ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം

In Main Story
October 13, 2023

ഗാസ: തുടക്കത്തിലെ മാത്രം ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ പൂർണ ലക്ഷ്യമെന്നും പ്രഖ്യാപിച്ച് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ. വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ച് മഹ്മൂദ് അൽ-സഹർ വ്യക്തമാക്കിയത്.

‘ഇസ്രയേൽ ആദ്യലക്ഷ്യം മാത്രമാണ്. ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവൻ പുതിയ സംവിധാനത്തിന് കീഴിലായിരിക്കും. അനീതിയോ, അക്രമമോ, അടിച്ചമർത്തലോ, കൊലപാതകമാേ ഇല്ലാത്ത ഒരു സംവിധാനമാകും അത്. പാലസ്തീൻകാർക്കും, അറബ് വംശജർക്കും നേരെയുള്ള എല്ലാ അതിക്രമങ്ങളും അവസാനിപ്പിക്കുക തന്നെ ചെയ്യും’ വീഡിയോ സന്ദേശത്തിൽ അൽ സഹർ പറഞ്ഞു.

വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം ഹമാസിനെ തുടച്ചുനീക്കാനുള്ള തന്റെ പ്രതിജ്ഞാബദ്ധത വെളിവാക്കിക്കൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഹമാസിലെ അംഗങ്ങളെ ‘മരിച്ച മനുഷ്യർ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഹമാസ് ഐസിസിനെക്കാൾ മോശമാണെന്ന് പറഞ്ഞ നെതന്യാഹു അവർ നടത്തിയ ക്രൂരതകളെക്കുറിച്ചും വിവരിച്ചു. ഐസിസിനെ തകർത്തെറിഞ്ഞതുപോലെ ഹമാസിനെയും തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹമാസിനതിരെ ഇസ്രയേൽ ആക്രമണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. മാരകമായ വ്യോമാക്രമണത്തിൽ ഇപ്പോൾത്തന്നെ തകർന്നടിഞ്ഞ ഗാസയിൽ കരയുദ്ധത്തിന് ഏത് നിമിഷവും ഇരച്ചുകയറാൻ തയ്യാറായി ഇസ്രയേൽ സേന നിലയുറപ്പിച്ചിരിക്കുകയാണ്. കരയുദ്ധം എപ്പോൾ വേണമെങ്കിലും തുടങ്ങുമെന്ന് ഇസ്രയേൽ സൈനിക അധികൃതർ ഇന്നലെ പ്രഖ്യാപിച്ചു. അയൽ രാജ്യങ്ങളായ ലെബനനിലും സിറിയയിലും നിന്നു കൂടി ആക്രമണം തുടങ്ങിയതോടെ ഇസ്രയേൽ മൂന്നിടത്ത് പോർമുഖങ്ങൾ തുറന്നു. അതിനിടെ, ഇസ്രയേലിൽ പ്രതിപക്ഷത്തെ കൂടി ഉൾപ്പെടുത്തി സംയുക്ത മന്ത്രിസഭ രൂപീകരിച്ചു.

ഇന്നലെ തെക്കൻ ഇസ്രയേൽ നഗരമായ അഷ്കെലോണിലേക്ക് ഹമാസ് തൊടുത്ത റോക്കറ്റുകൾ ശിശു സംരക്ഷണ കേന്ദ്രത്തിൽ പതിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യു തന്നെ പുറത്തുവിട്ടു. തങ്ങളുടെ 169 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു.