തൃശ്ശുരിൽ തെളിഞ്ഞത് സിപിഎം-ബിജെപി ബന്ധം – കോൺഗ്രസ്

തിരുവനന്തപുരം∙:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, തൃശ്ശൂർ മണ്ഡലത്തിൽ  സുരേഷ് ഗോപിയുടെ വിജയം വെളിപ്പെടുത്തുന്നത് സിപിഎം-ബിജെപി അവിഹിതബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ കാലം മുതൽ തുടരുന്ന ബന്ധമാണിത്. കേന്ദ്ര ഏജന്‍സികൾ എടുത്തിട്ടുള്ള കേസുകള്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വരെ ബി ജെ പി ഭീഷണിപ്പെടുത്തി. ആ ഭീഷണിക്കു വഴങ്ങിയാണ് സിപിഎം ധാരണയ്ക്ക് എത്തിയത്. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാദ്‌വേക്കറെ എന്തിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി .ജയരാജൻ കണ്ടത് ? ഈ കൂടിക്കാഴ്ചയിലാണ് ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളിലും ഇപ്പോള്‍ ഇ.ഡി. അന്വേഷിക്കുന്ന കേസുകളിലും രക്ഷപ്പെടുത്തി കൊടുക്കാം എന്ന വാക്കിന്റെ പുറത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സിപിഎം ചെയ്തുകൊടുത്തത്.

പാര്‍ലമെന്റ് തിരഞ്ഞടുപ്പ് പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയില്ല. പക്ഷെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ ജനരോഷമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ ഉണ്ടായ പരാജയം അപ്രതീക്ഷിതമാണ്. അവിടെ അപകടകരമായ ചില രാഷ്ട്രീയ ചലനങ്ങള്‍ നടക്കുന്നതായി ഞങ്ങള്‍ മുൻകൂട്ടി പറഞ്ഞിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം നടക്കുകയും സിപിഎം നേതാക്കളെ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു അറസ്റ്റ് പോലും ഉണ്ടായില്ല. അപ്പോള്‍ ഞങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

സിപിഎം നേതാക്കള്‍ അറസ്റ്റിലാകുമെന്ന് അവസാനഘട്ടം വരെ വ്യാപകമായ പ്രചാരണം നടന്നിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്ന് സിപിഎം അവിടെ ഒരു ധാരണ ഉണ്ടാക്കിയിരിക്കുകയായിരുന്നു. അവിഹിതമായ ബന്ധം സിപിഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ ഉണ്ടായതായി ഞങ്ങള്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. അതാണ് അവിടെ സംഭവിച്ചത്.

ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കാന്‍ തൃശൂര്‍ പൂരം പൊലീസ് ഇടപെട്ട് കലക്കുകയും ചെയ്തു.പൂരം കലങ്ങിയതിന്റെ പ്രതിഷേധവും അമര്‍ഷവും ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി. ആലത്തൂരില്‍ ചെറിയ ഭൂരിപക്ഷത്തിന് രമ്യ ഹരിദാസ് പരാജയപ്പെട്ടതിനെക്കുറിച്ചും കോൺഗ്രസ് പഠിക്കുമെന്നും സതീശൻ പറഞ്ഞു.