ജന്മാവകാശ പൗരത്വം റദ്ദാക്കാൻ നിയമം വരുമെന്ന് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിൽ ജനിച്ചാൽ പൗരത്വം ലഭിക്കുമെന്ന നിയമം റദ്ദാക്കാൻ നിയമം കൊണ്ടുവരുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ശ്രമം സുപ്രീം കോടതി റദ്ദാക്കിയതിന് മണിക്കൂറുകൾക്ക് ശേഷം ആണ് ട്രംപിൻ്റെ ഈ പ്രതികരണം പുറത്തുവന്നത്.

സുപ്രീം കോടതിയുടെ ഈ തീരുമാനം “നമ്മുടെ രാജ്യത്തിന് വളരെ മോശമാണ്” എന്ന് അദ്ദേഹം പറഞ്ഞു.നിയമനിർമ്മാണത്തിലൂടെ കോൺഗ്രസിൽ ഇത് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും – ട്രൂത്ത് സോഷ്യലിൽ ട്രംപ് എഴുതി.

അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നീക്കം സുപ്രിം കോടതി തള്ളുകയായിരുന്നു.

ഒരു നൂറ്റാണ്ടിലേറെയായി ഭരണഘടനയുടെ അടിസ്ഥാന തത്വമായി അംഗീകരിക്കപ്പെട്ട ജന്മാവകാശ പൗരത്വം റദ്ദാക്കാന്‍ ലക്ഷ്യമിട്ടിരുന്ന എക്‌സിക്യൂട്ടീവ് ഉത്തരവാണ് കോടതി അസാധുവാക്കിയത്.

ട്രംപിൻ്റെ കുടിയേറ്റ നയത്തിലെ പ്രധാന നടപടികളിലൊന്നായിരുന്ന ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഉയർന്നിരുന്നു.

അമേരിക്കയില്‍ സ്ഥിരമായി താമസിക്കാനുള്ള ഉദ്ദേശം ഉള്ളവരുടെ മക്കള്‍ക്ക് മാത്രമേ ജന്മാവകാശ പൗരത്വം ലഭിക്കാവൂ എന്ന ട്രംപിൻ്റെ പ്രധാന വാദവും സുപ്രിം കോടതി തള്ളിക്കളഞ്ഞു.

ഭൂരിപക്ഷ വിധി എഴുതിയ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് അമേരിക്കന്‍ ഭരണഘടനയിലെ 14-ാം ഭേദഗതിയെ അത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ ചരിത്രപരമായോ നിയമപരമായോ മതിയായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി.

പൗരത്വം ഓരോ വ്യക്തിയുടെയും ‘ഡൊമിസൈല്‍’ അഥവാ സ്ഥിരതാമസ ഉദ്ദേശത്തെ അടിസ്ഥാനമാക്കണമെന്നായിരുന്നു കോണ്‍ഗ്രസിൻ്റെ ഉദ്ദേശമെങ്കില്‍ അതുസംബന്ധിച്ച് നിയമനിര്‍മാണ ചര്‍ച്ചകളില്‍ വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കേണ്ടതായിരുന്നുവെന്ന് റോബര്‍ട്‌സ് നിരീക്ഷിച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 1866ലെ സിവില്‍ റൈറ്റ്‌സ് ആക്ട് സംബന്ധിച്ച ചര്‍ച്ചകളില്‍ ‘ഡൊമിസൈല്‍’ എന്ന പദം രണ്ട് തവണ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അതുപോലെ, ഭരണഘടനയിലെ പൗരത്വ വ്യവസ്ഥ സംബന്ധിച്ച ചര്‍ച്ചകളില്‍ ഒരേയൊരു തവണ മാത്രമാണ് ഈ പദം പരാമര്‍ശിക്കപ്പെട്ടത്. അപ്പോഴും സംസ്ഥാന പൗരത്വവും ദേശീയ പൗരത്വവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിധിയോടെ, അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വം തുടരുമെന്ന നിലപാടാണ് സുപ്രിം കോടതി വീണ്ടും ഉറപ്പിച്ചത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News