തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ കെ എസ് യു ക്കാർ ആക്രമിച്ചു എന്ന നാടകം കഴിഞ്ഞിട്ട് ഇരുപത്തിനാല് മണിക്കൂറിനോടടുക്കുന്നു. പക്ഷെ അനവധി ടെലിവിഷൻ, സിസിടിവി, മൊബൈൽ ക്യാമറകൾ ഉണ്ടായിട്ടും ഇതു വരെ മന്ത്രിയുടെ അടുത്തെങ്കിലും ഒരു പ്രതിഷേധക്കാരനും എത്തുന്ന ഒരു ദൃശ്യം ഹാജരാക്കാൻ കലാപാഹ്വാനം നൽകിയവർക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും പറഞ്ഞു പരത്തിയ കള്ളം അവർ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു. – സാമൂഹിക നിരീക്ഷകനും യു എൻ ഡി പിയിലെ മുൻ സീനിയർ ഉപദേഷ്ടാവുമായ പ്രമോദ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിൻ്റെ പോസ്ററ് ഇങ്ങനെ:
പ്രമോദ് കുമാർ
മെക്സിക്കോയിലെ ഡ്രഗ്-ക്രിമിനൽ മാഫിയാ തലവൻ എൽ മെൻച്ചോയെ കൊന്ന ഉടനെ അയാളുടെ സംഘാംങ്ങൾ ചെയ്തത് നാടു മുഴുവൻ അക്രമവും, തീ വയ്പ്പും, കൊലപാതകവും, കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കുകയുമായിരുന്നു. അവരുടെ ഉദ്ദേശം ഒന്നു മാത്രമായിരുന്നു – നാട് നിന്ന് കത്തണം, ജനങ്ങൾ പേടിക്കണം, ഭരണകൂടം പേടിച്ച് ഇപ്പോൾ മാഫിയകൾക്കെതിരായി നടത്തുന്ന വേട്ട അവസാനിപ്പിക്കണം.
തങ്ങളുടെ ക്രിമിനൽ സാമ്രാജ്യത്തിന്റെ നില നിൽപ്പിൻ്റെ പ്രശ്നമാണ്. മെക്സിക്കോയിലെയും, തെക്കേ അമേരിക്കയിലെയും ഡ്രഗ് ഗ്യാങ്ങുകളെക്കുറിച്ചൊക്കെ നമ്മൾ വായിച്ചിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും അവർ ഇത്രത്തോളം സംഘടനാ ബലം ഉള്ളവരാണെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണ്.

അതു പോലെത്തന്നെയാണ് മന്ത്രിയെ ആക്രമിച്ച് അങ്ങനെ അവർ കഴുത്തിന് പരുക്ക് പറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു എന്ന പ്രചരണം നടത്തി നേതാക്കൾ കലാപാഹ്വാനം നൽകിയത്. മിനട്ടുകൾക്കകം എൽ മെൻച്ചോയുടെ സംഘങ്ങൾ പോലെ പാർട്ടി മിലീഷ്യകൾ നിരത്തിലിറങ്ങി അക്രമം അഴിച്ചു വിടാൻ തുടങ്ങി.
മന്ത്രിയെ കഴുത്തിന് പിടിച്ചു, കൈ പിടിച്ചു തിരിച്ചു എന്നൊക്കെയാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്, ഒപ്പത്തിൽ ശക്തമായ പ്രതിഷേധം വേണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഒപ്പം മറ്റു പല നേതാക്കളിൽ നിന്നും അക്രമത്തിനുള്ള ആഹ്വാനങ്ങൾ വരുകയും ചെയ്തു.
സംഭവം കഴിഞ്ഞിട്ട് ഇരുപത്തിനാല് മണിക്കൂറിനോടടുക്കുന്നു, പക്ഷെ അനവധി ടെലിവിഷൻ, സിസിടിവി, മൊബൈൽ ക്യാമെറകൾ ഉണ്ടായിട്ടും ഇതു വരെ മന്ത്രിയുടെ അടുത്തെങ്കിലും ഒരു പ്രതിഷേധക്കാരനും എത്തുന്ന ഒരു ദൃശ്യം ഹാജരാക്കാൻ കലാപാഹ്വാനം നൽകിയവർക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും പറഞ്ഞു പരത്തിയ കള്ളം അവർ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു.
ഇതാണ് ആ ലുമ്പൻ മാധവൻ പറയാത്ത ഫാസിസം. യഥാർത്ഥ ഫാസിസം.
പശ്ചിമ ബംഗാളിനെ പരിചയമുള്ളവർക്കറിയാം ഇതായിരുന്നു അവരുടെ അവിടത്തെ സ്ഥിരം പരിപാടി എന്ന്. അതിനെ ചെറുത്ത് നിന്ന് തെരുവിൽ പോരാടി, തിരിച്ചടിച്ച് ആ ഫാസിസ്റ്റ് മാഫിയാ രാഷ്ട്രീയത്തെ നിർവീര്യമാക്കിയത് മമതാ ബാനർജി എന്നൊരു സ്ത്രീ ഉണ്ടായതു കൊണ്ട് മാത്രമാണ്. രണ്ടു മൂന്നു ദിവസം കൽക്കട്ട ടെലിഗ്രാഫിൻ്റെ എഡിറ്ററായിരുന്ന വീർ സംഘ്‌വി തന്റെ ടിവി പ്രോഗ്രാമിൽ അതിനെക്കുറിച്ച് ഓർത്തെടുക്കുന്നുണ്ട്.
അദ്ദേഹം പറഞ്ഞത് വർഷങ്ങളോളം താൻ മമതയെ കാണുമ്പോഴെല്ലാം അവർക്ക് ഓരോ പരുക്കുകളുടെ വച്ച് കെട്ടലുകൾ ഉണ്ടാവുമായിരുന്നു എന്നാണ്. ചിലപ്പോൾ കയ്യൊടിഞ്ഞിട്ടുണ്ടാവും, ചിലപ്പോൾ കാൽ, ചിലപ്പോൾ മുഖത്ത് പരുക്ക് – ഈ മാർക്സിസ്റ്റുകളോട് തെരുവിൽ പോരാടിയതിനു കിട്ടിയ ബാഡ്ജുകൾ.
അണികളും നേതാക്കളും ഈ അക്രമങ്ങൾ മുഴുവൻ അഴിച്ചു വിടുമ്പോൾ വൈകുന്നേരങ്ങളിൽ ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം (നേടിയ ഓസ്‌ഫോർഡും കേംബ്രിഡ്ജും ഒന്നും അല്ല കേട്ടോ) നേടിയ വരേണ്യനായ ജ്യോതി ബാസു സ്ക്കോച്ചും നുണഞ്ഞു കൊണ്ടിരിക്കുകയായിരിക്കും. ആ ജ്യോതി ബസുവിന്റെ ക്രിമിനൽ സംഘത്തിന് ഇന്ന് അസ്സംബ്ലിയിൽ പേരിനു പോലും ഒരു MLA ഇല്ല എന്നോർക്കുക.

