March 8, 2026 2:24 am

വധശിക്ഷാവിധി രാഷ്ടീയപ്രേരിതമെന്ന് ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതി. സര്‍ക്കാര്‍ വിരുദ്ധ കാലാപം അടിച്ചമര്‍ത്തിയ കേസിലാണ് വിധി.

ഇത് രാഷ്ടീയ പ്രേരിതമാണെന്ന്  ഷെയ്ഖ് ഹസീന പറഞ്ഞു. ട്രിബ്യൂണല്‍ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യയില്‍ അഭയം തേടിയ മുന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

വിധി പ്രഖ്യാപിച്ച കോടതിയെ കപട ട്രിബ്യൂണല്‍ എന്നാണ് ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത്. നടപടികള്‍ ജനാധിപത്യപരമായിരുന്നില്ല. അവ പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമായിരുന്നു എന്നും ഷെയ്ഖ് ഹസീന പറയുന്നു.

കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ തുടങ്ങി 5 കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ മൂന്നംഗ ബെഞ്ചാണ് കേസുകൾ പരിഗണിച്ചത്.

”ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍, മാരകായുധങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ഉത്തരവിട്ടതിലൂടെ കുറ്റാരോപിതയായ പ്രധാനമന്ത്രി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തു” എന്നും ജസ്റ്റിസ് ഗോലം മോര്‍ട്ടുസ മൊസുംദര്‍ വിധിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജോലികളിലെ വിവാദപരമായ ക്വാട്ട സമ്പ്രദായം ആയിരുന്നു സര്‍ക്കാരിനെതിരെ ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിക്കാന്‍ ഇടയാക്കിയത്. പ്രതിഷേധം കലാപത്തിലേക്ക് നീങ്ങിയതോടെ സൈന്യം നടത്തിയ ഇടപെടലില്‍ 1,400 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ.

പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം നടത്തിയ ഇടപെടലിൻ്റെ പിന്നിലെ ‘സൂത്രധാരയും പ്രധാന ശില്പിയും’ ഷെയ്ഖ് ഹസീനയാണെന്നാണ് ആരോപണം. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.

ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്. രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

ശിക്ഷ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായി നേരിടുമെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ മുന്നറയിപ്പ്. അക്രമത്തിന് മുതിര്‍ന്നാല്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായി ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് മേധാവി ഷെയ്ഖ് മുഹമ്മദ് സസത് അലി അറിയിച്ചിട്ടുണ്ട്.

വിധി പറയുന്നതിന് മുന്നോടിയായി ധാക്കയില്‍ അവാമി ലീഗ് ‘ബന്ദിന് ‘ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ബന്ദ് ആഹ്വാനത്തിൻ്റെ പശ്ചാത്തലത്തില്‍ ധാക്കയിലെ തെരുവുകള്‍ വിജനമാണെന്ന്  മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബംഗ്ലാദേശ് മുന്‍ പോലീസ് മേധാവി ചൗധരി അബ്ദുള്ള അല്‍-മാമുന് അഞ്ച് വര്‍ഷം തടവാണ് കോടതി വിധിച്ചത്. ‘ശരിയായ തീരുമാനത്തിലെത്താന്‍ ട്രൈബ്യൂണലിന് ആവശ്യമായ തെളിവുകള്‍’ ഉള്‍പ്പെടെ നല്‍കിയെന്നും വിചാരണയുമായി സഹകരിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അല്‍-മാമുന് ഇളവ് നല്‍കുന്നതായി കോടതി വിധിയില്‍ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News