കൊച്ചി: സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ഇടതുമുന്നണി സർക്കാരിന് വേണ്ടി ‘അമ്മയ്ക്കൊരുമ്മ’യും ‘സ്നേഹാലിംഗവും നൽകിയത് സൈബറിടത്തിൽ വിവാദവും വൈറലുമായി മാറുന്നു.
മാതാ അമൃതാനന്ദമയി, ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ചിട്ട് 25 വർഷം തികഞ്ഞതിന്‍റെ ‘രജത ജൂബിലി’ ആഘോഷം കഴിഞ്ഞു. ഈ അത്യപൂർവ സാംസ്‌കാരിക നേട്ടം സർക്കാർ വെറുതെ വിടുമോ? ഇല്ല! സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നേരിട്ട് പോയി അമ്മയെ ആദരിച്ചു!
അമൃതപുരി ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു ക്ലൈമാക്‌സ്. മന്ത്രി സജി ചെറിയാൻ അമ്മയെ ചേർത്ത് പിടിക്കുകയും സ്നേഹത്തോടെ നെറ്റിയിൽ ഒരുമ്മ കൊടുക്കുകയും ചെയ്തു. “അമ്മ ലോകത്ത് സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും പ്രകാശം പരത്തുന്നു” എന്നും തട്ടിവിട്ടു.
സഖാവിന്‍റെ ഈ ‘സ്നേഹാലിംഗനവും നെറ്റിയിലെ ചുംബനവും’ അടങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടപാടെ പെട്രോളൊഴിച്ച തീ പോലെ പടർന്നു !. അതോടെ വിമർശകരും സാധാരണ സഖാക്കളും വരെ ഞെട്ടി!
ഇതൊരു കമ്മ്യൂണിസ്റ്റ് സർക്കാരാണോ അതോ ഭക്തി പ്രസ്ഥാനമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

“ബിഗ് ബോസിനെ പോറ്റി വളർത്തുന്നതിനാണ് അവാർഡ് കൊടുക്കുന്നത്, തിലകനെ മൂലയ്ക്കിരുത്തിയപ്പോൾ മിണ്ടിയില്ല” എന്നൊക്കെ പറയുന്ന പാർട്ടിയിലെ മന്ത്രി ഇങ്ങനെയൊരു ‘അമ്മ സ്‌നേഹം’ പ്രകടിപ്പിക്കുമ്പോൾ സംഗതി സീനാണ്!
വിമർശനം സിമ്പിളാണ്: “ഇതൊക്കെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു ഗിമ്മിക്ക് അല്ലേ സഖാവേ?”
അഡ്വക്കേറ്റ് എ. ജയശങ്കർ, ജോയ് മാത്യു തുടങ്ങിയ ‘നർമ്മ ബോംബുകൾ’ രംഗത്തിറങ്ങിയതോടെ സംഭവം വേറെ ലെവലായി.
ജയശങ്കർ: ‘അമ്മയ്ക്കൊരുമ്മ’ തത്വത്തിൽ അംഗീകരിച്ചു!
ജയശങ്കർ വക്കീലിന്‍റെ പോസ്റ്റ് വായിച്ചാൽ ചിരി നിർത്താൻ പറ്റില്ല:
”അമ്മയ്ക്കൊരുമ്മ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) മാതാ അമൃതാനന്ദമയി ദേവിയെ നവോത്ഥാന നായികയായി വീണ്ടും അംഗീകരിച്ചു! 🥳
2026 ഏപ്രിൽ-മേയ് വരെ ഇതിന് പ്രാബല്യം ഉണ്ടാകും. ജീവചരിത്രം എഴുതിയ ശിഷ്യയുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖം കൈരളി പീപ്പിളിൽ ഇനി സംപ്രേഷണം ചെയ്യില്ല.
‘ആൾദൈവം’, ‘കടപ്പുറം സുധാമണി’ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ തൽക്കാലം ഉപയോഗിക്കരുതെന്ന് സൈബർ സഖാക്കളേ ഓർമ്മിപ്പിക്കുന്നു. സഖാക്കളേ, തിരഞ്ഞെടുപ്പാണ് വരുന്നത്, ഓരോ വോട്ടും പ്രധാനമാണ്.
അമ്മേ, മഹാമായേ…”
(നവോത്ഥാന നായികയുടെ കാലാവധി 2026 ഏപ്രിൽ വരെ മാത്രം!)
ജോയ് മാത്യു: ബ്രിട്ടാസ് സഖാവിൻ്റെ നെഞ്ചിടിപ്പ്.
ജോയ് മാത്യുവിൻ്റെ പ്രതികരണം ജോൺ ബ്രിട്ടാസ് എം.പിയെ കേന്ദ്രീകരിച്ചാണ്:
“പണ്ട് ജോൺ ബ്രിട്ടാസ് എന്നൊരു പത്രപ്രവർത്തകൻ ഉണ്ടായിരുന്നു. അദ്ദേഹം ചാനൽ മേധാവിയായിരുന്നപ്പോൾ അമ്മയെ തേജോവധം ചെയ്തുകൊണ്ട് ഒരു മദാമ്മയുടെ പുസ്തകത്തെക്കുറിച്ച് അഭിമുഖം നടത്തി. കുട്ടിക്കരണം മറിഞ്ഞ് അട്ടഹസിച്ച കുട്ടിസഖാക്കൾക്ക് കാലം കണക്ക് പറയുന്നു!

ഇന്നിതാ നമ്മുടെ വിപ്ലവകാരി മന്ത്രി, അമ്മയെ സാഷ്ടാംഗം പ്രണമിക്കുന്നു! (കാൽക്കൽ വീഴാൻ ആഗ്രഹിച്ചിട്ടും നടന്നില്ലത്രേ!). ഹാരിക്കുന്നു (ഹാരമണിയിക്കുന്നു), മൂർദ്ധാവിൽ ചുംബിക്കുന്നു. സർട്ടിഫിക്കറ്റും കൊടുക്കുന്നു.
അങ്ങ് ദൂരെ ദില്ലിയിലുള്ള സഖാവ് ബ്രിട്ടാസ് ഇതെല്ലാം കാണുന്നുണ്ടായിരിക്കുമോ? 👀 ആദ്യം അയ്യപ്പൻ്റെ മഹത്വം തിരിച്ചറിഞ്ഞു, ഇപ്പോഴിതാ മാതാ അമൃതാനന്ദമയിയുടെ മഹത്വവും സഖാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. വൈകിയാണെങ്കിലും വിപ്ലവകാരികൾ ഇതൊക്കെ തിരിച്ചറിഞ്ഞതിൽ നമുക്ക് സന്തോഷിക്കാം!”
(പാവം ബ്രിട്ടാസ് സഖാവ്… പഴയ ചാനൽ ഫൂട്ടേജ് ഇപ്പോൾ കണ്ടാൽ തല കറങ്ങും!)
ഇതോടെ, ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി കൊടുത്ത ‘അമ്മയ്ക്കൊരുമ്മ’ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘വിപ്ലവ ചുംബന’മായി മാറിയിരിക്കുകയാണ്! .ഇനി അടുത്ത തിരഞ്ഞെടുപ്പ് വരെ എത്ര ആൾദൈവങ്ങൾക്ക് ‘സഖാവ് സല്യൂട്ട്’ കൊടുക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്! 😉































