ലണ്ടൻ : അമേരിക്കയുടെ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ വ്യത്യസ്ത പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്ത ബിബിസി വലിയ പ്രതിസന്ധിയിലായി . 8,300 കോടി രൂപ നഷ്ടപരിഹാരം ചോദിക്കുകയാണ് ട്രംപ്.
കഴിഞ്ഞ മാസം ബിബിസി സംപ്രേക്ഷണം ചെയ്ത ‘പനോരമ’ ഡോക്യുമെന്ററിയിൽ, ജനുവരി 6-ന് ട്രംപ് നടത്തിയ പ്രസംഗം അടക്കം വ്യത്യസ്ത വിഡിയോകൾ കൂട്ടിച്ചേർത്ത് തെറ്റായ സന്ദേശം നൽകിയെന്ന് ആരോപണം.
എഡിറ്റ് ചെയ്ത ഡോക്യുമെന്ററി നവംബർ 14-നകം പിൻവലിക്കുക, പകരം ശരിയായത് സംപ്രേഷണം ചെയ്യുക, പരസ്യമായി മാപ്പ് പറയുക, കൂടാതെ മാനനഷ്ടത്തിന് പരിഹാരമായി ഒരു ബില്യൻ ഡോളർ (ഏകദേശം 8,300 കോടി രൂപ) നൽകുക എന്നിവയാണ് ട്രംപിന്റെ ആവശ്യം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിവാദത്തെ തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടേർണസും രാജി വെച്ചു. തങ്ങൾ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് അവർ പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ അവർ സമ്മതിച്ചു.
ബിബിസി ചെയർപേഴ്സൺ സമീർ ഷാ പാർലമെന്ററി ഉപസമിതിക്ക് മുന്നിൽ മാപ്പ് പറഞ്ഞെങ്കിലും, നഷ്ടപരിഹാരവും പരിഹാര നടപടികളുമില്ലാതെ പിന്നോട്ടില്ലെന്ന കടുത്ത നിലപാടിലാണ് ട്രംപും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബ്രിട്ടനിലെ റിഫോം യു.കെ. അടക്കമുള്ള രാഷ്ട്രീയ നേതാക്കളും.
ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പോലും ഇത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന് രാഷ്ടീയ നിരീക്ഷകർ കരുതുന്നു.































