‘പെരുന്തച്ചന്‍’ അജയൻ വിടപറഞ്ഞിട്ട് അഞ്ചു വർഷം

ആർ. ഗോപാലകൃഷ്ണൻ

പെരുന്തച്ചൻ’‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ലബ്ധപ്രതിഷ്ഠ നേടിയ സംവിധായകൻ അജയൻ. അദ്ദേഹം വിട പറഞ്ഞിട്ട്  ഇന്ന് അഞ്ചുവർഷമാകുന്നു.

നാടകകൃത്തും തിരക്കഥാകൃത്തും നാടക-ചലച്ചിത്ര സംവിധായകനും ആയിരുന്ന തോപ്പില്‍ ഭാസിയുടെ മൂത്ത മകനായ അജയന്‍, ‘പെരുന്തച്ചന്‍’ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച കലാകാരനായിരുന്നു. തോപ്പില്‍ഭാസി എന്ന അതുല്യ പ്രതിഭയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക് സ്വയം പ്രകാശിതമായ ഒരു പ്രതിഭാവാഗ്‌ദാനം: അത് വേണ്ടത്ര സംഭാവനകൾ നൽകിയില്ല എന്ന നിരാശയെ നമുക്കുള്ളൂ.

National Award Winning Malayalam Director Ajayan Passes Away! - Filmibeat

🌍

ജനനം, 1952 ജൂൺ 13-ന്, തോപ്പിൽ ഭാസിയുടെ ജന്മസ്ഥലമായ വള്ളികുന്നം ( മാവേലിക്കര). ‘തോപ്പിൽ അജയൻ’എന്നും അറിയപ്പെടുന്നു. സ്ക്കൂൾ വിദ്യാഭ്യാസം വള്ളിക്കുന്നത്തും കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരം മാർ ഇവാനിയോസിലും അലപ്പുഴ എസ് ഡി കേളേജിലുമായി പൂർത്തിയാക്കി.
ഒരു പൈലറ്റാകാന്‍ ആയിരുന്നു അജയൻ്റെ മോഹം; എന്നാൽ നിയോഗം മറ്റൊന്നായി.

ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്നും, ബിരുദ പഠനം പൂർത്തിയാക്കിയ അജയൻ, സനിമാ സ്വപ്നങ്ങളുമായി മദ്രാസിൽ എത്തി; സിനിമാ പഠനം തിരഞ്ഞെടുത്തു. ആദ്യം അജയന്റെ വഴി, സിനിമ തന്നെയാണെന്നു, തിരിച്ചറിഞ്ഞ പിതാവ് തോപ്പിൽ ഭാസി, തുടക്കത്തിൽ, തന്റെ ചിത്രങ്ങളുടെ സ്ഥിരം ക്യാമറാമാനായിരുന്ന യു. രാജഗോപാലിന്റെ ക്യാമറാ അസിസ്റ്റന്റായി അജയനെ നിയോഗിച്ചു.

പിന്നീട് മദിരാശി അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സിനിമാ സംവിധാനത്തിലാണ് ഒന്നാം റാങ്കോടെ ബിരുദം നേടി. അവസാന വർഷം കോഴ്സിന്റെ ഭാഗമായി, ഷൂട്ട് ചെയ്ത ‘റിഥം’ എന്ന ഷോർട്ട് ഫിലിം അഞ്ച് അവാർഡുകളാണ് നേടിയത്.

Alwin_official - Old film poster: Perumthachan (1991)... | Facebook

അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫിലിം ടെക്നോളജിയില്‍ ഡിപ്ളോമ നേടിയ ശേഷം ഛായാഗ്രാഹക സഹായി, സംവിധാന സഹായി എന്ന നിലകളില്‍ തോപ്പില്‍ ഭാസി, ഭരതന്‍, പത്മരാജന്‍, തുടങ്ങിയവരുടെ കൂടെ സിനിമ രംഗത്ത് പ്രവേശിച്ചു. (തുടക്കത്തിൽ, തോപ്പിൽ ഭാസി സംവിധാനം ചെയ്ത ചില ചിത്രങ്ങളിൽ, അജയനെ സഹ സംവിധായകൻ ആക്കിയെങ്കിലും, ആ ചിത്രങ്ങളുടെ ടൈറ്റിൽ കാർഡിൽ പോലും, അജയന്റെ പേരുൾപ്പെടുത്തിയില്ല. തന്റെ മേൽവിലാസത്തിന്റെ തണൽ കൂടാതെ അജയൻ സിനിമയിൽ നിലനിൽക്കണമെന്ന സദുദ്ദേശമായിരുന്നു അതിനു പിന്നിൽ.)

‘പ്രയാണം’ എന്ന ആദ്യ ചിത്രം മുതൽ ഭരതനോടൊപ്പം അജയൻ ഉണ്ടായിരുന്നു. അതിലെ ഒരു പാട്ടു രംഗത്ത് ഭരതനും അയനും എല്ലാം പ്രത്യക്ഷപ്പെടുന്നുമുണ്ട്. 1978-ൽ ‘രതിനിർവേദം’ ചിത്രീകരണത്തിൽ ഭരതന്റെ സംവിധാന സഹായിയായായി തുടക്കമിട്ടു. പത്മരാജന്റെ ചിത്രങ്ങളിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -മുഖ്യ സഹസംവിധായകൻ- ആയിട്ടായിരുന്നു കൂടുതൽ പരിശീലനം നേടിയത്. (‘ഒരിടത്തൊരു ഫയൽവാൻ’-1981 & ‘നവംബറിന്റെ നഷ്ടം’ -1982) തുടങ്ങിയ പത്മരാജന്റെ ചിത്രങ്ങളുടെ മുഖ്യ സഹസംവിധായകനായി അജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Perumthachan streaming: where to watch movie online?

