ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം പിയെ ബി ജെ പിയിൽ എത്തിക്കാനുള്ള ശ്രമം പാളി.
ബിജെപിയില്‍ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും വേണ്ടെന്ന് കേന്ദ്രസര്‍ക്കാരിൻ്റെ പ്രതിനിധിയോട് അദ്ദേഹം വ്യക്തമാക്കി. തരൂരിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഉപരാഷ്ട്രപതി പദവിയിലേക്ക് ഉള്‍പ്പെടെ ശശി തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണിത്.
തിരുവനന്തപുരത്ത് നടന്ന കേശവദേവ് സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങിന് ശേഷം നടത്തിയ പ്രതികരണത്തിലും അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനാർഥി അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തരൂരിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം താല്പര്യം കാണിച്ചില്ല.
താത്പര്യമില്ലെന്ന് തരൂര്‍ ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയെ അറിയിച്ചു. മറ്റേതെങ്കിലും ബില്ലിന്മേല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.
ഉപരാഷ്ട്രപതി സ്ഥാനം അല്ലെങ്കില്‍ ക്യാബിനറ്റില്‍ സുപ്രധാന പദവി തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി തരൂരിന് മുന്നില്‍ വച്ചിരുന്നു എന്ന് പറയുന്നു.
ബിജെപി, നരേന്ദ്ര മോദി അനുകൂല പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തെ കേരളത്തിലെ കോണ്‍ഗ്രസ് പരിപാടികളില്‍ നിന്ന് ശശി തരൂരിനെ മാററി നിർത്തിയിരുന്നു. തരൂരുമായി സഹകരിക്കാനില്ലെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം പരസ്യമായി നിലപാടെടുത്തതതോടെയാണ് ബിജെപി, തരൂരിനെ ഒപ്പം കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചത്.































