കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്‍റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പൊലീസ്.
അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം.
ഈ വിഡിയോ പ്രചരിക്കുന്നത് തടയണമെന്ന് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അഭ്യർഥിച്ചിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് ഉഷാറായത്.
കഴിഞ്ഞ ദിവസമാണ് അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചത് ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെക്കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു.
കേസില്‍ വിധി വന്നതിന് ശേഷമാണ് വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. കേസിന്‍റെ വിചാരണ കാലയളവില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വിഡിയോ ചിത്രീകരിച്ചത്. വിചാരണ കോടതി തള്ളിയ വാദങ്ങളാണ് ഈ വിഡിയോയുടെ ഉള്ളടക്കം. കേസില്‍ താന്‍ നല്‍കിയ മൊഴിയിലും ഇതേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നാണ് മാര്‍ട്ടിന്‍ വിഡിയോയില്‍ പറയുന്നത്.
മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. മറ്റൊരു ഗൂഢാലോചന വാദമാണ് മാര്‍ട്ടിന്‍ ഇതില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും സിനിമ രംഗത്തെ ചിലരും ചേർന്ന് എട്ടാം പ്രതി നടൻ ദിലീപിനെതിരെ നടത്തിയ ഗൂഢാലോചന നടത്തിയെന്നാണ് മാര്‍ട്ടിൻ്റെ വാദം.
കേസില്‍ മാര്‍ട്ടിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു. പ്രമുഖരടക്കം പലരും വിഡിയോ പ്രചരിപ്പിക്കുന്നതായി പൊലീസ് പറയുന്നു. വിഡിയോ പ്രചരിപ്പിച്ച 14 ലിങ്കുകളും കണ്ടെത്തിയിട്ടുണ്ട്.