🌍

ഒരു തിരക്കഥ എഴുതിക്കിട്ടണമെന്ന ആവശ്യവുമായാണ് അജയന്‍ ആദ്യം എം.ടി.യുടെ അടുത്തുചെന്നു. ‘മാണിക്യക്കല്ല്’ എന്ന അദ്ദേഹത്തിന്റെ ബാലസാഹിത്യകൃതി സിനിമയാക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ എം.ടി.ക്കും വലിയ താത്പര്യം. പക്ഷ, എന്തുകൊണ്ടോ അന്നത് നടന്നില്ല.

വര്‍ഷങ്ങള്‍ക്കുശേഷം പെരുന്തച്ചന്റെ കഥ സിനിമയാക്കണമെന്ന ആവശ്യവുമായി അദ്ദേഹം വീണ്ടും എം.ടി.യെ തേടിച്ചെന്നു. ‘ആലോചിക്കാം’ എന്നുമാത്രമാണ് എം.ടി. അപ്പോള്‍ പറഞ്ഞത്. ഇരുവരും പിരിഞ്ഞു. തിരക്കൊഴിഞ്ഞ സമയത്ത് അജയനുവേണ്ടി എം.ടി. ‘പെരുന്തച്ചന്‍’ എഴുതാന്‍ തുടങ്ങി. 1990-ലാണ് ‘പെരുന്തച്ചന്‍’ സംവിധാനം ചെയ്ത് പുറത്തിറങ്ങുന്നത്.

ആ ചിത്രത്തിലുടനീളം, ഒരു പുരാവൃത്ത സൂചനയായിയുള്ള ടോൺ നൽകിയത്, ഛായാഗ്രഹണത്തിൽ കൂടി പ്രാഗത്ഭ്യമുള്ള അജയന്റെയും ഛായാഗ്രാഹകനായ സന്തോഷ് ശിവന്റെയും മികവിനു ഒരു ഉദാഹരണമാണ്. (ഇന്നത്തെ ഡിജിറ്റൽ യുഗത്തിലല്ല അത് സാദ്ധ്യമായത് എർന്നാർക്കുക) ഭാവചിത്രയുടെ ബാനറില്‍ ജയകുമാര്‍ 32 ലക്ഷം രൂപ ചെലവിൽ നിർമിച്ച ‘പെരുന്തച്ചന്‍’ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊലൊന്നായി.

തിലകനെ കേന്ദ്ര കഥാപാത്രമാക്കിയെടുത്ത എം.ടി.-യുടെ തിരക്കഥയിലുള്ള ‘പെരുന്തച്ചന്‍’ ജനപ്രീതിയോടൊപ്പം നിരൂപക പ്രശംസയും നേടിയ ചിത്രമാണ്‌. 1990-ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഈ ചിത്രത്തിലൂടെ അജയനെ തേടിയെത്തി. ഒപ്പം 1990-ലെ മികച്ച ജനപ്രീതിയുള്ള ചിത്രവും ‘പെരുന്തച്ചനാ’യിരുന്നു. 1992-ൽ ലോക്കർണോ (Locarno) അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ഗോൾഡൻ ലെപ്പേർഡ്’ അവാർഡിന് ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു.

🌍

എന്നാൽ ആദ്യ ചിത്രത്തിനു ശേഷം പിന്നീട് അദ്ദേഹം ഫീച്ചർ സിനിമകൾ സംവിധാനം ചെയ്തില്ല. എം. ടി.-യുടേതന്നെ ‘മാണിക്യക്കല്ല്’ എന്ന ബാലസാഹിത്യ കൃതി ചലച്ചിത്രമാക്കണമെന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കാതെയാണ് അജയൻ വിടപറഞ്ഞത്. ‘മാണിക്യക്കല്ല്’, കഥാചർച്ചകളും, മറ്റു വർക്കുകളും വളരെയേറെ മുന്നോട്ടു പോയതിനു ശേഷം, ഭീമമായ ചിലവിന്റെ പേരിൽ നിർമ്മാതാക്കളായ ഗുഡ് നൈറ്റ് ഫിലിംസ് പിൻമാറിയത് അജയന് ആഘാതമായി. (അതിൻ്റെ പിന്നാമ്പുറ കഥകൾ ‘മകുടത്തിൽ ഒരുവരി ബാക്കി’ എന്ന ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്.)

ചില ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്.തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മകള്‍’ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അതും മുടങ്ങിപ്പോയി.

അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെനാൾ ചികിത്സയിലായിരുന്നു.. 2018 ഡിസംബർ 13-ന് (66 വയസ്സ്) അജയന്‍ അന്തരിച്ചു. ഭാര്യ: ഡോ. സുഷമ. മക്കള്‍: പാര്‍വതി, പ്രൊഫ. ലക്ഷ്മി.

 

തിലകനെ നിർദേശിച്ചത് എം.ടി.; പെരുന്തച്ചനു ശേഷം പിന്നീടെന്തുകൊണ്ട് അജയൻ സിനിമ  ചെയ്തില്ല | Thilakan Perumthachan

—————————————————————————————————

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ആർ. ഗോപാലകൃഷ്ണൻ)

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക