ടെൽ അവീവ് : ഇറാനും ഇസ്രായേലും തമ്മിൽ ഉടനടി വെടിനിർത്തലിനുള്ള സാധ്യത മങ്ങുന്നു. സംഘർഷം വ്യാപകമാവുകയും ഇരുപക്ഷവും തങ്ങളുടെ ലക്ഷ്യങ്ങൾ നേടാതെ പിന്മാറാൻ മടി കാണിക്കുകയും ചെയ്യുന്നതാണ് മുഖ്യകാരണം.
ഇരുരാജ്യങ്ങളും പരസ്പരം ആഞ്ഞടിക്കുകയാണ്. ഇറാനിലെ ആണവ,സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ ടൺ കണക്കിന് മിസൈലുകൾ വർഷിച്ചു. ഇസ്രായേൽ നഗരങ്ങളിൽ മിസൈൽ ആക്രമണങ്ങളുടെ നിരവധി പരമ്പരകളിലൂടെ ഇറാനും ആഞ്ഞടിച്ചു. കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും പരസ്പരം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങളുടെ തത്സമയ ദൃശ്യങ്ങൾ പോലും ഇറാൻ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
എത്ര ദിവസമെടുത്താലും ആക്രമണങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.വരും ദിവസങ്ങളിൽ കൂടുതൽ ഗുരുതരമായ ആക്രമണങ്ങൾ തുടരുമെന്നാണ് ഇതിൻ്റെ അർഥം.ഇറാൻ്റെ ആണവ പദ്ധതിയെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി തന്നെ
ഇസ്രായേൽ കാണുന്നു.അത് ഇല്ലാതാക്കാനാണ് അവരുടെ തീരുമാനം.
ആക്രമണങ്ങളും തുടരുകയാണെങ്കിൽ തിരിച്ചടി കൂടുതൽ ശക്തവും വ്യാപകവുമാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകുന്നു. ഇസ്രായേൽ ആക്രമണങ്ങൾ നിർത്തിയാൽ തങ്ങളുടെ പ്രതികരണം അവസാനിപ്പിക്കുമെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അതത്ര കാര്യമായി ആരും പരിഗണിക്കുന്നില്ല.
അമേരിക്കയുമായുള്ള ആണവ ചർച്ചകൾ ഇറാൻ റദ്ദാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ആവർ ചെയ്തിട്ടുണ്ട് എന്ന കാര്യം മറക്കാനാവില്ല. തന്നെയുമല്ല, അമേരിക്കയാണ് ഇസ്രായേലിനു പിന്നിൽ എന്ന് ഇറാൻ സംശയിക്കുകയും ചെയ്യുന്നു.
ഇറാനും ഇസ്രായേലും തമ്മിൽ സംഘർഷം കുറയ്ക്കുന്നതിനായി നേരിട്ടുള്ള, ആശയവിനിമയ വഴികൾ നിലവിലില്ല. സന്ദേശങ്ങൾ പലപ്പോഴും മൂന്നാം കക്ഷികളിലൂടെയാണ്. ഒമാൻ അല്ലെങ്കിൽ ഖത്തർ പോലുള്ള രാജ്യങ്ങളാണ് അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഇടനില നിൽക്കുന്നത്. അമേരിക്കയാവട്ടെ,ഇസ്രായേലിന് പിന്തുണ നൽകുകയും ചെയ്യുന്നു.
അതേസമയം, ഇറാനോട് ആണവ ചർച്ചകളിലേക്ക് മടങ്ങാനും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ ഇറാൻ പൂർണ്ണമായി നിർത്തണം എന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ ഇസ്രായേലിൻ്റെ സൈനിക നടപടികൾ ഉടനടി നിർത്തുന്നതുമായി ബന്ധിപ്പിച്ച് മാത്രമേ ഏതൊരു ചർച്ചയും നടക്കൂ എന്നാണ് ഇറാൻ്റെ നിലപാട്. ഇത് സംഘർഷം അവസാനിപ്പിക്കുന്നതിന് ഒരു വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കുന്നു.
ഹമാസ്,ഹിസ്ബുള്ള തുടങ്ങിയ ഇറാൻ്റെ കോടാലികൈകളെ ഇസ്രായേൽ കാര്യമായി നാമാവശേഷമാക്കിയിട്ടുണ്ട് എന്ന വസ്തുത കാണാതിരിക്കാനാവില്ല. ഇത് ഇറാനെ കൂടുതൽ ദുർബലപ്പെടുത്തുന്നുണ്ട്.ഈ യാഥാർഥ്യം അവരെ ഒരു ഒത്തുതീർപ്പിന് വഴങ്ങാൻ പ്രേരിപ്പിച്ചേക്കാം.
ഐക്യരാഷ്ട സഭ,യൂറോപ്യൻ യൂണിയൻ തുടങ്ങിയ സംഘടനകളും റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും സംയമനം പാലിക്കാനുള്ള ആഹ്വാനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും , അതൊന്നും യുദ്ധാസക്തരായ ഇസ്രായേലും ഇറാനും ശ്രദ്ധിക്കുന്നുപോലുമില്ല.നിലവിലെ അന്താരാഷ്ട്ര സമ്മർദ്ദവും വെടിനിർത്തലിന് നിർബന്ധിക്കാൻ പര്യാപ്തമായിരിക്കില്ല.എന്നിരുന്നാലും, പ്രധാന ശക്തികളിൽ നിന്നുള്ള തുടർച്ചയായ സമ്മർദ്ദം ഒടുവിൽ കണക്കുകൂട്ടലുകൾ മാറ്റിമറിച്ചേക്കാം.
ഒമാൻ,ഖത്തർ,റഷ്യ തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുണ്ട്.അതിന്, ഇസ്രായേലും അമേരിക്കയും നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ വെല്ലുവിളി ഉയർത്തുന്നുണ്ട് എന്ന വസ്തുത കാണാതിരിക്കാൻ വയ്യ.
ഇറാനിലെ രാഷ്ട്രീയ അസ്ഥിരത, ഇസ്രായേലിലെ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മേലുള്ള ആഭ്യന്തര സമ്മർദ്ദം എന്നിവയും ചർച്ചകൾക്ക് വിലങ്ങുതടിയാവുന്നു.
ഇസ്രായേലിനെ, അമേരിക്ക പ്രതിരോധപരമായി സഹായിക്കുന്നുണ്ടെങ്കിലും, കൂടുതൽ ശക്തവും നേരിട്ടുള്ള അവരുടെ നയതന്ത്ര നീക്കങ്ങൾ വെടിനിർത്തലിന് വഴിയൊരുക്കിയേക്കാം. ഇരുപക്ഷത്തിനും കാര്യമായ ഉറപ്പുകൾ അവർ നൽകേണ്ടി വരുമെന്ന് മാത്രം. പ്രസിഡണ്ട് ഡൊണാൾഡ്
ട്രംപ് ഇതിനു വാതിൽ തുറന്നിട്ടിട്ടുണ്ട്.എന്നാൽ ഇസ്രായേലും ഇറാനും ഇതിനു വഴങ്ങുമോ എന്നാണ് കാത്തിരുന്നു കാണാനുള്ളത്.