എല്ലാം ചെയ്തത് ഒററയ്ക്ക് ? പോലീസിന് സംശയം തീരുന്നില്ല

കൊച്ചി : യഹോവയുടെ സാക്ഷികൾ എന്ന പ്രാർഥനാക്കൂട്ടായ്മയുടെ കളമശ്ശേരിയിൽ നടന്ന സമ്മേളനത്തിൽ ബോംബുകൾ വെച്ച കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്.

മൂന്നുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം.പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന വാദവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.

എല്ലാം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. രാവിലെ 7.30 ന് ആദ്യം പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് പോയി. പിന്നീട് അവിടെനിന്ന് പുറത്തിറങ്ങി. ബോംബിനൊപ്പം ഹാളില്‍ പെട്രോളും വച്ചിരുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുറകില്‍ ഇരുന്നാണ് സ്‌ഫോടനം നടത്തിയത്. ഹാളില്‍ ബോംബ് വെച്ച ശേഷം പ്രാര്‍ത്ഥന നടക്കുന്ന ഹാളിന്റെ പുറകിലേക്ക് പോയി. അവിടെ ഇരുന്നാണ് ബോംബ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കില്‍ പുറത്തേക്ക് പോയി എന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

ആലുവയിലെ അത്താണിയിലെ വീട്ടില്‍ വച്ച് ബോംബ് ഉണ്ടാക്കിയെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. നാടന്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചത്. വീര്യം കൂടിയ പടക്കത്തിലെ കരി മരുന്ന് സ്‌ഫോടനത്തിനായി ഉപയോഗിച്ചു. കൊച്ചിയില്‍ നിന്നാണ് ഇതിനായുള്ള സാധനങ്ങള്‍ വാങ്ങിത്.

കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് ഉടൻ രേഖപെടുത്തും.