാ പദവിയുണ്ട്.

കേരളത്തിലെ വീട്ടുവളപ്പുകളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മാവിനങ്ങൾ കൃഷി ചെയ്യുന്നത് ഇന്ന് വ്യാപകമാണ്. എന്നാൽ നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനങ്ങൾ തെരഞ്ഞെടുത്തു വളർത്തിയില്ലെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. സർക്കാർ നഴ്സറികളിൽ നിന്നോ വിശ്വസനീയമായ നഴ്സറികളിൽ നിന്നോ തൈകൾ വാങ്ങിയില്ലെങ്കിൽ ഇനം മാറിപ്പോയി കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News