ഇന്ന് മെക്സിക്കോ സർക്കാർ നേരിടുന്ന എക്സിസ്റ്റെൻഷ്യൽ പ്രശ്നം ഈ ഡ്രഗ്-ക്രിമിനൽ മാഫിയകളെ ഇല്ലായ്മ ചെയ്യുകയാണ്. ആ മാഫിയകൾ രാജ്യത്തിൻ്റെ ശരീരത്തോട് ചേർന്നു വളർന്ന സിരകളെപ്പോലെയായിപ്പോയി, അതു കൊണ്ടാണ് അവരെ ആക്രമിക്കുമ്പോൾ നാട് കത്തുന്നത്. ഏറ്റവും വലിയ വെല്ലുവിളി ഈ മാഫിയകൾ ഉണ്ടാക്കിയ ബെനിഫിഷ്യറി ഇക്കോസിസ്റ്റമാണ്. മാഫിയകൾ കൊടുക്കുന്ന നക്കാപ്പിച്ചയും, ക്രിമിനൽ തൊഴിലുകളുമാണ് അവരുടെ ജീവിതം. മാഫിയകളെ നശിപ്പിക്കുമ്പോൾ അവർ മനുഷ്യ മതിലാകുന്നു, അക്രമികളാകുന്നു, ചരന്മാരാകുന്നു, പ്രചാരകരാകുന്നു.
ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയും വളരാൻ അനുവദിക്കുകയും ചെയ്യുന്ന ജനത മനസ്സിലാക്കേണ്ടത് ഇത്തരം സമൂഹങ്ങൾ നൽകുന്ന പാഠങ്ങളിൽ നിന്നാണ്. ഒരു സമൂഹം മുഴുവൻ കണ്ടു നിൽക്കുമ്പോഴും അവർ കണ്ടതല്ല സത്യം തങ്ങൾ പറയുന്നതാണ് എന്ന് പറയാൻ സാധിക്കുന്നത് ഇത്തരം ക്രിമിനൽ ഫാസിസ്റ്റുകൾക്ക് മാത്രമാണ്. “ഞങ്ങൾ പറയുന്നത് വിശ്വസിച്ചോണ്ടാൽ മതി, കേട്ടോ” ഇതാണ് ആ സെക്രട്ടറിയുടെയും, ശുംഭൻ്റേയും, ബുദ്ധിജീവി വേഷം കെട്ടിയ ക്രിമിനൽ-മണ്ടന്മാരുടെയും ഭാഷ്യം.
































One Response
സത്യം ഗാന്ധിയോടൊപ്പം എരിഞ്ഞടങ്ങിയിരിക്കും. രാഷ്ട്രീയക്കാർ എന്നും അങ്ങനെയല്ലെ? Ksu കാലം മുരളി സംഭവo. കോളേജിൽ പോലീസ് കയറിയ ദിവസം മുരളി ഹാർട്ട് അറ്റാക്ക് ആയി മരിക്കുന്നു. Ksu നേതാക്കൾ തേവര കോളേജ് യൂണിയൻ ചെയർമാർ മറ്റത്തിൽ കുര്യാച്ചന്റെ നേതൃത്വത്തിൽ മുരളിയുടെ വീട്ടിൽ എത്തുന്നു. മകൻ ഹൃദ്രോഗം മൂലമാണ് മരിച്ചത് എന്ന് അച്ഛർ പറയുന്നു. അദ്ദേഹത്തെ കൊണ്ട് നിർബ്ബന്ധിച്ച് മർദ്ദനം മൂലമെന്ന് സമ്മതിപ്പിക്കുന്നു. സി.കെ. മറ്റം ഇന്തോറിൽ പഠിക്കാൻ വന്നപ്പോൾ നേരിട്ടു പറഞ്ഞതാണ്.