June 18, 2025 12:03 am

ഇറാനിലെ പുതിയ സേനാ മേധാവിയെ വധിച്ചതായി ഇസ്രയേൽ

ടെൽ അവീവ് :ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാവുന്നു. ഇരുകൂട്ടരും പരസ്പരം മിസൈൽ ആക്രമണം തുടരുകയാണ്.

കഴിഞ്ഞയാഴ്ച ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക മേധാവി മേജർ ജനറൽ ഗൊലാം അലി റാഷിദിനു പകരം ചുമതലയേറ്റ മേജർ ജനറൽ അലി ശദ്‍മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.

ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ അലി ശദ്‍മാനിയാണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

സൈന്യത്തിന്റെ ഏകോപനവും എമർജൻസി കമാൻഡ് സെന്ററുമായി പ്രവർത്തിക്കുന്ന ആസ്ഥാനമാണ് ഖത്തം അൽ അൻബിയാ ഹെഡ്‍ക്വാർട്ടേഴ്സ്. വ്യോമാക്രമണത്തിൽ അലി ശദ്‍മാനിയെ കൊല്ലപ്പെടുത്തുകയായിരുന്നു എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

ഇക്കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് അലി ശദ്‍മാനിയുടെ നിയമന ഉത്തരവിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഒപ്പുവെച്ചത്. മികച്ച സേവനവും അനുഭവ പരിചയും കണക്കിലെടുത്ത് അലി ശദ്‍മാനിക്ക് മേജർ ജനറൽ പദവി നൽകുന്നുവെന്നും സൈനിക മേധാവി സ്ഥാനത്ത് നിയോഗിക്കുവെന്നും ഖമേനി ട്വീറ്റ് ചെയ്തിരുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ രാത്രി മുഴുവൻ ഇസ്രയേലിന്റെ വ്യോമാക്രമണം ശക്തമായിരുന്നു. വൈകാതെ ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ പാഞ്ഞെത്തി.

പ്രധാന വടക്കന്‍ ഇസ്രായേലി നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ടെൽ അവീവിൽ, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ എത്തിയത് കൊണ്ടാണെന്ന് ഇസ്രായേലി വ്യോമസേന സ്ഥിരീകരിച്ചു.

എന്നാല്‍ ഇറാന്‍റെ മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷത്തില്‍ വെച്ച് തന്നെ നശിപ്പിച്ചു എന്ന് ഇസ്രായേല്‍ അറിയിച്ചു.

ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തെന്ന് ഇസ്രായേൽ പറയുന്നു. ഇസ്രയേലി നഗരങ്ങളിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നുവെന്ന് ഇസ്രായേൽ വിലയിരുത്തുന്നുമുണ്ട്.

അതേസമയം, ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

സംഘർഷം രൂക്ഷമായതോടെ ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെയും ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇന്ത്യൻ എംബസി നീക്കം തുടങ്ങിയിട്ടുണ്ട്. ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

ഇറാനിലും ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. ഇറാനിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികൾ അർമീനിയ വഴി അതിർത്തി കടന്നു. ഇസ്രായേലിലെ പൗരന്മാരോട് രാജ്യം വിടാൻ ചൈനയും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News