March 10, 2026 3:17 pm

ആംബുലൻസ് നടത്തിപ്പിൽ 250 കോടി കമ്മീഷൻ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് 108 ആംബുലൻസ് സർവീസ് നടത്തിപ്പിനായുള്ള കരാറിൽ 250 കോടിയിലധികം രൂപയുടെ വൻ അഴിമതി നടന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് നടന്ന ഈ ഇടപാട് സംബന്ധിച്ച രേഖകൾ അദ്ദേഹം പുറത്തുവിട്ടു.നടന്നത് ‘തീവെട്ടിക്കൊള്ള’യാണെന്നും ഈ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ഷൈലജക്കും നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

2019-24 കാലയളവിൽ 315 ആംബുലൻസുകളുടെ നടത്തിപ്പിന് അഞ്ച് വർഷത്തേക്ക് 517 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. സെക്കന്തരാബാദ് ആസ്ഥാനമായുള്ള ജിവികെ ഇഎംആർഐ എന്ന ബഹുരാഷ്ട്ര കമ്പനിക്കാണ് മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ ഈ കരാർ ലഭിച്ചത്.

എന്നാൽ, ഇപ്പോഴത്തെ ടെൻഡർ പ്രക്രിയയിൽ 2025-30 കാലയളവിലേക്ക് 335 ആംബുലൻസുകൾ (കഴിഞ്ഞ തവണത്തേക്കാൾ 19 എണ്ണം കൂടുതൽ) പ്രവർത്തിപ്പിക്കാൻ ഇതേ കമ്പനി തന്നെ ചോദിച്ചത് 293 കോടി രൂപ മാത്രമാണ്.

Kerala Opposition Leader Ramesh Chennithala Moves HC Against Sprinklr Deal  [Read Petition]

ഇന്ധനവിലയിലും സ്പെയർപാർട്സ് വിലയിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 30 ശതമാനത്തോളം വർധനവുണ്ടായി. കൂടുതൽ ആംബുലൻസുകൾ ഓടിക്കേണ്ടി വരുമ്പോഴും, കഴിഞ്ഞ തവണ നൽകിയതിൻ്റെ പകുതി തുകയിൽ കൂടുതൽ ആംബുലൻസുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെങ്കിൽ 2019-ലെ കരാറിലൂടെ ലഭിച്ച കമ്മിഷൻ്റെ ഗുണഭോക്താക്കൾ ആരൊക്കെയാണെന്ന് വ്യക്തമാക്കണം.ഈ വലിയ തുക വ്യത്യാസം സംസ്ഥാന ഖജനാവിന് കുറഞ്ഞത് 250 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2019-ലെ കരാർ യാതൊരു ടെൻഡർ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നൽകിയതെന്ന് രമേശ് ആരോപിച്ചു. ആദ്യം ടെൻഡർ വിളിച്ചപ്പോൾ പങ്കെടുത്ത രണ്ട് കമ്പനികളിൽ ഒന്നിനെ അയോഗ്യമാക്കിയ ശേഷം ടെൻഡർ തന്നെ റദ്ദാക്കി. രണ്ടാമത് വിളിച്ച ടെൻഡറിൽ ജിവികെ ഇഎംആർഐ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും, പരിശോധന കൂടാതെ, അവർ രേഖപ്പെടുത്തിയ തുകയ്ക്ക് മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ കരാർ നൽകുകയായിരുന്നു. ഇത് ടെൻഡർ നടപടികളുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നടന്നത് തീവെട്ടിക്കൊള്ളയാണ്. ഒരു പദ്ധതിയുടെ നടത്തിപ്പിന് ചെലവാകുന്ന അത്രയും തന്നെ തുക കമ്മിഷനായി അടിച്ചുമാറ്റുന്ന പ്രവർത്തനമാണ് ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. അനർട്ട് പദ്ധതിയിലും സമാനമായ രീതിയിൽ പദ്ധതിച്ചെലവിന് തുല്യമായ തുകയുടെ ക്രമക്കേടുകൾ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വൻ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയും മുൻ ആരോഗ്യ മന്ത്രിയും എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്നും രമേശ് ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News