March 7, 2026 5:23 pm

രാഹുലിനെതിരെ നിയമ വഴിക്കില്ലെന്ന് പരാതിക്കാരികൾ

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ എം എൽ എ യ്ക്ക് എതിരെ നിയമനടപടിക്കില്ല എന്ന് ആരോപണം ഉന്നയിച്ച യുവതികള്‍.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ സംഘം പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ നിയമനടപടിക്കില്ല എന്ന് രണ്ട് യുവതികളും ക്രൈംബ്രാഞ്ചിനെ ധരിപ്പിച്ചിട്ടുണ്ട്

ആരോപണമുന്നയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ മൊഴി നല്‍കാന്‍ താത്പര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞു. അവരും നിയമപരമായ നടപടികൾക്ക് തയാറല്ല.

രാഹുലിനെതിരെ ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗര്‍ഭഛിദ്രം നടത്തിയ യുവതിയുമായി പൊലിസ് സംസാരിച്ചെങ്കിലും ഈ സ്ത്രീയും നിയമനടപടിക്ക് ഇതേവരെ താല്‍പര്യം അറിയിച്ചിട്ടില്ല. അതേസമയം രാഹുലിനെതിരെ പരാതി നല്‍കിയവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാഹുലിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ആണ് വന്നിരുന്നത്. എന്നാല്‍ ആരോപണം ഉന്നയിക്കുകയല്ലാതെ ഇവര്‍ ആരും പരാതി നല്‍കിയിരുന്നില്ല.

എന്നാല്‍ വെളിപ്പെടാത്തതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അതേസമയം കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

പരാതി നല്‍കിയവരെ കൂടാതെ യുവതികളുമായി സംസാരിച്ചവരുടെയും മൊഴി രേഖപ്പെടുത്തും. ഇതില്‍ മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടും.

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയ യുവതികളുടെ ചികിത്സാ രേഖകള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ഗര്‍ഭഛിദ്രത്തിന് ഭീഷണപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ശബ്ദ രേഖയും ചാറ്റുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

പീഡനത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. നേരത്തെ രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ ഉള്ളത്.

അഞ്ച് പേരുടെ പരാതികളിലായി ബിഎന്‍എസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുണ്ടെന്നുള്ള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചതായുള്ള സൂചനയും പുറത്തുവന്നിരുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News