തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വീടു പണിതു കൊടുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുടെ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇ ഡി) നോട്ടീസ് നൽകിയത് രാഷ്ടീയ വിവാദമായി വളരുന്നു.
സമൻസ് അയച്ചത് 2023ൽ ആയിരുന്നു. എന്നാൽ ഇതിൻ്റെ തുടർനടപടികൾ ഇപ്പോഴും രഹസ്യമായി തുടരുന്നു എന്നാണ് കൗതുകരം. കള്ളപ്പണം വെളുപ്പിക്കൽ കേസ് ആയിരുന്നു ഇത്.

മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ആർഎസ്എസ് ദേശീയ നേതാവിനെ എഡിജിപി ആയിരുന്ന എം. ആർ. അജിത് കുമാർ പോയി കണ്ടത് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത് വന്നു. ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുഖ്യമന്ത്രിയും എന്തുകൊണ്ട് രണ്ടു വർഷം മറച്ചുവെച്ചുവെന്നും അദ്ദേഹം ചോദിച്ചു.

തൃശ്ശൂർ പൂരം കലക്കിയെന്നും തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സിപിഎം സഹായിച്ചെന്നുമുള്ള ആരോപണങ്ങൾ ഇതിന് പിന്നാലെയാണ് വരുന്നത്. ഇതെല്ലാം ‘ഒത്തുതീർപ്പ് ‘ ആണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന സംഭവങ്ങൾ.
യഥാർത്ഥ വസ്തുത പുറത്തുവരണം. വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. കേസിൽ തുടർനടപടികളുമായി എന്തുകൊണ്ട് മുമ്പോട്ട് പോയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

സമൻസ് നൽകിയ വിവരം രഹസ്യമാക്കി വെച്ചതിൽ ദുരൂഹതയുണ്ടെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇ.ഡി.യും സി.പി.എമ്മും ഈ വിവരം പൂഴ്ത്തിവെച്ചത് നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നോട്ടീസ് നൽകിയാൽ അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഇ.ഡി., മുഖ്യമന്ത്രിയുടെ മകന്‍റെ കാര്യത്തിൽ അത്തരം പ്രചരണത്തിന് മുതിർന്നില്ല. നാഷണൽ ഹെറാൾഡ് കേസ്, ജാർഖണ്ഡിലെ ഹേമന്ത് സോറൻ്റെ കേസ് തുടങ്ങിയവയിൽ ഇ.ഡി. കാട്ടിയ കോലാഹലം ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയത്.
മുഖ്യമന്ത്രിയുടെ മകനെതിരായ തുടർനടപടി എന്തായിരുന്നു, കേസിൻ്റെ നിലവിലെ അവസ്ഥയെന്ത്, ചോദ്യം ചെയ്യൽ നടന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇ.ഡി. മറുപടി പറയണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.































