സതീഷ് കുമാർ വിശാഖപട്ടണം
ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഏറ്റവും കൂടുതൽ മസാല പടങ്ങൾ ഇറങ്ങിയിരുന്നത്
തെലുഗുഭാഷയിലാണ് .ഇടയ്ക്കിടെ മൊഴിമാറ്റം ചെയ്ത് മലയാളത്തിലെത്തുന്ന ചിത്രങ്ങൾ കണ്ടാൽ തന്നെ മനസ്സിലാകും ആ ഭാഷയിലെ ചിത്രങ്ങളുടെ നിലവാരം എന്താണെന്ന് .
എന്നാൽ ഇടയ്ക്കിടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും തെലുഗു സിനിമ തന്നെയാണെന്നും എടുത്തു പറയേണ്ടതുണ്ട്. മികച്ച ഉദാഹരണം “ബാഹുബലി ” തന്നെ പിന്നീട് വന്ന “ആർ ആർ ആർ ” എന്ന രാജമൗലി ചിത്രം വലിയ നിലവാരമൊന്നുമില്ലെങ്കിലും സംഗീതത്തിൻ്റെ അത്ഭുതസിദ്ധി കൊണ്ട് ഈ ചിത്രവും , ചിത്രത്തിലെ ഒരു ഗാനവും ലോകത്തിന്റെ നെറുകയിൽ സ്ഥാനം പിടിച്ചത്
സമീപകാലചരിത്രം !

ആദ്യം ഗോൾഡൻ ഗ്ലോബിലൂടേയും പിന്നീട് ഓസ്കാറിലൂടേയും തെലുഗു സിനിമ അക്ഷരാർത്ഥത്തിൽ തന്നെ ഇന്ത്യൻ സിനിമയെ ഒരിക്കൽക്കൂടി ഞെട്ടിച്ചിരിക്കുകയാണ്.
ഏകദേശം നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതേപോലെ ഒരു തെലുഗുചലച്ചിത്രം സംഗീതത്തിൻ്റെ മാസ്മരികഭാവത്താൽ ഇന്ത്യൻ ചക്രവാളങ്ങളെ കോരിത്തരിപ്പിച്ച ചരിത്രമാണ് ഇപ്പോൾ ഓർമ്മയിലെത്തുന്നത് .
സംഗീതത്തിന് ഭാഷയില്ലെന്ന് തെളിയിക്കപ്പെട്ട ഇന്ത്യയിലെ എക്കാലത്തേയും പ്രശസ്തമായ ചിത്രമായിരുന്നു അടുത്തിടെ അന്തരിച്ച കെ. വിശ്വനാഥ് സംവിധാനം ചെയ്ത “ശങ്കരാഭരണം ” എന്ന
തെലുഗു ചിത്രം . സാധാരണ ജനങ്ങളെ ശാസ്ത്രീയസംഗീതവുമായി ഇത്രയേറെ അടുപ്പിച്ച മറ്റൊരു ചലച്ചിത്രം ശങ്കരാഭരണത്തിന് മുമ്പോ പിമ്പോ ഭാരതീയ ഭാഷകളിൽ ഉണ്ടായിട്ടില്ല.
ഒരേസമയം മികച്ച സംഗീത സംവിധായകൻ ,മികച്ച ഗായകൻ, മികച്ച ഗായിക എന്നിങ്ങനെയുള്ള മൂന്ന് ദേശീയപുരസ്ക്കാരങ്ങൾ നേടിയെടുത്ത ഏക ചലച്ചിത്രവും ശങ്കരാഭരണമായിരുന്നു .

പാട്ടുകൾ തെലുഗു ഭാഷയിൽ തന്നെ നിലനിർത്തി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത “ശങ്കരാഭരണം” കേരളത്തിൽ ഒരു വർഷത്തോളം തുടർച്ചയായി പ്രദർശിപ്പിച്ച് ചരിത്രവിജയം നേടിയെടുത്തു.
ഇന്നും കേരളത്തിലെ ഗാനമേളാവേദികളിലും ചാനലുകളിലെ റിയാലിറ്റി ഷോകളിലും ശങ്കരാഭരണത്തിലെ ഗാനങ്ങൾ കാലാതിവർത്തികളായി ആലപിക്കപ്പെടുന്നു .

ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് തമിഴ്നാട് സ്വദേശിയായ കെ വി മഹാദേവൻ എന്ന സംഗീത പ്രതിഭയായിരുന്നു. ദക്ഷിണേന്ത്യൻ ചലച്ചിത്രവേദിയിലെ സംഗീത സംവിധാനരംഗത്തെ കുലപതികളായിരുന്ന എം എസ് വിശ്വനാഥൻ്റേയും രാമമൂർത്തിയുടേയും സമകാലികനായിരുന്നു മഹാദേവൻ.
“ശങ്കരാഭരണ” ത്തിലെ
“ദൊരക്കുനാ ഇടുവണ്ടി സേവാ…”
![Shankara Naadasharirapara - Video Song [HD] | Shankarabharanam | J.V.Somayajulu, Manju Bhargavi |](https://i.ytimg.com/vi/G5p9Inde13s/maxresdefault.jpg)
“ശങ്കരാ നാദശരീരാപരാ … “
https://youtu.be/iODkMYX4x1E?t=15
“രാഗം താനം പല്ലവി …”
“മാനസസഞ്ചരരേ … “
https://youtu.be/4_ycttDaKtI?t=40
“ഓംകാരനാദാനു …”
തുടങ്ങിയ ഗാനങ്ങൾ ഭാഷയുടെ മതിൽക്കെട്ടുകൾ ഭേദിച്ച് ഭാരതം മുഴുവൻ അലയടിച്ചുയർന്നു .
തെലുഗു , തമിഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ടെങ്കിലും
മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളൂ.
ആന വളർത്തിയ വാനമ്പാടിയുടെ മകൻ ,പത്മതീർത്ഥം , കക്ക ,കായലും കയറും, വെപ്രാളം, പിരിയില്ല നാം, രംഗം എന്നിവയായിരുന്നു ആ ചിത്രങ്ങൾ.
“ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ … “

“ചിത്തിരത്തോണിയിലക്കരെ പോകാൻ എത്തിടാമോ പെണ്ണേ …”
(രണ്ടു ഗാനങ്ങളും കായലും കയറും – രചന പൂവച്ചൽ ഖാദർ – ആലാപനം യേശുദാസ്)
“മണവാളൻ പാറ
മണവാട്ടി പാറ …. “
(കക്ക – രചന പി ഭാസ്ക്കരൻ – ആലാപനം എസ് ജാനകി )
“കായലൊന്നു ചിരിച്ചാൽ …” (കക്ക – രചന
പി ഭാസ്കരൻ -ആലാപനം യേശുദാസ്.)
എന്നീ ഗാനങ്ങൾ ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചവയായിരുന്നു .
1918 മാർച്ച് 14-ന് തമിഴ്നാട്ടിലെ നാഗർകോവിലിൽ ജനിച്ച മഹാദേവൻ്റെ ജന്മവാർഷികദിനമാണിന്ന്.
2001 ജൂൺ -21-ന് ഈ സംഗീത ചക്രവർത്തി വിടവാങ്ങി .
ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് ശാസ്ത്രീയ സംഗീതത്തിൻ്റെ നാദബ്രഹ്മങ്ങൾ തീർത്ത രാജശില്പിയുടെ ഓർമ്മകൾക്ക് പോലും ഒരു രാഗമാലികയുടെ സൗരഭ്യം.
—————————————————————
(സതീഷ് കുമാർ : 9030758774)
——————————
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































