May 17, 2026 11:17 pm

തിരുവഞ്ചൂർ സ്പീക്കർ; തുളസി,സിദ്ധിക് , ജനീഷ്,റോജി മന്ത്രിമാർ

തിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭാംഗങ്ങളുടെ പട്ടിക പൂർത്തിയായി.നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി 20 മന്ത്രിമാരുടെ പട്ടിക ഗവർണർ അർലേക്കർക്ക് കൈമാറി. മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും.

പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ.എ.തുളസി, ടി.സിദ്ധിക് ,ഒ ജെ ജനീഷ്, മോൻസ് ജോസഫ്, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എം ലിജു തുടങ്ങിയവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

വകുപ്പുകളിൽ ധാരണയായെന്നും അത് പിന്നീട് അറിയിക്കുമെന്നും സതീശൻ അറിയിച്ചു. കേരള കോൺഗ്രസിൽ നിന്നുമാണ് ചിഫ് വിപ്പ്.തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.

കോൺഗ്രസ്സിൻ്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ എടുത്ത തീരുമാനമാണ് ഇതെന്നും അർഹതപ്പെട്ട ഒരുപാട് പേരെ ഉൾക്കൊള്ളിക്കാനായില്ലെന്നും സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവൻ നിർദേശിച്ചു.ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മററു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തുമെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു.

ഇതേ തുടർന്ന് വേദിയിൽ മറ്റുള്ളവർ പാടില്ലെന്ന് ലോക്ഭവൻ നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട്ടിലും എതിർപ്പ് അറിയിച്ചുവെങ്കിലും മുഖ്യമന്ത്രി വിജയിയുടെ സത്യപ്രതിജഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.

വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.

സത്യപ്രതിജ്ഞ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തും.

നാളെ നഗരത്തിൽ രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന ഗേറ്റിലൂടെ വിഐപി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ 8 മണിക്കുള്ളിൽ സ്റ്റേഡിയത്തിൽ കയറണം.ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും.

4 ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. ആദ്യ പരിഗണന പാസ് ഉള്ളവർക്കായിരിക്കും. പിന്നീട് മറ്റുള്ളവരെ പ്രവേശിപ്പിക്കും. നാളെ നാല് മണി ഉച്ചവരെ തലസ്ഥാനത്ത് ഗതാഗത, സുരക്ഷ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കമ്മീഷണർ കാർത്തിക് അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തിൽ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകൾ ക്രമീകരിക്കും.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News