നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി കെ ടി ജലീൽ

കോഴിക്കോട് : ഇടതൂപക്ഷ ജനാധിപത്യ മുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നു പോയതിനെ പരോക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ എം എൽ എ ഫേസ് ബുക്കിൽ കുറിപ്പിട്ടു.

കനത്ത നികുതി വര്‍ധനകളും ക്ഷേമ പെൻഷൻ അടക്കമുള്ള സാമ്ബത്തിക ആനുകൂല്യങ്ങള്‍ നല്‍കാത്തതും തിരിച്ചടിയായി എന്നും ഭരണവിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വിലയിരുത്തുന്നു.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ

യോദ്ധ്യയിലെ ഹൈന്ദവ വിശ്വാസികള്‍ക്ക് കൂപ്പുകൈ! നമ്മുടെ ഇന്ത്യ നിലനില്‍ക്കും.

2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ അട്ടിമറി നടന്ന പാര്‍ലമെന്റ് മണ്ഡലം അയോദ്ധ്യയിലെ രാമക്ഷേത്രം ഉള്‍കൊള്ളുന്ന ഫൈസാബാദാണ്. 1992ല്‍ ബാബരിമസ്ജിദ് ഇടിച്ചു തകര്‍ത്ത് ഉന്മാദനൃത്തം ചവിട്ടിയതോടെയാണ് ഫൈസാബാദ് സാധാരണക്കാരായ മനുഷ്യര്‍ക്ക് പരിചിതമായത്. ഹിന്ദുമത വിശ്വാസികളുടെ ഹൃദയഭൂമിയെന്ന് സംഘികള്‍ രാജ്യവ്യാപകമായി പ്രചരിപ്പിച്ച ദേശം.

കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തി ഉല്‍ഘാടനം ചെയ്ത രാമക്ഷേത്രത്തിന്റെ ‘വിശുദ്ധ’ മണ്ണ്. 95 ശതമാനത്തിലധികം ഹൈന്ദവ സഹോദരീ സഹോദരര്‍ താമസിക്കുന്ന മേഖല. അവിടെയാണ് ബി.ജെ.പി സ്ഥാനര്‍ത്ഥി സിറ്റിംഗ് എം.പി കൂടിയായ ലല്ലുസിംഗ് തോറ്റ് തൊപ്പിയിട്ടത്. രാജ്യത്ത് മുഴുവന്‍ വിതറാനുള്ള വിഷം പുകച്ചെടുത്തേടത്ത്, 54,567 വോട്ടിന്റെ വ്യത്യാസത്തില്‍ ബി.ജെ.പി യെ മൂക്കുകുത്തിച്ചത് അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്കാരനായ അവതേഷ് പ്രസാദ്. അഞ്ചര ലക്ഷത്തിലധികം വോട്ട് നേടിയാണ് സമാജ് വാദി പാര്‍ട്ടി അസാദ്ധ്യമെന്ന് കരുതിയ വിജയം സാദ്ധ്യമാക്കിയത്.

ബഹുസ്വരതയുടെ സംസ്‌കാരത്തിന്റെ മുഖത്ത് കാളിമ പടര്‍ത്തിയ ബാബരിമസ്ജിദിന്റെ തകര്‍ച്ച മതേതര വിശ്വാസികളായ മുഴുവന്‍ മനുഷ്യരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചതാണ്. ഭൂമികുലുക്കത്തില്‍ തകര്‍ന്നതല്ല ബാബരി മസ്ജിദ്. കൊടുങ്കാറ്റില്‍ നിലംപൊത്തിയതുമല്ല ബാബരി. സംഘ്പരിവാരങ്ങള്‍ ആസൂത്രണം ചെയ്ത് തകര്‍ത്തെറിഞ്ഞതാണ് ആ ആരാധനാലയം. അതിനു തൊട്ടു പിറകെയാണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വന്‍ബോംബ് സ്‌ഫോടനം നടന്നത്. നിരവധി മനുഷ്യരുടെ ജീവനുള്ള ശരീരങ്ങളാണ് അന്ന് ചിന്നിച്ചിതറിയത്. തുടര്‍ന്നങ്ങോട്ട് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു. എല്ലാറ്റിന്റെയും ഉത്തരവാദിത്തം മുസ്ലിം ചെറുപ്പക്കാരുടെ തലയില്‍ കെട്ടിവെച്ചു. നൂറു കണക്കിന് നിരപരാധികള്‍ കല്‍തുറുങ്കില്‍ അടക്കപ്പെട്ടു. വിചാണരകൂടാതെയുള്ള വര്‍ഷങ്ങളുടെ ജയില്‍ വാസം. ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ. തുടര്‍ന്ന് ‘ബോംബെ’ മോഡല്‍, ഇന്ത്യയുടെ പലഭാഗങ്ങളിലും അരങ്ങേറി.

അകാരണമായി ലക്ഷത്തില്‍പ്പരം മുസ്ലിം ചെറുപ്പക്കാരാണ് കുറ്റാരോപിതരായി ക്രൂരമായി പീഢിപ്പിക്കപ്പെട്ടത്. അവസാനം ഭൂരിഭാഗം പേരെയും തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടു. അവര്‍ക്ക് നഷ്ടപ്പെട്ട ജീവിതം ആര് തിരിച്ച്‌ കൊടുക്കും? എന്തിനധികം, 1992ന് മുമ്ബും പിമ്ബുമെന്നായി ഇന്ത്യന്‍ ചരിത്രം തന്നെ പകുക്കപ്പെട്ടു. മതനിരപേക്ഷതയുടെ ഈറ്റില്ലമായ അയോദ്ധ്യ, സംഘികളെ തോല്‍പ്പിച്ച്‌ അതിന്റെ പൈതൃകം ഒരിക്കല്‍കൂടി തെളിയിച്ചു.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായപ്പോള്‍ വര്‍ഗീയ ദുര്‍ഭൂതം കണക്കെയാണ് പ്രധാനമന്ത്രി തിമര്‍ത്താടിയത്. ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വംശീയാധിക്ഷേപ വിഷമാണ് അദ്ദേഹം ചീറ്റിയത്. മുസ്ലിങ്ങള്‍ക്ക് ഇന്ത്യയുടെ സ്വത്ത് കോണ്‍ഗ്രസ് വീതിച്ച്‌ കൊടുക്കുമെന്നും ‘ഇന്‍ഡ്യ’ സഖ്യം അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വെവ്വേറെ ബഡ്ജറ്റായിരിക്കുമെന്നും പച്ചക്കള്ളം എഴുന്നള്ളിച്ചു. മുസ്ലിങ്ങള്‍ പെറ്റുകൂട്ടി അംഗസംഖ്യ വര്‍ധിപ്പിക്കുകയാണെന്ന് ആക്ഷേപിച്ചു. ശശികല ടീച്ചറുടെ പ്രേതം ആവാഹിച്ച മോദിയെയാണ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായപ്പോള്‍ രാജ്യം കണ്ടത്. പെരുംനുണ പറഞ്ഞ് ബംഗാളില്‍ നിന്ന് സീറ്റുകള്‍ വാരിക്കൂട്ടാനാണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടത്. വര്‍ഗീയതയുടെ ചീഞ്ഞുനാറുന്ന മാറാപ്പഴിച്ച സ്ഥലത്തെല്ലാം ബി.ജെ.പി തോറ്റ് തുന്നം പാടി. 2019ല്‍ ലോകസഭയില്‍ 303 സീറ്റോടെ ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇക്കുറി 240 സീറ്റേ കിട്ടിയുള്ളൂ.

നിലവിലെ ഭരണഘടന മാറ്റി, അര്‍.എസ്.എസ് രൂപീകരിച്ചതിന്റെ നൂറാം വാര്‍ഷികമാഘോഷിക്കുന്ന 2025ല്‍ ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ പദ്ധതിയാണ് ഇന്ത്യന്‍ ജനത പൊളിച്ചു കയ്യില്‍ കൊടുത്തത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം പോയിട്ട്, കേവല ഭൂരിപക്ഷം പോലും ബി.ജെ.പിക്ക് സ്വന്തമായിട്ടില്ല. ഒരു ബില്ല് പാസ്സാകണമെങ്കില്‍ ചന്ദ്രബാബു നായിഡുവിന്റെ കാല് പിടിക്കണം. നിതീഷ് കുമാറിന്റെ പുറം ചൊറിയണം. ഭരണഘടനയുടെ മേല്‍ കൈവെക്കാന്‍ പോയിട്ട് ഒന്ന് തുറിച്ച്‌ നോക്കാന്‍ പോലും മോദിക്കും അമിത്ഷാക്കും കഴിയില്ല. മൂന്നാം തവണ ഇന്ത്യ ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിക്ക് പഞ്ചാബിലും തമിഴ്‌നാട്ടിലും കിട്ടിയത് വലിയ രണ്ട് ‘മത്തങ്ങ’! ബി.ജെ.പിയുടെ വോട്ടിംഗ് വിഹിതത്തിലും സാരമായ ഇടിവുണ്ടായി.

ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ നരേന്ദ്രമോദി ഏറെ പിറകിലേക്ക് തള്ളപ്പെട്ടു. കുതന്ത്രം മാത്രം കൈമുതലാക്കിയ മോദി തന്ത്രിയുടെ വേഷമിട്ട് ആളുകളെ പറ്റിക്കാന്‍ നോക്കിയത് ജനങ്ങള്‍ക്ക് തീരെ ബോധിച്ചിട്ടില്ല. കൂടുതല്‍ ഭൂരിപക്ഷം കിട്ടിയവരുടെ പട്ടികയില്‍ താഴെ നിന്ന് മേല്‍പ്പോട്ട് എണ്ണുമ്ബോള്‍ മാത്രമാണ് മോദിയുടെ പേര് കാണാനാവുക. കാശിയിലെ വിശ്വനാഥക്ഷേത്രം സ്ഥിതി ചെയ്യുന്ന വാരാണസിയില്‍ നിറം മങ്ങിയ വിജയമാണ് നരേന്ദ്രമോദിക്ക് ഉണ്ടായത്. ഗ്യാന്‍വാപ്പി മസ്ജിദ് കയ്യേറി പൊളിക്കാന്‍ നീക്കം നടക്കുന്ന മണ്ഡലവും കൂടിയാണ് വാരാണസി. ഇന്ത്യയിലെ സാധാരണ മനുഷ്യര്‍, അവര്‍ ഏതുമതക്കാരായാലും സമാധാനം ആഗ്രഹിക്കുന്നു. എല്ലാ ഭരണയന്ത്രങ്ങളും നഗ്‌നമായി ദുരുപയോഗിച്ചു. രാഷ്ട്രീയ എതിരാളികളുടെ സാമ്ബത്തിക സ്രോതസ്സുകളില്‍ കൈവെച്ച്‌ ഭീഷണിപ്പെടുത്തി. ഈഡിയേയും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിനെയും കളത്തിലിറക്കി കള്ളക്കേസുകള്‍ ചുമത്തിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയടക്കം തടവിലാക്കി. പച്ചയായ ജനാധിപത്യ ലംഘനം എല്ലാ അതിര്‍വരമ്ബുകളും ഭേദിച്ചു. ആവനാഴിയിലെ അവസാന അസ്ത്രവും പുറത്തെടുത്താണ് മോദിയുംഅമിത്ഷായും അന്തിമ ‘യുദ്ധത്തിന്’ ഇറങ്ങിയത്. 110 കോടിയിലധികം വരുന്ന ഹൈന്ദവ വിശ്വസികള്‍ പക്ഷെ, അവരില്‍ വേണ്ടത്ര വിശ്വാസം രേഖപ്പെടുത്തിയില്ല. മതേതര വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ ഒരു നിയമ നിര്‍മ്മാണത്തിനും ബി.ജെ.പിയുടെ കൈ പാര്‍ലമെന്റില്‍ ഉയരില്ല. ജുഡീഷ്യറിയെ ചൊല്‍പ്പടിക്ക് നിര്‍ത്താനും അവര്‍ക്ക് കഴിയില്ല. ദുര്‍ബലനായ മോദിയുടെ ദയനീയ മുഖമാണ് ഇനി രാജ്യം കാണാന്‍ പോകുന്നത്. അമിത്ഷാ എന്ന പുലിയെ എലിയാക്കിയ തെരഞ്ഞെടുപ്പാണ് 2024ലേത്.

എന്‍.ഡി.എ ഘടകകക്ഷികളല്ലാത്ത എല്ലാ പാര്‍ട്ടികളെയും ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ ഭാഗമാക്കി നല്ല തയ്യാറെടുപ്പ് നടത്തി 2029ലോ അതിന് മുമ്ബോ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍, രാഹുല്‍ഗാന്ധിക്ക് ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രിയാകാം. കഴിഞ്ഞ തവണ 52 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 48 സീറ്റുകള്‍ അധികം നേടി 100 തികച്ചു. സഖ്യ കക്ഷികള്‍ക്ക് ലഭിച്ച 134 കൂടി ചേര്‍ത്താല്‍ ‘ഇന്‍ഡ്യ’ മുന്നണിക്ക് 234 സീറ്റുണ്ട്. പാര്‍ലമെന്റ് നടക്കുമ്ബോഴുള്ള നരേന്ദ്രമോദിയുടെ ലോകം ചുറ്റലും പാര്‍ലമെന്റില്‍ വരാതെയുള്ള ഒഴിഞ്ഞു നടപ്പും ഇനി നടക്കില്ല. നിനക്കാത്ത നേരത്താകും പ്രതിപക്ഷം ‘പോള്‍’ ആവശ്യപ്പെടുക. കേവലഭൂരിപക്ഷം കടന്ന് വെറും 21 അംഗങ്ങളേ ട്രഷറി ബെഞ്ചിലുള്ളൂ. ഇത് നരേന്ദ്രമോദിയുടെ ഉറക്കം കെടുത്തും.

വോട്ടിംഗ് ബെല്‍ കേട്ടാല്‍ എവിടെയാണെങ്കിലും മോദിയും അമിട്ടും ഓടിക്കിതച്ചെത്തേണ്ടിവരും. ഒരുപക്ഷെ ഭഗവാന്‍ ശ്രീരാമന്‍ മോദിക്ക് കൊടുത്ത ‘ശിക്ഷ’യാകും ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാമൂഴം. സഹോദര മതസ്ഥരുടെ ആരാധനാലയം പൊളിച്ചു പണിതേടത്ത് നടത്തിയ പ്രതിഷ്ഠ, സര്‍വ്വമത സ്‌നേഹിയായ ഭഗവാന് അത്ര പിടിച്ചിട്ടുണ്ടാവില്ല. ഒന്നില്‍ തുടങ്ങി മൂന്നില്‍ അവസാനിക്കാന്‍ പോകുന്ന ബി.ജെ.പിയുടെ അവസാനത്തെ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പറയാതെ പറയുന്നത് ആ സത്യമാണ്.

കേരളത്തില്‍ 2019ലെ പോലെത്തന്നെ UDF മുന്നേറ്റമാണ് 2024ലും കണ്ടത്. കേരളപ്പിറവിക്ക് ശേഷം നടന്ന 11 പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എട്ടെണ്ണത്തിലും യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സാന്നിദ്ധ്യം ഇക്കുറിയും യു.ഡി.എഫിന് തുണയായി. നരേന്ദ്രമോദിയുടെ വംശവെറിമൂത്ത ഭരണനടപടികള്‍ ന്യൂനപക്ഷങ്ങളെയും പൊതു സമൂഹത്തെയും ഭയചകിതരാക്കി. മേല്‍ സാഹചര്യങ്ങളാണ് യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത ലീഡ് അവര്‍ക്ക് സമ്മാനിച്ചത്. ഗംഭീര വിജയം നേടിയ കേരളത്തില്‍ നിന്നുള്ള 20 എം.പിമാരെയും അഭിനന്ദിക്കുന്നു. കേരളത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയ തൃശൂരില്‍ സുരേഷ് ഗോപിക്ക് വ്യക്തിപ്രഭാവത്തിലാണെങ്കിലും ‘താമര’ ചിഹ്നത്തില്‍ ജയിക്കാനായത് കേരളത്തിന്റെ മതനിരപേക്ഷ പാരമ്ബര്യത്തെ കുത്തി നോവിച്ചു കൊണ്ടേയിരിക്കും.

എന്നാലും ഒരു ‘തനി ബി.ജെ.പി’ക്കാരനെ ജയിപ്പിച്ചില്ലല്ലോ എന്ന് തല്‍ക്കാലത്തേക്കെങ്കിലും നമുക്ക് സമാശ്വസിക്കാം. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റാണ് സുരേഷ് ഗോപി കൊത്തിക്കൊണ്ടു പോയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ 4.14 ലക്ഷം വോട്ട് നേടിയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പ്രതാപന്‍ വിജയിച്ചത്. ഇത്തവണ തൃശിവപേരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് കിട്ടിയത് 3.16 ലക്ഷം വോട്ടുകള്‍ മാത്രമാണ്. ഒരുലക്ഷം വോട്ടിന്റെ കുറവ്. കോണ്‍ഗ്രസ്സിന്റെ പെട്ടിയില്‍ നിന്ന് മുങ്ങിയ ആ ഒരു ലക്ഷം വോട്ടുകള്‍ പൊങ്ങിയത് സുരേഷ് ഗോപിയുടെ പെട്ടിയിലാണ്. എന്നാല്‍ ഇടതുപക്ഷത്തിന് കഴിഞ്ഞ തവണ കിട്ടിയതിനെക്കാള്‍ നാമമാത്രമാണെങ്കിലും വോട്ടുകള്‍ കൂടി. നേമത്തും നിയമസഭയില്‍ താമര വിരിഞ്ഞത് കോണ്‍ഗ്രസ് പിന്തുണച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച പണം കിട്ടാതെ പോയപ്പോഴാണ്. ആ എക്കൗണ്ട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂട്ടിയത് സഖാവ് ശിവന്‍കുട്ടിയാണ്. തൃശൂരില്‍ സഖാവ് സുനില്‍കുമാറിനാണോ ആ ധര്‍മ്മം 2029ല്‍ നിര്‍വ്വഹിക്കാനാവുക? കാത്തിരുന്ന് കാണാം.

ഇടതുപക്ഷ മുന്നണിക്ക് 2019ല്‍ കിട്ടിയ ഒരു സീറ്റ് നിലനിര്‍ത്താനായി. അന്ന് പരാജയ കാരണങ്ങള്‍ അവധാനതയോടെ പാര്‍ട്ടി വിശകലനം ചെയ്തു. രണ്ട് വര്‍ഷം കഴിഞ്ഞ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റോടെ പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഐതിഹാസിക വിജയം! 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ് പരാജയവും ശരിയാംവിധം അപഗ്രഥനം ചെയ്യാന്‍ പാര്‍ട്ടി തയ്യാറാകുമെന് എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന ഏറെ പ്രതീക്ഷ നല്‍കുന്നു.

ചില മേഖലകളിലുണ്ടായ നികുതി വര്‍ധനവും, സാമ്ബത്തിക പ്രയാസം മൂലം യഥാസമയത്ത് കൊടുക്കാന്‍ കഴിയാതെ പോയ സാമ്ബത്തിക ആനുകൂല്യങ്ങളും, ചില പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പെരുമാറ്റവും, എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്ന കാലതാമസവും, മധ്യവര്‍ഗ്ഗത്തെ സ്വാധീനിക്കാന്‍ കഴിയാതെ പോയതും, പാര്‍ലമെന്റിലെ ഇടതുപക്ഷ സാന്നിദ്ധ്യത്തിന്റെ പ്രസക്തി ന്യൂനപക്ഷങ്ങളെ വേണ്ടവിധം ബോദ്ധ്വപ്പെടുത്താന്‍ സാദ്ധ്യമാകാതിരുന്നതും അടക്കമുള്ള നാനോന്‍മുഖമായ പ്രശ്‌നങ്ങള്‍ ഇടതുപക്ഷ കക്ഷികള്‍ മുടിനാരിഴകീറി വിലയിരുത്തുമെന്ന് തന്നെയാണ് പാര്‍ട്ടി സെക്രട്ടേറിയേറ്റിന്റെ പത്രക്കുറിപ്പില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

അവസാനത്തെ തെരഞ്ഞെടുപ്പല്ല കഴിഞ്ഞത്. 2025 ല്‍ തദ്ദേശ തെരഞ്ഞെടുപ്പുണ്ട്. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്നു. തോല്‍വിയില്‍ മനംചത്തിരിക്കേണ്ടവരല്ല ഇടതുപക്ഷ പ്രവര്‍ത്തകര്‍. പാവപ്പെട്ടവരുടെ അഭ്യുന്നതിക്ക് വേണ്ടി പോരാടാന്‍ രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാര ലബ്ധിയും അധികാര നഷ്ടവും അമിതാവേശമുണ്ടാക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യേണ്ട വിഷയങ്ങളല്ല. പൊതുപ്രവര്‍ത്തന വീഥിയില്‍ ജയവും പരാജയവും സര്‍വ്വസാധാരണമാണ്. പൂജ്യത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴനേല്‍പ്പാണ് വിപ്ലവകാരികള്‍ക്ക് എന്നും പ്രിയം. നഷ്ടങ്ങളുടെ ഇന്നലകളെക്കുറിച്ച്‌ ആലോചിച്ച്‌ ആരും തല പുണ്ണാക്കേണ്ട. നേടാനുള്ള നാളെയെ കുറിച്ചുള്ള സ്വപ്നങ്ങളാണ് നെയ്യേണ്ടത്. ലാല്‍സലാം.