കൊച്ചി : യുവനടിയുടെ പീഡന പരാതിയെ തുടർന്ന് സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് അറസ്റ്റിൽ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയാണ് പരാതിക്കാരി.
എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവിൽ തൊടുപുഴ പോലീസിന്‍റെ കസ്റ്റഡിയിലാണ്. തൊടുപുഴയിൽ കാർ തടഞ്ഞാണ് അറസ്റ്റ് ചെയ്തത്.
ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സംസ്ഥാന പോലീസ് മേധാവിക്കാണ് നടി പരാതി നൽകിയത്.പരാതി എറണാകുളം സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു
എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്.കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. . നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.
2024 ഓഗസ്റ്റിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, 2009-ൽ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒരു ബംഗാളി നടി രംഗത്തെത്തിയിരുന്നു. എന്നാൽ 2025 ഒക്ടോബറിൽ ഈ കേസ് കോടതി റദ്ദാക്കി.
സംഭവം നടന്ന് 15 വർഷത്തിന് ശേഷം നൽകിയ പരാതിയായതിനാൽ ക്രിമിനൽ നടപടികൾക്ക് നിയമപരമായ കാലപ്പഴക്കം സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നുകേരള ഹൈക്കോടതിയുടെ ഈ നടപടി.
2012-ൽ ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് 31 വയസ്സുകാരനായ ഒരു നടൻ പരാതി നൽകിയിരുന്നു. പരാതിയിൽ പറഞ്ഞിരിക്കുന്ന ഹോട്ടൽ 2012-ൽ നിലവിലില്ലായിരുന്നു എന്നതുൾപ്പെടെ, കേസിൽ കാര്യമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കർണാടക ഹൈക്കോടതി ഈ കേസ് സ്റ്റേ ചെയ്തു. പിന്നീട് 2025 ജൂലൈയിൽ റദ്ദാക്കുകയും ചെയ്തു.
ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന്, 2024 ഓഗസ്റ്റിൽ , ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെക്കുകയായിരുന്നു.






























