തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്ന് 130 കോടി വിലയുള്ള ഹെറോയിൻ കടത്തിക്കൊണ്ടുവന്ന
പ്രതികൾക്ക് 60 വർഷം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി.
ശ്രീകാര്യം സ്വദേശി സന്തോഷ് ലാൽ (43), കടുവിളാകം സ്വദേശി രമേശ് (33) എന്നിവരെയാണ് ശിക്ഷിച്ചത്. 22.60 കിലോ ഹെറോയിൻ പ്രതികൾ കടത്തിയത്. 2022 സെപ്റ്റംബറിൽ നെയ്യാറ്റിൻകരയിലെ ലോഡ്ജ് മുറിയിൽനിന്നാണ് ഇരുവരെയും ഈ മയക്കുമരുന്നുമായി റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്ററ് ചെയ്തത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. വിൽപനയ്ക്കായാണ് പ്രതികൾ ആഫ്രിക്കയിൽ നിന്നും ഹെറോയിൻ കടത്തിയത്.
കേസിലെ മൂന്നും നാലും പ്രതികളായ കിളിമാനൂർ സ്വദേശി ബിനുക്കുട്ടൻ (46), വെള്ളല്ലൂർ സ്വദേശി ഷാജി (57) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.