ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 45% എംഎൽഎമാരും 46% എംപിമാരും ക്രിമിനൽ കേസുകളിൽ പ്രതികളാണ് എന്ന് പഠന റിപ്പോർട്ട്.
എൻ ജി ഒ ആയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവർ ക്രിമിനൽ കേസിൽ അറസ്റ്റിലായി 30 ദിവസത്തേക്ക് തടവിൽ കഴിഞ്ഞാൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
സ്ത്രീകളോടുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പശ്ചിമ ബംഗാളാണ് ഒന്നാം സ്ഥാനത്ത്. ആന്ധ്രാപ്രദേശ് രണ്ടാമതും ഒഡിഷ മൂന്നാമതുമാണ്. ക്രിമിനൽ കേസുകളുള്ള എംപിമാരുടെ എണ്ണം 15 വർഷത്തിനിടെ 16% വർദ്ധിച്ചു.
ക്രിമിനൽ കേസുകളുള്ള എംപിമാരുടെ എണ്ണം കഴിഞ്ഞ 15 വർഷത്തിനിടെ 16 ശതമാനം കൂടി. 2009-ൽ 30% എംപിമാർക്ക് ക്രിമിനൽ കേസുകളും 14% എംപിമാർക്ക് ഗുരുതരമായ കേസുകളുമായിരുന്നു ഉണ്ടായിരുന്നത്.
2024-ലെ തിരഞ്ഞെടുപ്പിന് ശേഷം ഈ എണ്ണം വീണ്ടും വർദ്ധിച്ചു. നിലവിൽ 46% എംപിമാർ ക്രിമിനൽ കേസുകളും 31% എംപിമാർ ഗുരുതരമായ കേസുകളും നേരിടുന്നുണ്ട്.
കേരളത്തിലെ 69% എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. ഇതിൽ 25% എംഎൽഎമാർ ഗുരുതരമായ കേസുകളാണ് നേരിടുന്നത്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പോലുള്ള സംഘടനകൾ സാധാരണയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ എണ്ണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാറുണ്ട്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ 27 എംപിമാർ തങ്ങൾ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
2008 മുതൽ 2013 വരെ തിരഞ്ഞെടുക്കപ്പെട്ട 4807 എംപിമാരിലും എംഎൽഎമാരിലും 24 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ആകെയുള്ള ജനപ്രതിനിധികളുടെ 0.5% മാത്രമാണ്.































