ന്യൂഡല്‍ഹി: പിണറായി മന്ത്രിസഭയിൽ അംഗമായിരുന്ന ആന്‍റണി രാജു, തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്‍റണി രാജുവിന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല.
ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് ആന്‍റണി രാജു അപ്പീല്‍ നല്‍കിയത്. കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.
ശിക്ഷാവിധിക്കെതിരെ ആന്‍റണി രാജു നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായ ആൻഡ്രൂ സാൽവത്തോറെ സർവെല്ലി എന്ന ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നതാണ് ആൻ്റണി രാജുവിനെതിരെയുള്ള കേസ്.
അന്ന് ലഹരിക്കേസിലെ പ്രതിയുടെ അഭിഭാഷകനായിരുന്ന ആൻ്റണി രാജു, കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിത്തയ്ച്ച് ചെറുതാക്കിയെന്നും, അതുവഴി അത് പ്രതിക്ക് പാകമാകില്ലെന്ന് കോടതിയെ വിശ്വസിപ്പിച്ച് പ്രതിയെ രക്ഷപെടുത്തിയെന്നുമാണ് കുറ്റപത്രം.
കേസിൽ ആൻഡ്രൂവിനെ സെഷൻസ് കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയിൽ ഈ അടിവസ്ത്രം പ്രധാന തെളിവായി ഉയർത്തിക്കാട്ടിയാണ് പ്രതി വിടുതൽ നേടിയത്. പിൽക്കാലത്ത് കോടതി ജീവനക്കാരൻ്റെ വെളിപ്പെടുത്തലിലൂടെയാണ് ഈ കൃത്രിമം പുറംലോകമറിഞ്ഞതും ആൻ്റണി രാജുവിനെതിരെ കേസെടുത്തതും.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി ഈ കേസ് നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് സുപ്രീം കോടതി ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ തുടരാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ആൻ്റണി രാജു നേരിട്ട് ജയിലിലേക്ക് പോകേണ്ടതില്ല. എന്നാൽ സുപ്രീം കോടതി വിധി പ്രകാരം അദ്ദേഹം വിചാരണ നേരിടേണ്ടതുണ്ട്. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കീഴ്ക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വിചാരണ നടപടികൾക്ക് ശേഷം അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ മാത്രമേ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയുള്ളൂ. നിലവിൽ കേസിൽ ഹാജരാകാനും നിയമനടപടികളുമായി സഹകരിക്കാനുമാണ് അദ്ദേഹത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.































